തെറ്റ് പറ്റിയെന്ന് മാവോയിസ്റ്റുകൾ; വയനാട് മേപ്പാടിയിലെ റിസോർട്ട് ആക്രമണത്തില്‍ മാപ്പ് പറഞ്ഞു!!
വയനാട്: വയനാട് മേപ്പാടിയിലെ റിസോർട്ട് ആക്രമണത്തില്‍ മാപ്പ് പറഞ്ഞു മാവോയിസ്റ്റുകള്‍. റിസോർട്ട് ആക്രമണത്തിൽ പാർട്ടിക്ക് തെറ്റ് പറ്റിയെന്നാണ് മാവോയിസ്റ്റുകൽ വ്യക്തമാക്കുന്നത്. വാർത്താക്കുറിപ്പിലൂടെയാണ് മാവോയിസ്റ്റുകള്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയിൽ സ്വകാര്യ റിസോർട്ടിന് നേരെ ആയിരുന്നു മാവോയിസ്റ്റ് ആക്രമണം.
റിസോർട്ടിന്‍റെ ചില്ലുകൾ മാവോയിസ്റ്റുകൾ കല്ലെറിഞ്ഞ് തകർത്തിരുന്നു. ആദിവാസി സ്ത്രീകളോട് ലൈംഗികച്ചുവയോടെ പെരുമാറുകയും അരി തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ചെയ്താൽ ശക്തമായ മറുപടിയുണ്ടാകുമെന്ന് പോസ്റ്റര്‍ പതിപ്പിച്ചശേഷമായിരുന്നു ആക്രമണം നടന്നിരുന്നത്.
ഇക്കഴിഞ്ഞ ജനുവരി 15നായിരുന്നു ആക്രമണം. പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. റിസോർട്ടിലെ ചില്ലുകൾ എറിഞ്ഞു തകർത്തു. കസേരകളിൽ ചിലത് പുറത്തിട്ട് കത്തിച്ച നിലയിലുമായിരുന്നു. സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടേതെന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരുന്നത്.
എന്നാൽ ആക്രമണം തെറ്റായിപോയെന്ന സ്വയം വിമനർശനവുമായാണ് മാവോയിസ്റ്റുകൾ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ ആക്രമണമായിരുന്നു അതെന്നും റിസോർട്ടിന് സംഭവിച്ച നാശനഷ്ടത്തിൽ മാവോയിസ്റ്റുകൾ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.