മൺവിള തീപ്പിടുത്തം: തീയിട്ടത് കമ്പനി ജീവനക്കാർ തന്നെ.. വിമൽ തീ കൊളുത്തി, ബിനു സഹായിച്ചു
തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് നിര്‍മ്മാണ ശാലയിലെ തീപ്പിടുത്തം അട്ടിമറി തന്നെയെന്നുറപ്പായി. പോലീസ് കസ്റ്റഡിയിലെടുത്ത കമ്പനിയിലെ രണ്ട് ജീവനക്കാര്‍ കുറ്റം സമ്മതിച്ചു. ചിറയിന്‍കീഴ് സ്വദേശി വിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങളാണ് തീയിട്ടതെന്ന് സമ്മതിച്ചത്. ശമ്പളം വെട്ടിക്കുറച്ചതിലുളള പ്രതിഷേധം മൂലമാണ് പ്രതികള്‍ കമ്പനിക്ക് തീയിട്ടത്. ഇരുവരുടേയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സംശയം തോന്നിയാണ് വിമലിനേയും ബിനുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതോടെ ഇവര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. പ്ലാസ്റ്റിക് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന കവറില്‍ ലൈറ്റര്‍ കൊണ്ട് വിമല്‍ തീ കൊളുത്തുകയായിരുന്നു. ബിനു വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തു.
പ്രതികളില്‍ ഒരാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുളളതായി പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം കമ്പനിയിലെ മറ്റ് തൊഴിലാളികളെ മൊഴികളുമാണ് പ്രതികളിലേക്കുളള വഴി പോലീസിന് എളുപ്പമാക്കിയത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ ശമ്പളത്തില്‍ നിന്ന് 3000 രൂപ കമ്പനി വെട്ടിക്കുറച്ചത്. ഇതോടെ കമ്പനിയോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
സംഭവം നടക്കുന്നതിന് മുന്‍പ് ഇവരെ പ്ലാസ്റ്റിക് കൂട്ടിയിട്ടിരിക്കുന്ന ഭാഗത്ത് ചിലര്‍ കണ്ടിരുന്നു. മാത്രമല്ല പ്രതികളിലൊരാള്‍ അടുത്തുളള കടയില്‍ നിന്ന് ലൈറ്റര്‍ വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഏകദേശം 500 കോടിയോളം രൂപയാണ് തീപിടുത്തത്തില്‍ നഷ്ടമുണ്ടായിരിക്കുന്നത്. നാല്‌നിലക്കെട്ടിടും സാധനങ്ങളും പൂര്‍ണായും കത്തിനശിച്ച അപകടത്തില്‍ തൊഴിലാളികള്‍ക്ക് ആര്‍ക്കും ജീവാപായം സംഭവിച്ചിരുന്നില്ല.