മരട് ഫ്ലാറ്റ്: നിലപാട് കടുപ്പിച്ച് കോടതി, സംസ്ഥാനത്തെ മുഴുവൻ നിമലംഘന നിർമാണങ്ങളും അറിയിക്കണം
ദില്ലി: മരട് ഫ്ലാറ്റ് കേസിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി സുപ്രീം കോടതി. കേരളത്തിൽ നിയമം ലംഘിച്ച് നടത്തിയ മുഴുവൻ നിർമാണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനും ഇവർക്കെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നുമാണ് സുപ്രീം കോടതി ഉത്തരവ്. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഞാൻ പാകിസ്താനെ വിശ്വസിക്കുന്നു... കശ്മീരിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്, വിശ്വാസം പാകിസ്താനെ!!
പൊതുജനവികാരം ആളിക്കത്തിക്കുകയും നിയമലംഘകർക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നുവെന്ന വിമർശനവും സുപ്രീം കോടതിയിൽ ഉയർന്നു. മരട് ഫ്ലാറ്റ് പൊളിച്ചാൽ ഇത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്ന സത്യവാങ്മൂലം കോടതി തള്ളി. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് പൊളിക്കാൻ കൃത്യമായ പദ്ധതി ഇപ്പോഴുമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഉത്തരവ് നടപ്പാക്കാൻ വിമുഖത ഉണ്ടെന്ന് വ്യക്തമായതായി വിമർശിച്ച കോടതി വെള്ളിയാഴ്ച പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകൾ പൊളിക്കാൻ മൂന്ന് മാസം സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയും കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് നിരീക്ഷിച്ച കോടതി വിധി നടപ്പിലാക്കാൻ എത്ര സമയം വേണമെന്ന ചോദ്യവും മുന്നോട്ട് വെച്ചു. മൂന്ന് മാസമെങ്കിലും സമയം അനുവദിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ വാദം കോടതി അംഗീകരിച്ചില്ല. അതേസമയം സെപ്റ്റംബർ 27ന് കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എസി മൊയ്ദീൻ വ്യക്തമാക്കി.