മരട് വിവാദം: ചീഫ് സെക്രട്ടറിയെ പറപ്പിച്ച് സുപ്രീം കോടതി, 'ഫ്ലാറ്റ് പൊളിക്കാൻ എത്ര സമയം വേണ്ടി വരും'?
ദില്ലി: മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഫ്ലാറ്റ് പൊളിച്ച് നീക്കണം എന്ന ഉത്തരവ് നടപ്പിലാക്കാനുളള ഒരു താൽപര്യവും സർക്കാരിനില്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. ഫ്ലാറ്റ് പൊളിച്ച് നീക്കാൻ എത്ര സമയം വേണ്ടി വരുമെന്ന് ചോദിച്ച കോടതി പ്രളയത്തിൽ സംസ്ഥാനത്ത് എത്ര പേർ മരിച്ച് പോയെന്ന് ഓർമ്മയില്ലേ എന്നും ചോദിച്ചു.
മരട് വിഷയത്തിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് സംസ്ഥാന സർക്കാരിന് നേരെ ജസ്റ്റിസ് അരുൺ മിശ്ര തുറന്നടിച്ചത്. ചീഫ് സെക്രട്ടറിയെ ശകാരിച്ച കോടതി കേരളത്തിന്റെ നിലപാടിൽ ഞെട്ടലുണ്ടെന്നും വ്യക്തമാക്കി. പ്രളയം വന്നപ്പോൾ കേരളത്തിനായി രാജ്യം മുഴുവൻ ഒന്നിച്ച് നിന്നതാണ്. സുപ്രീം കോടതിയടക്കം കേരളത്തിനൊപ്പം നിന്നു. എന്നിട്ടും കേരളം പഠിക്കുന്നില്ല. ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങളെ എങ്കിലും രക്ഷപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
കേരളത്തിലെ എല്ലാ നിയമ ലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും കേരളം ഒന്നും ചെയ്തിട്ടില്ല. ഇതാണ് നിലപാട് എങ്കിൽ ഗുരുതരമായിരിക്കും സ്ഥിതിയെന്നും കോടതി മുന്നറിയിപ്പ് നൽകി. സത്യവാങ്മൂലം കണ്ടാൽ അറിയാം കേരളം എന്താണ് ഉദ്ദേശിക്കുന്നത് എന്നും ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ന് തന്നെ ഉത്തരവിറക്കാനായിരുന്നു കോടതി നീക്കമെങ്കിലും ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെയുടെ അഭ്യർത്ഥന പ്രകാരം വെളളിയാഴ്ചത്തേക്ക് മാറ്റി. കേസിൽ വെള്ളിയാഴ്ച സുപ്രീം കോടതി വിശദമായ ഉത്തരവിറക്കും. മരടിലെ ഫ്ളാറ്റ് പൊളിച്ച് നീക്കാനുളള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുമെന്നുളള ഉറപ്പ് ചീഫ് സെക്രട്ടറി ടോം ജോസ് കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ നൽകിയിരുന്നു. മരട് വിഷയത്തില്‍ തന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുളള വീഴ്ച സംഭവിച്ചിട്ടുണ്ട് എങ്കില്‍ മാപ്പ് തരണം എന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.