ആകാശം മുട്ടെ വിഷപ്പുക, തീഗോളമായി നാല് നിലക്കെട്ടിടം, ആശങ്കയുടെ പന്ത്രണ്ട് മണിക്കൂറുകൾ
കഴക്കൂട്ടം: പന്ത്രണ്ട് മണിക്കൂറുകളാണ് തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്റെ നിര്‍മ്മാണ യൂണിറ്റും പരിസരവും നിന്ന് കത്തിയത്. നാല് നിലയുള്ള കെട്ടിടവും അസംസ്‌കൃത വസ്തുക്കളും പൂര്‍ണമായും കത്തി നശിച്ചു. ഏകദേശം 500 കോടിയുടേത് എങ്കിലും നഷ്ടമുണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമികമായ കണക്ക്.
തിരുവനന്തപുരത്തുള്ള അഗ്നിശമന യൂണിറ്റുകള്‍ മാത്രമല്ല, കൊല്ലത്ത് നിന്നും കന്യാകുമാരിയില്‍ നിന്നും ഫയര്‍ എഞ്ചിനുകള്‍ എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അന്തരീക്ഷത്തില്‍ ഇപ്പോഴും വിഷപ്പുക തങ്ങി നില്‍ക്കുകയാണ്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്‌സിജന്‍ കുറയാന്‍ സാധ്യതയുണ്ട്. വിഷപ്പുക ശ്വസിച്ച് അവശരായ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആദ്യം പൊട്ടിത്തെറി ശബ്ദം
ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് ഫാമിലി പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്നാമത്തെ നിലയില്‍ നിന്ന് തീ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. തീ പടരുമ്പോള്‍ കെട്ടിടത്തില്‍ 120 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ആദ്യം ഇവര്‍ കേട്ടത് ഒരു പൊട്ടിത്തെറി ശബ്ദമായിരുന്നു.
തീയും കറുത്ത പുകയും
പിന്നാലെ തീയും കറുത്ത പുകയും പടര്‍ന്നു. ഇതോടെ തൊഴിലാളികളെല്ലാം ജീവനും കൊണ്ട് പുറത്തേക്ക് ഓടി. ഇവരില്‍ ഒരാള്‍ക്ക് പോലും പൊള്ളലേല്‍ക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ല എന്നത് അത്ഭുതകരമാണ്. നിമിഷ നേരം കൊണ്ട് വിഷപ്പുക ആകാശം മുട്ടെ ഉയര്‍ന്നു. ചുറ്റുപാടുള്ള കെട്ടിടങ്ങളില്‍ നിന്നടക്കം ആളുകള്‍ ചിതറിയോടി. അഗ്നിശമന യൂണിറ്റുകളും പോലീസും സ്ഥലത്ത് കുതിച്ചെത്തി.
ഇരുപതിലേറെ പൊട്ടിത്തെറി
ഫാക്ടറിയില്‍ നിന്ന് വന്‍ശബ്ദത്തോടെ പൊട്ടിത്തെറികള്‍ ഉണ്ടായതോടെ അഗ്നിശമനാ സേനാംഗങ്ങള്‍ക്ക് കെട്ടിടത്തിന് അകത്തേക്ക് പോകാന്‍ പറ്റാതായി. ഇരുപതിലേറെ പൊട്ടിത്തെറികളുണ്ടായി. അതിദുഷ്‌കരമായിരുന്നു ആ മണിക്കൂറുകള്‍. കിലോമീറ്ററുകളോളമാണ് ആ രാത്രി വിഷപ്പുക പടര്‍ന്ന്. ആളുകളോട് സ്ഥലത്ത് നിന്ന് ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അതിനിടെ വിഷപ്പുക ശ്വസിച്ച് ജയറാം രഘു, ഗിരീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പന്ത്രണ്ട് മണിക്കൂർ
ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീപിടിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. അന്‍പതോളം ഫയര്‍ എഞ്ചിനുകളാണ് തീ അണയ്ക്കുന്നതിന് വേണ്ടി രാതിയില്‍ പ്രയത്‌നിച്ചത്. പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചയോടെ ആണ് തീ നിയന്ത്രണ വിധേയമായത്. ഫാക്ടറിയും ഗോഡൗണും സമീപത്തുളള തൊഴില്‍ പരിശീലന കേന്ദ്രവും കത്തി നശിച്ചു.
മുഖ്യമന്ത്രിയുടെ വേദി
നിരവധി വ്യവസായ ശാലകളും കെല്‍ട്രോണും സമീപത്തുണ്ട് എന്നത് ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ തീ ഈ ഭാഗത്തേക്ക് പടര്‍ന്നില്ല എന്നത് ആശ്വാസകരമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദി അപകടസ്ഥലത്തിന് അടുത്താണ്. വേദിയും കത്തിയമര്‍ന്നതായി പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ വേദിക്ക് അപകടമൊന്നും ഇല്ലെന്ന് സംഘാടകര്‍ അറിയിച്ചു. കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്‌ററ് ഇന്‍ഡീസ് ക്രിക്കറ്റ് മത്സരത്തേയും തീപിടുത്തം ബാധിക്കില്ല.
വീണ്ടും കത്താൻ സാധ്യത
ഇപ്പോഴും കെട്ടടത്തില്‍ ചെറിയ തോതില്‍ തീയുണ്ട് എന്നതിലാല്‍ അവസാനത്തെ കനലും അണയക്കാനാണ് അഗ്നിശമന സേന ശ്രമിക്കുന്നത്. കെട്ടിടം പൂര്‍ണമായും കത്തിയത് കൊണ്ട് ഏത് നിമിഷവും തകര്‍ന്ന് വീണേക്കാവുന്ന നിലയിലാണ്. പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ ആയത് കൊണ്ട് വീണ്ടും കത്താനുളള സാധ്യതയുണ്ട്. സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആളുകള്‍ അപകടസ്ഥലത്തേക്ക് പോകരുതെന്ന് നിര്‍ദേശമുണ്ട്.
ഓക്സിജൻ കുറയാൻ സാധ്യത
നേരം വെളുത്തതോടെ സെല്‍ഫി എടുക്കാനും മറ്റും ആളുകള്‍ മറ്റും എത്തുന്നത് ആശങ്കയുണ്ടാക്കുന്നു. കെട്ടിടത്തിന് ചുറ്റുപാട് നിന്നും ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന് അകത്ത് നിന്ന് വന്‍തോതിലാണ് കാര്‍ബണ്‍ മോണോക്‌സൈസ് വാതകം പരക്കുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്‌സിജന്റെ അളവ് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മാരകമായ ആരോഗ്യപ്രശ്‌നം ഇതുമൂലമുണ്ടാകുമെന്ന ആശങ്കകള്‍ ഉയരുന്നു.
സമഗ്രാന്വേഷണം നടത്തും
ഒരാഴ്ചത്തേക്ക് എങ്കിലും അന്തരീക്ഷത്തില്‍ പ്ലാസ്റ്റിക് കത്തിയതിന്റെ മലിനീകരണം നിലനില്‍ക്കും. കെട്ടിടത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ അട്ടിമറി സാധ്യത സംശയിക്കുന്നതായി ഫാമിലി പ്ലാസ്‌റ്്‌റിക് അധികൃതര്‍ അറിയിച്ചും. പോലീസും അഗ്നിശമന സേനയും തീപിടുത്തത്തെ കുറിച്ച സമഗ്രാന്വേഷണം നടത്തും. പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡിജിപി അറിയിച്ചു.