മാവോയിസ്റ്റ് ഭീഷണി; ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ
ദില്ലി: മാവോയിസ്റ്റുകൾ വധഭീഷണി മുഴക്കിയ സാഹചര്യത്തിൽ ദില്ലിയിൽ എത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം വടകര പോലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭീഷണിക്കത്ത് ലഭിച്ചത്. അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി.
മഹാരാഷ്ട്രയിൽ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു; ആരോപണം ആവർത്തിച്ച് ശിവസേന
ഇതോടെയാണ് ദില്ലി സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഏർപെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി ബുള്ളറ്റ് പ്രൂഫ് വാഹനവും സജ്ജീകരിച്ചിട്ടുണ്ട്. 4 കമാൻഡോകളടക്കം 15 ദില്ലി പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായുണ്ട്. പോളിറ്റ് ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി ദില്ലിയിലെത്തിയത്. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന് പകരം ചോദിക്കുമെന്നും കത്തിൽ പറയുന്നുണ്ട്.
ഏഴ് സഖാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ കേരളാ മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പിലാക്കും എന്നാണ് കത്തിലെ വാചകം. അർബൻ ആക്ഷൻ ടീമിന് വേണ്ടി ബദർ മൂസ, പശ്ചിമഘട്ട കബനീദള ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡൻറ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ ലഭിച്ച ഭീഷണി സന്ദേശം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗോഡ്‌സേയുടെ കോടതി പ്രസ്താവനകള്‍ ഉള്‍പ്പെടുത്തണം; ഹിന്ദുമഹാസഭ