മരട് ഫ്ലാറ്റ് വിവാദം: സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് ചീഫ് സെക്രട്ടറി, വിധി നടപ്പാക്കുമെന്നുറപ്പ്!
ദില്ലി: മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ബാധ്യസ്ഥനാണ് എന്ന് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയില്‍. മരട് വിഷയത്തില്‍ തന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുളള വീഴ്ച സംഭവിച്ചിട്ടുണ്ട് എങ്കില്‍ മാപ്പ് തരണം എന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഈ മാസം 23ന് മരട് വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തന്നെ ഒഴിവാക്കി തരണമെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ആറ് പേജുളള സത്യവാങ്മൂലത്തില്‍ മരടിലെ ഫ്‌ളാറ്റ് പൊളിച്ച് നീക്കാനുളള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുമെന്നുളള ഉറപ്പും ചീഫ് സെക്രട്ടറി നല്‍കിയിട്ടുണ്ട്.

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് അല്‍പം കൂടി സാവകാശം സര്‍ക്കാരിന് ആവശ്യമുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ ഒറ്റയടിക്ക് പൊളിച്ച് നീക്കാനുളള സാങ്കേതിക വിദ്യ ഇല്ലെന്നും അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനുളള സ്ഥലം ഇല്ലെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ ഇതുവരെ കൈക്കൊണ്ട നടപടികളും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
നിയമം ലംഘിച്ചാണ് മരട് ഫ്‌ളാറ്റ് നിര്‍മ്മാണം നടത്തിയത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ ശക്തമായ സമരം നടത്തുകയാണ് ഫ്‌ളാറ്റുടമകള്‍. സിപിഎമ്മും കോണ്‍ഗ്രസും അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.












Click it and Unblock the Notifications