വമ്പന്‍ നേതാവ് എത്തും.. ആവര്‍ത്തിച്ച് ശ്രീധരന് പിള്ള! കെ സുധാകരന്? വീണ്ടും ചര്‍ച്ച
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കേരളത്തില്‍ ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ശബരിമല ആയുധമാക്കി ഏത് വിധേനയും താമര വിരിയിച്ചേ മതിയാകൂവെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശം. ഇതിനായി ബിജെപി കൊണ്ട് പിടിച്ചുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അതിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും അസംതൃപ്തരൊയ നേതാക്കളെ ബിജെപിയില്‍ എത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ബിജെപി തുടങ്ങിക്കഴിഞ്ഞു.അതിന്റെ ആദ്യ പടിയെന്നോണമാണ് ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്ജുമായുള്ള സഹകരണം.എന്നാല്‍ ഇനിയും വമ്പന്മാര് ബിജെപിയിലേക്ക് വരുമെന്ന് തന്നെയാണ് പിള്ള ആവര്‍ത്തിക്കുന്നത്.
നേരത്തേ കേരള രാഷ്ട്രീയത്തിലെ അതിശക്തനായ നേതാവ് ബിജെപിയിലേക്ക് ചേക്കേറുമെന്ന് ശ്രീധരന് പിള്ള പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ ഉന്നത ചുമതലയുള്ള കരുത്തനായ അവന്റെ വരവിന് വേണ്ടി കാത്തിരിക്കുകയാണ് എന്നായിരുന്നു ശ്രീധരന് പിള്ള പറഞ്ഞത്. പിസി ജോര്‍ജ്ജിന് പിന്നാലെയും ഇനിയും വമ്പന്മാര് എത്തുമെന്ന് പിള്ള ആവര്‍ത്തിച്ചതോടെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ
വമ്പന്‍ സ്രാവ്
കേരള രാഷ്ട്രീയത്തിലെ അതിശക്തന്‍ ബിജെപിയിലേക്ക് ഉടന്‍ ചേക്കേറുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള ഒരിക്കല്‍ പറഞ്ഞത്. ഇതോടെ അത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ആണെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പേരിനെ ചുറ്റിപറ്റിയും ചര്‍ച്ചകള്‍ നടന്നു.
കോണ്‍ഗ്രസ് നേതാവ് എത്തി
എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാവ് ജി രാമന്നായര് ബിജെപി പാളയത്തില്‍ എത്തി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂടിയായ രാമന് നായരെ ശബരിമലയുമായി ബന്ധപ്പെട്ട ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ബിജെപിയിലേക്കുളള വരവ്.
ഉപാധ്യക്ഷനാക്കി
കോണ്‍ഗ്രസ് വിട്ട് ബിജെപിയെത്തിയ വമ്പന്‍ സ്രാവിനെ ബിജെപി കാര്യമായി തന്നെ പരിഗണിച്ചു. പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രാമന് നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു.അപ്പോഴും കേരള രാഷ്ട്രീയത്തിലെ വമ്പന്‍ ശ്രാവ് തന്നെ ബിജെപിയിലേക്ക് എത്തുമെന്ന് ശ്രീധരന് പിള്ള ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
മോഹന്‍ലാലിനെ
വളരെ ആത്മവിശ്വാസത്തോടെയായിരുന്നു പിള്ളയുടെ വാക്കുകള്‍. ആയിടയ്ക്ക് നടന് മോഹന്‍ ലാലിനെ ബിജെപി തിരുവനന്തപുരത്ത് ലോക്സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ അത് മോഹന്‍ലാല്‍ ആയേക്കുമെന്നുള്ള ചര്‍ച്ചകളും പുരോഗമിച്ചു. എന്നാല്‍ അപ്പോഴും കെ സുധാകരനെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍ അവസാനിച്ചിരുന്നില്ല.
പിസി ജോര്‍ജ്ജിന്റെ എന്‍ട്രി
അതിനിടയില്‍ എല്ലാവരേയും ഞെട്ടിച്ചാണ് ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്ജ് ബിജിപിയുമായി സഹകരിക്കുകയാണെന്ന് വ്യക്തമാക്കിയത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ പിസി ജോര്‍ജ്ജിനെ മകന് ഷോണിനായി ലോക്സഭാ സീറ്റ് വെച്ച് നീട്ടിയാണ് ബിജെപി കൂടെകൂട്ടിയത് എന്നാണ് റിപ്പോര്‍ട്ട്.
ബിജെപിക്ക് ഗുണം ചെയ്യും
എന്‍ഡിഎയിലേക്ക് എത്തുമോയെന്ന് വ്യക്തമാക്കിയിട്ടില്ലേങ്കിലും നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. പി.സി ജോര്‍ജുമായുള്ള സഹകരണം കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും ന്യൂനപക്ഷങ്ങളുമായുള്ള സഹകരണം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നുമായിരുന്നു ഇതിന് പിന്നാലെ ശ്രീധരന് പിള്ളയുടെ പ്രതികരണം.
വിടാതെ ശ്രീധരന് പിള്ള
തിരഞ്ഞെടുപ്പിലെ സഖ്യമടക്കമുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ട്. ക്രിസ്ത്യന്‍ സമൂഹവുമായി അടുത്തിഴപഴകാന്‍ പറ്റുന്ന സാഹചര്യം അടുത്ത ആഴ്ചയോടെ ഉരുത്തിരിയുമെന്നും ശ്രീധരന് പിള്ള പറഞ്ഞു. അതിനിടെ കേരള രാഷ്ട്രീയത്തിലെ വമ്പന്മാര് ഇനിയും ബിജെപി പക്ഷത്തേക്ക് എത്തുമെന്നാണ് ശ്രീധരന് പിള്ള ആവര്‍ത്തിച്ചത്.
സുധാകരനേയോ?
ഇതോടെ ശബരിമല വിഷയത്തില്‍ കലി തുള്ളി നില്ക്കുന്ന കെ സുധാകരന് തന്നെയാകുമോയെന്ന ചര്‍ച്ചയാണ് വീണ്ടും സജീവമായിരിക്കുന്നത്. ആര്‍ത്തവം അശുദ്ധിയാണെന്ന് ബിജെപി നേതാക്കളെക്കാള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് ശബരിമലയില്‍ ബിജെപി നിലപാടുകളോട് ചായ്വ് പ്രകടിപ്പിച്ച വ്യക്തിയാണ് സുധാകരന്.
ആര്‍എസ്എസ് കണ്ടു
തന്നെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ ആര്‍എസ്എസ് നേതാക്കള്‍ വന്ന് കണ്ടിരുന്നു എന്നും ഒരിക്കല്‍ സുധാകരന് തന്നെ തുറന്ന് പറഞ്ഞിരുന്നു.സുധാകരന് ബിജെപിയില്‍ എത്തുമെന്ന ചര്‍ച്ചകള്‍ക്കിടെ ഒരിക്കല്‍ ‘ബിജെപിയുമായി യോജിച്ചു പോവാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഞാൻ പോകും. അതിൽ തർക്കമെന്താ എന്ന് സുധാകരന് ചോദിച്ചതായുള്ള പോസ്റ്റുകളും വാട്സ് ആപ് സന്ദേശങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
ഉറ്റുനോക്കി കേരളം
എന്നാല്‍ പ്രചരണങ്ങളെല്ലാം കള്ളമാണെന്നും തന്റെ പ്രാണന് പോയാലും ബിജെപിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു കെ സുധാകരന് തുറന്നടിച്ചത്. എങ്കിലും മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ ഇനിയും ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളം.