സുശാന്ത് സിംഗ് രാജ്പുതിന് ശേഷം അകാലത്തിൽ പ്രിയ സംവിധായകൻ സച്ചിയും! കണ്ണീരോടെ അനുശോചന പ്രവാഹം!
കൊച്ചി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ അകാല വിയോഗത്തില്‍ സിനിമാ ലോകം ഒന്നടങ്കം വേദനിക്കവേയാണ് മലയാള സിനിമാ ലോകത്ത് നിന്നുളള സച്ചിയുടെ വിടവാങ്ങല്‍. മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മരണവും അകാലത്തിലാണ്.
തിരക്കഥാകൃത്ത് എന്നതിൽ നിന്നും സംവിധാനത്തിലേക്ക് കടന്ന സച്ചി വൻ വിജയങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. പൃഥ്വിരാജ് നായകനായ ചോക്ളേറ്റിൽ തുടങ്ങി പൃഥ്വിരാജ് തന്നെ നായകനായ അയ്യപ്പനും കോശിയിൽ അവസാനിച്ച സിനിമാ ജീവിതം. സച്ചിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എകെ ബാലൻ, മലയാള സിനിമയിലെ പ്രമുഖർ അടക്കം അനുശോചനം അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
പ്രതിഭാശാലിയായ കലാകാരൻ
സച്ചിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം ഇങ്ങനെ: സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
നികത്താനാകാത്ത നഷ്ടം
സാംസ്കാരിക മന്ത്രി എകെ ബാലന് അനുശോചനം അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: സംവിധായകന് സച്ചിയുടെ ആകസ്മിക മരണം മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്. സിനിമയുടെ കച്ചവട സാധ്യതകളുടെ ചേരുവകള്‍ മനോഹരമായി കൂട്ടിക്കലര്‍ത്തുന്ന തിരക്കഥാകൃത്തെന്ന നിലയില്‍ സച്ചി അറിയപ്പെട്ടിരുന്നു. സംവിധാന രംഗത്ത് കൈവെച്ചപ്പോഴും ഈ വിശേഷണം അര്ത്ഥവത്താക്കും വിധമുള്ള സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.
Recommended Video
സാമൂഹത്തിലെ പ്രശ്നങ്ങളിലേക്കും
മാനുഷിക വികാരങ്ങളും സമൂഹത്തിലെ ചില പ്രശ്നങ്ങളും മാത്രം പറഞ്ഞുകൊണ്ട് ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. കച്ചവട സാധ്യതകളെ ഉപയോഗിക്കുമ്പോഴും സാമൂഹത്തിലെ പ്രശ്നങ്ങളിലേക്കും വിരല്‍ചൂണ്ടാന്‍ സച്ചി ശ്രദ്ധിച്ചിട്ടുണ്ട്. അവസാനം സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ കൂടി അടയാളപ്പെടുത്താന്‍ സച്ചി ശ്രദ്ധിച്ചിരുന്നു.
അതുല്യപ്രതിഭയുടെ വിയോഗം
മലയാള സിനിമയില്‍ ഒരു ആദിവാസി സ്ത്രീയെ കൊണ്ട് അവരുടെ തന്നെ ഭാഷയില്‍ പാട്ട് പാടിക്കുകയും അത് കേരളം ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തത് സച്ചിയിലൂടെയാണ്. ഇപ്പോഴും മലയാളികളുടെ ചുണ്ടില്‍ ഈ ഗാനമുണ്ട്. നികത്താനാകാത്ത നഷ്ടമാണ് ഈ അതുല്യപ്രതിഭയുടെ വിയോഗത്തിലൂടെ മലയാള സിനിമയില്‍ ഉണ്ടായിരിക്കുന്നത്. സച്ചിയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഒരുപാട് നേരത്തെയാണ് ഈ യാത്ര
സംവിധായകൻ ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി... ഒരുപാട് നേരത്തെയാണ് ഈ യാത്ര... കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരൻ... പ്രതിഭയാർന്ന സംവിധായകൻ... അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്... അതായിരുന്നു സച്ചി. നഷ്ടമായത് ഒരു സഹപ്രവർത്തകനെ മാത്രമല്ല... നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്..! നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന വിജയങ്ങളുടെ തോഴൻ... പകരം വെക്കാനില്ലാത്ത ഈ പ്രതിഭയുടെ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചി ഇനിയും ജീവിക്കും''.
