വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണി; തട്ടിക്കൊണ്ടുപോകുമെന്ന് മുന്നറിയിപ്പ്
വയനാട്: മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്ന വയനാട്ടിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്.
വയനാട്ടിലെ രണ്ട് സ്ഥാനാർത്ഥികളെ മാവോയിസ്റ്റുകൾ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതിന് പിന്നാലെ ജില്ലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇന്റലിജൻസ് മുന്നറിയിപ്പ് കൂടി വന്ന സാഹചര്യത്തിൽ കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കും.
ഗുജറാത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; അൽപേഷിന്റെ അടുത്ത അനുയായികളും പാർട്ടി വിടുന്നു
മാവോയിസ്റ്റ് ഭീഷണി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് വയനാട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകൾ മണ്ഡലത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. ഇതോടെ പോലീസും തണ്ടർ ബോൾട്ടും പരിശോധന കർശനമാക്കി വരികയായിരുന്നു. സുരക്ഷ കർഷനമാക്കിയിട്ടും വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത് പോലീസിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സ്ഥാനാർത്ഥികളെ ലക്ഷ്യമിടുന്നു
മണ്ഡലത്തിലെ രണ്ട് സ്ഥാനാർത്ഥികളെ മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെയാണ് മണ്ഡലത്തിലെ ഏറ്റവും പ്രമുഖനായ സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയും ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പിപി സുനീറും സജീവ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്. രാഹുൽ ഗാന്ധിയുടെ അപരന്മാർ ഉൾപ്പെടെ 20 പേരാണ് വയനാട്ടിൽ മത്സരിക്കുന്നത്.
എസ്പിജി സുരക്ഷ
രാഹുൽ ഗാന്ധി എസ്പിജി സുരക്ഷയുള്ള നേതാവാണ്. രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തുമ്പോൾ എസ്പിജിക്ക് പുറമെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. രാഹുൽ ഗാന്ധി എത്തുന്നതിന് മുന്നോടിയായി കർശന സുരക്ഷാ സംവിധാനങ്ങളാണ് നഗരത്തിൽ ഒരുക്കുന്നത്. ചുരം കയറിയെത്തുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തിയാണ് കടത്തി വിടാറുള്ളത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വയനാട്ടിലെ ഡിസിസി ഓഫീസിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നില്ല. ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധിയെത്തുമ്പോൾ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് സാധ്യത.
തട്ടിക്കൊണ്ടു പോയേക്കും
സ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടുപോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകൾ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പിൽ പറയുന്നത്. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ പ്രചാരണം നടത്തുമ്പോൾ സ്ഥാനാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിൽ പറയുന്നു.
സുരക്ഷ കൂട്ടി
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കും ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പിപി സുനീറിനും സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇരുവർക്കും ഉടനെ പേഴ്സണൽ ഗൺമാൻമരെ നിയോഗിക്കും. വനാതിർത്തിയിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
തുഷാറിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
തുഷാർ വെള്ളാപ്പള്ളിയെ തട്ടിക്കൊണ്ടുപോകാൻ മാവോയിസ്റ്റുകൾ നീക്കം നടത്തുന്നതായി നേരത്തെ മംഗളം പത്രം റിപ്പോർട്ട് ചെയ്തിരുന്നു. വയനാട്ടിലെ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിടുന്നതായും പോലീസ് ഉദ്യോഗസ്ഥർക്ക് ഭീഷണിയുള്ളതായും മംഗളും റിപ്പോർട്ടിൽ പറയുന്നു. വയനാടിന്റെ ദേശീയ പ്രധാന്യം കണക്കിലെടുത്താണ് മാവോയിസ്റ്റുകളുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ പരിഹാസം
അതേസമയം തുഷാർ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന വാർത്തകളെ പരിഹസിച്ച സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു. രാഹുൽ ഗാന്ധി എത്തിയതോടെ അപ്രസക്തനായ തുഷാർ ശ്രദ്ധയാകർഷിക്കാൻ വ്യാജ വാർത്തകൾ പടച്ചുവിടുകയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം.
വൈത്തിരി വെടിവെയ്പ്പ്
അടുത്തിടെ വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. വൈത്തിരി വെടിവെയ്പ്പിന് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ജാഗ്രതയോടെയാണ് പോലീസ് മുന്നറിയിപ്പിനെ സമീപിക്കുന്നത്.
ആശങ്കയോടെ കോൺഗ്രസ്
അതേ സമയം അമേഠിയിലെ റോഡ് ഷോയ്ക്കിടെ രാഹുൽ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നിപര്‍ ഗണിന്റെ രശ്മികള്‍ പതിച്ചെന്ന വാർത്ത കോൺഗ്രസ് അണികളെ ആശങ്കയിലാഴ്ത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് നേരം വധശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോൺഗ്രസ് നേതാക്കളും പറഞ്ഞു. എന്നാൽ പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈൽ ഫോണിൽ നിന്ന് വന്നതാണെന്ന് എസ്പിജി ഡയറക്ടർ പിന്നീട് വ്യക്തമാക്കുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