മരട് ഫ്ലാറ്റ് നിർമ്മാണം; സിപിഎം നേതാവിന് കുരുക്ക് മുറുകുന്നു, കൂടുതൽ തെളിവ് ശേഖരിക്കും!
കൊച്ചി: മരട് ഫ്ലാറ്റ് നിർമ്മാണ വിഷയത്തിൽ സിപിഎം നേതാവിന് കുരുക്കു മറുകുന്നു, മുന്‍ മരട് പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ പ്രതിപക്ഷ നേതാവുമായ കെ എ ദേവസിക്കെതിരെ കുരുക്ക് മുറുകുന്നെന്ന് ട്വന്റി ഫോർ റിപ്പോർട്ട് ചെയ്യുന്നു. കെ എ ദേവസിക്കെതിരെ കൂടുതല്‍ തെളിവും മൊഴികളും ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയെന്നാണ് റിപ്പോർട്ട്. അഞ്ച് മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ രഹസ്യമൊഴിയെടുക്കാനാണ് നീക്കം.
മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ രഹസ്യമൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്‍പാകെ രഹസ്യമൊഴി നല്കാന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി അഞ്ച് മുന്‍ മെമ്പര്‍മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർക്കിടയിൽ വൻ പ്രതിഷേധം ഉടലെടുക്കുന്നുണ്ട്.
കെട്ടിടം പൊളിക്കുന്നതിനു മുമ്പ് വേണ്ടപോലെ വെള്ളമൊഴിച്ച് നനയ്ക്കുന്നില്ല, ഇതുമൂലം കോണ്‍ക്രീറ്റ് പൊടിപടലങ്ങള്‍ സമീപത്തെ വീടുകളിലെത്തുന്നു. . ഭക്ഷണം കഴിക്കാന്‍ പോലുമാകാത്ത അവസ്ഥ എന്നാണ് നാട്ടുകാരുടെ പരാതി. ചുമയും ശ്വാസംമുട്ടലുമായി സമീപവാസികള്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ഇതില്‍ കൊച്ചു കുട്ടികൾ വരെയുണ്ടെന്നാണ് പരാതി ഉയരുന്നത്.
കോണ്‍ക്രീറ്റ് അവശിഷ്ടം ജില്ലയില്‍ തന്നെയുള്ള നിലം നികത്താന്‍ ഉപയോഗിച്ചതായും ചില കൗണ്‍സിലര്‍മാര്‍ക്ക് ആക്ഷേപമുണ്ട്. നഗരസഭാധികൃതര്‍ നിസ്സംഗത കാട്ടുന്നു എന്നാരോപിച്ച് നഗരസഭയിലെത്തി പ്രതിഷേധിക്കുമെന്ന് പൊളിക്കല്‍ നടക്കുന്ന കെട്ടിടത്തിന്റെ സമീപവാസികൾ വ്യക്തമാക്കുന്നതായി കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.