അപ്രതീക്ഷിത വിയോഗം ഞെട്ടിക്കുന്നത്
നടൻ നിവിൻ പോളി, സംവിധായകൻ എംഎ നിഷാദ് അടക്കമുളളവരും സച്ചിക്ക് അന്ത്യാജ്ഞലി അർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. സച്ചിയേട്ടന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിക്കുന്നതാണെന്ന് നിവിന്‍ പ്രതികരിച്ചു. മലയാള സിനിമയ്ക്ക് ഇതൊരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്. ഫെഫ്ക ഭാരവാഹിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണനും അനുശോചിച്ച് രംഗത്ത് വന്നിട്ടുണ്ട്.
മാന്ത്രികനായിരുന്നു സച്ചി
'' തീയറ്ററുകളെ പ്രേക്ഷകർ ആർത്തിരമ്പുന്ന പൂരപ്പറമ്പുകളാക്കാൻ നിസ്സരാമായി കഴിയുന്ന മാന്ത്രികനായിരുന്നു, സച്ചി. ഒരു പക്ഷേ, അയാളോളം, ജനപ്രിയ സിനിമയുടെ രസക്കൂട്ട് അറിയുന്ന , അതിനെ അതിവിദഗ്ധമായി പാക്ക് ചെയ്യുന്ന മറ്റൊരു എഴുത്തുകാരൻ ഇന്നില്ല എന്ന് തന്നെ പറയാം. അയാളുടെ പേരിന് പത്തരമാറ്റുള്ള മിനിമം ഗ്യാരന്റി ഉണ്ടായിരുന്നു. As a screenwriter/ Director, he is the undisputed numero uno in the Malayalam Film Industry today.
ഒരൊന്നൊന്നര തിരക്കഥ
നായകനാരെന്നും പ്രതിനായകനാരെന്നും തിരിച്ചറിയാൻ കഴിയാത്ത, എന്നാൽ, ഉടനീളം ഈ രണ്ടു കഥാപാത്രങ്ങൾക്കും ഇടയിൽ ത്രസിപ്പിക്കുന്ന ഒരു സംഘർഷം നിലനിറുത്തുന്ന, ആരുടെ പക്ഷം ചേരണമെന്നറിയാതെ കുഴങ്ങുമ്പോഴും, പ്രേക്ഷകർ ആഖ്യാനത്തിൽ സ്വയം മറന്ന് മുഴുകിപ്പോവുന്ന, കഥാന്ത്യത്തിൽ പൂർണ്ണ തൃപ്തിയോടെ തീയറ്ററുകളിൽ നിന്ന് കൈയടിച്ച് ഇറങ്ങിപ്പോവുന്ന അസാധാരണമായ ഒരു തിരക്കഥയായിരുന്നു, അയ്യപ്പനും കോശിയും. One of its kind എന്ന് നിസ്സംശയം പറയാവുന്ന ഒരൊന്നൊന്നര തിരക്കഥ.
പ്രിയ സുഹൃത്തേ, വിട
അത്തരത്തിലൊന്നെഴുതാൻ ഇന്ന് മലയാള സിനിമയിൽ സച്ചിയെ ഉള്ളൂ. തന്റെ കരിയറിന്റെ ഉച്ചത്തിൽ നിൽക്കുമ്പോഴാണ് അയാൾ അരങ്ങു വിട്ടൊഴിയുന്നത്. ഞങ്ങളറിയുന്ന സച്ചി, കാലുഷ്യങ്ങളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു. തീഷ്ണവും ഗാഡവുമായ സൗഹൃദങ്ങളിലായിരുന്നു അയാൾ എന്നും ആനന്ദിച്ചിരുന്നത്. സച്ചിയുടെ സുഹൃത്തുക്കൾക്ക് താങ്ങാവുന്നതിനപ്പുറമാണ് ഈ വിയോഗം. സച്ചിയുടെ ഈ കടന്ന് പോക്ക് മലയാള സിനിമയ്ക്ക് ഈ കൊറോണാ കാലത്ത് ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ആഘാതമാണ്. പ്രിയ സുഹൃത്തേ, വിട''