വയനാടിൽ വീണ്ടും മാവോയിസ്റ്റ്; നഗരത്തിലും പരിസര പ്രദേശിങ്ങളിലും സാന്നിധ്യം, പോസ്റ്ററുകൾ പതിച്ചു!
വയനാട്: ജില്ലയിലെ മേപ്പാടി മുണ്ടക്കൈയിൽ മാവോയിസ്റ്റ് സാന്നിധ്യമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രി നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകൾ എത്തിയതെന്നാണ് റിപ്പോർട്ട്. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചു.
എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ഥലത്ത് തെരച്ചിൽ തുടങ്ങി. അട്ടപ്പാടിയിൽ മാവോയിസ്റ്റ് വേട്ട നടന്ന് ഒറു മാസത്തിനുള്ളിലാണ് വീണ്ടും വയനാടിലെ മേപ്പാടിയിൽ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാലക്കാടെ മാവോയിസ്റ്റ് വേട്ട കേരളത്തിൽ വൻ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഘടകകക്ഷികൾ വരെ രംഗത്തെത്തിയിരുന്നു. മൂന്ന് പേരായിരുന്നു പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നത്. പട്രോളിങിനിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേര്‍ക്ക് മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയാരുന്നെന്നായിരുന്നു പോലീസ് വാദം. തിരിച്ചുള്ള ആക്രമണത്തിൽ മൂന്ന് മാവോയിസ്റ്റുകള്‍ മരിച്ചതായും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
തമിഴ്നാട് സ്വദേശികളായ രമ, കാര്‍ത്തി, കര്‍ണാടക സ്വദേശിയായ സുരേഷ് എന്നിവരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. സ്ഥലത്തു നിന്ന് മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന തോക്കുകളും ലഭിച്ചിരുന്നു. വയനാട്ടിലും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ വീണ്ടും മാവോയിസ്റ്റ് വേട്ട ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. അങ്ങിനെ വന്നാൽ പിണറായി സർക്കാർ വീണ്ടും പ്രതിസന്ധിയിലാകും.