എറണാകുളത്ത് മനു റോയിക്ക് നറുക്ക്? ഇടതു സ്ഥാനാർത്ഥിയാകും? തീരുമാനം ഇന്നുണ്ടായേക്കും!!
കൊച്ചി: സംസ്ഥാനത്തെ അഞ്ച് നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണ്ണത്തിന്റെ തിരക്കിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഹൈബി ഈഡൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് എറണാകുളം നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം അഡ്വ. മനു റോയിയായിരിക്കും എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് സൂചന. ലത്തീൻ സമുദായത്തിൽ നിന്നുള്ള ഒരാളെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി തിരയുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മുതിർന്ന പത്രപ്രവർത്തകനായ കെഎം റോയിയുടെ മകനാണ് മനു റോയ്. എസ്എഫ്ഐ പ്രവർത്തകനായിരുന്നു മനു റോയ്. സെന്റ് പോൾസ് കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ പാനലിൽ ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്.

എൽഡിഎഫ് പരിഗണന
മുൻ എംഎൽഎ സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ ബാസ്റ്റ്യൻ, മുൻ അധ്യാപിക ട്രീസ മേരി ഫെർനാണ്ടസ് എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മനു റോയ് മൂന്ന് തവണ ബാർ അസോസിയേഷനിൽ ഭാരവാഹിയായിരുന്നു. നിലവിൽ ലോയേർസ് യൂണിയൻ അംഗവുമാണ്.

ബുധനാഴ്ചയോടെ അറിയാം
സ്ഥാനാത്ഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച ചേരുന്നുണ്ട്. ഇതിൽ കാര്യങ്ങൾ തീരുമാനമാകുമെന്നാണ് സൂചന. നാലെ സംസ്ഥാന സമിതിയും ചേരുന്നുണ്ട്. ബുധനഴ്ചയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് നിഗമനം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിൽപെട്ട ജില്ല സെക്രട്ടറിമാരോട് സ്ഥാനാർത്ഥി പട്ടിക കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.

അവസാന അട്ടിമറികൾ...
അതേസമയം ലത്തീൻ സമുദായത്തിൽ നിന്നുള്ള ഇടത് സ്വതന്ത്രന് പകരം പാർട്ടി നേതാവ് തന്നെ മത്സരിക്കണണെന്ന് സിപിഎം തീരുമാനിച്ചാൽ കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. എം അനിൽകുമാർ, കെഎൻ ഉണ്ണികൃഷ്ണൻ തുടങ്ങിയ പേരുകളും മുൻപന്തിയിലുണ്ടാകും. ജില്ലയിലെ എല്ലാ പ്രധാ ന നേതാക്കളുമായി കോടിയേരി ബാലകൃഷ്ണൻ ചർച്ചകൾ നടത്തിയിട്ടുണ്ട്. അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ എണറാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയ് തന്നെയായിരിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

യുഡിഎഫ് കോട്ട
എണാകുളത്ത് യുഡിഎഫിനും ബിജെപിക്കും മുന്നിലും നിരവധി പേരുകൾ ഉയർന്ന് വന്നിട്ടുണ്ട്. യുഡിഎഫിന്റെ ഏറ്റവും ഉറച്ച കോട്ടയാണ് എറണാകുളം നിയോജക മണ്ഡലം. രണ്ട് ഉപതിരഞ്ഞെടുപ്പുകൾ അടക്കം ഇതുവരെ നടന്ന 17 തിരഞ്ഞെടുപ്പുകളിലും വിജം ചൂടിയത് യുഡിഎഫ് ആയിരുന്നു. രണ്ട് തവണ മാത്രമാണ് മണ്ഡലം എൽഡിഎഫിനൊപ്പെ നിന്നിരുന്നത്. അതാണെങ്കിൽ സർവ്വസ്വീകര്യരായ സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത് കൊണ്ടും.












Click it and Unblock the Notifications