കണ്ണൂരിൽ തോക്കേന്തി മാവോസ്റ്റുകൾ, മലപ്പുറത്തും വനിതാ മതിലിനെതിരെ പോസ്റ്റർ പതിച്ച് മാവോയിസ്റ്റ് സംഘം!
മലപ്പുറം: കണ്ണൂരിന് പിന്നാലെ മലപ്പുറത്തും വനിതാ മതിലിനെതിരെ മാവോയിസ്റ്റ് പോസ്റ്ററുകള്‍ കണ്ടെത്തി. മലപ്പുറം വഴിക്കടവിന് സമീപത്ത് നഞ്ചക്കോട്ടാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. സിപിഎം വനിതാ മതിലിന്റെ പേരില്‍ പ്രഹസനം നടത്തുകയാണ് എന്നും വനിതാ മതില്‍ വര്‍ഗീയ ചേരി തിരിവിന് ഇടയാക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മതിലിന് വേണ്ടി പണം ചെലവഴിക്കുന്നതിനേയും എതിര്‍ക്കുന്നു.
സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല സമിതി എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബസ് സ്റ്റോപ്, ഹോട്ടലുകള്‍, നിര്‍ത്തിയിട്ട ബസ്സുകള്‍, പാര്‍ട്ടികളുടെ നോട്ടീസ് ബോര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് തണ്ടര്‍ ബോള്‍ട്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലിയിലെ അമ്പായത്തോട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. ഇവര്‍ പൊതുജന മധ്യത്തില്‍ മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. മാത്രമല്ല വനിതാ മതിലിനെതിരെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
തോക്കുകളേന്തിയാണ് ഇവര്‍ പ്രകടനം നടത്തിയത്. ഈ സംഘത്തിലെ മൂന്ന് പേരെ പോലീസ് തിരിച്ചറിഞ്ഞു. ഏറെ നാളായി പോലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുളള സംഘമാണ് കണ്ണൂരെത്തിയത്. രാമു, കവിത എന്നിവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി പോലീസും കണ്ണൂര്‍ ആന്റി നക്‌സല്‍ സംഘവും തണ്ടര്‍ ബോള്‍ട്ടും തെരച്ചില്‍ നടത്തുന്നുണ്ട്.