കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ളാറ്റ്; സര്‍ക്കാരിന്‍റെ മലക്കം മറിച്ചലിന് പിന്നില്‍ ജോണ്‍ ബ്രിട്ടാസോ? മറുപടി, കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: മരട് ഫ്ളാറ്റ് സമുച്ചയത്തില്‍ ജോണ്‍ ബ്രിട്ടാസിന് നിക്ഷേപമുണ്ടെന്നും ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടാനുള്ള പ്രധാനകാരണം ജോണ്‍ ബ്രിട്ടാസിന്‍റെ ഇടപെടലാണെന്നുമുള്ള രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്. മറ്റുളവരെപ്പോലെ താനും കബളിപ്പിക്കപ്പെട്ടുവെന്ന്‌ വളരെ വൈകിയാണ് അറിഞ്ഞത് . സുപ്രീംകോടതി വിധി പ്രകാരം ഫ്ലാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങൾക്കോ ചെറുവിരൽ പോലും താന്‍ അനക്കിയിട്ടില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ബ്രിട്ടാസ് പറഞ്ഞു.

നിപുണ്‍ ചെറിയാന്‍ എന്നയാളാണ് ബ്രിട്ടാസിനെതിരെ ആരോപണം ഉന്നയിച്ചത്.
മരട് ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും എന്ന് പിണറായി വിജയൻ പറയുന്നത് അദ്ദേഹത്തിന്റെ ഉപദേഷ്ടകനോ, ബിനാമിയോ ആയ ജോൺ ബ്രിട്ടാസിന് നിയമവിരുദ്ധമായി പണിത ഫ്ലാറ്റ് സമുച്ചയത്തിൽ നിക്ഷേപം ഉള്ളതുകൊണ്ടാണ് നിപുണ്‍ ആരോപിക്കുന്നു. പിണറായി വിജയത്തിന്റെ ബിനാമി ആണോ ജോൺ ബ്രിട്ടാസ് എന്ന് സിപിഎം വ്യക്തമാക്കണം. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനുള്ള സർവകക്ഷി ശ്രമം, ഉന്നത നേതാക്കൾക്ക് മരട് ഫ്ലാറ്റുകളിൽ ഉള്ള നിക്ഷേപം ആണെന്ന് തെളിയുന്നുവെന്നും നിപുണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇതിന് തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ബ്രിട്ടാസ് മറുപടി നല്‍കിയത്. ബ്രിട്ടാസിന്‍റെ കുറിപ്പ് വായിക്കാം.

മറുപടിയുമായി ബ്രിട്ടാസ്

മറുപടിയുമായി ബ്രിട്ടാസ്

മരടിലെ ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കള്ളങ്ങൾ തുടർച്ചയായി ആവർത്തിക്കുമ്പോൾ യഥാർത്ഥകാര്യം സുതാര്യമായി പറയണമല്ലോ.ദീർഘകാലം ഉത്തരേന്ത്യയിൽ താമസിച്ചശേഷം കേരളത്തിലേക്ക് തിരികെ വന്നപ്പോൾ, പതിമൂന്നോ പതിനാലോ വർഷങ്ങൾക്ക് മുമ്പാണ് എറണാകുളം മരടിലെ ഒരു അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് ബുക്ക് ചെയ്തത്. റെയിൽവേയിൽ ഉദ്യോഗസ്ഥയായ ഭാര്യക്കു കേരളത്തിലേക്കു സ്ഥലംമാറ്റം കിട്ടാൻ സാധ്യത ഉണ്ടെന്നുള്ളതും കേന്ദ്ര സർക്കാർ ഓഫീസുകൾ കൂടുതൽ ഉള്ളത് കൊച്ചിയിൽ ആണെന്നതും ആയിരുന്നു പ്രധാന കാരണം. ലഭ്യത കൂടുതൽ ഉള്ളത് കൊണ്ടായിരിക്കാം മറ്റ് ചെറു പട്ടണങ്ങളെക്കാൾ വില കുറവായിരുന്നു എറണാകുളത്ത്, 20-22 ലക്ഷം രൂപക്ക് തെറ്റില്ലാത്ത ഫ്ലാറ്റുകൾ ലഭിച്ചിരുന്നു. 1400 ചതുരശ്രയടി കാർപെറ്റ് ഏരിയ ഉള്ള, രണ്ടു ചെറിയ ബെഡ്‌റൂമും ഒരു സ്റ്റഡിയും ഉള്ള സാധാരണ ഫ്ലാറ്റ് ആണ് ഞങ്ങൾ ബുക്ക് ചെയ്തത്. ആശുപത്രികൾ, ഹോട്ടലുകൾ എന്നിവ അടുത്തുള്ളതും ഹൈവേയിലേക്ക് എളുപ്പത്തിൽ ഇറാങ്ങാൻ കഴിയുന്നതുമായ സ്ഥലമെന്ന പരിഗണയായിരുന്നു ഞങ്ങളുടെ മനസ്സിൽ.

ബാഹ്യ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ

ബാഹ്യ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ

ഉത്തരേന്ത്യയിൽ നല്ലൊരു കാലം ചിലവഴിച്ച എനിക്കും കുടുംബത്തിനും കേരളത്തിലെ സംവിധാങ്ങളെ കുറിച്ച് ബാഹ്യ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ.എല്ലാ പെർമിറ്റുകളുമുള്ള, സർവോപരി ബാങ്കിന്റെ അപ്രൂവലുമുള്ള, പ്രൊജക്റ്റ് ആണ് എന്നതുകൊണ്ട് മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. ഫ്ലാറ്റ് വിലയുടെ 80 % ഫെഡറൽ ബാങ്കിന്റെ പനങ്ങാട് ശാഖയിൽ നിന്ന്‌, എന്റെയും കേന്ദ്രഗവണ്മെന്റിൽ ക്ലാസ്-1 ഓഫീസർ ആയ എന്റെ ഭാര്യയുടെയും ശമ്പള സ്ലിപ്പുകളുടെ അടിസ്ഥാനത്തിൽ അനുവദിക്കുകയും ചെയ്തു. 12 വർഷത്തിലേറെയുള്ള അടവിനു ശേഷം കഴിഞ്ഞ വർഷമോ മറ്റോ ആണ് ഈ ലോൺ അടഞ്ഞു തീർന്നത്.

എനിക്കും ആശങ്ക ഒന്നും ഉണ്ടായിരുന്നില്ല.

എനിക്കും ആശങ്ക ഒന്നും ഉണ്ടായിരുന്നില്ല.

മരടിലെ ഫ്ലാറ്റിൽ നിക്ഷേപിച്ച ശരാശരി വിദേശ ഇന്ത്യക്കാർ പണം മുടക്കാൻ ധൈര്യം കാണിച്ചതും മേൽ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം. എല്ലാ അനുമതികളും, പ്രത്യേകിച്ച്, ധനകാര്യ സ്ഥാപനങ്ങളുടെ എല്ലാത്തരം നിയമ പരിശോധനകളും കഴിഞ്ഞുള്ള പ്രോജെക്ടിൽ, നിക്ഷേപിക്കുന്നതിൽ സാധാരണ ആരും അപകടം മണക്കില്ലല്ലോ?റെജിസ്‌ട്രേഷനും ബിൽഡിംഗ് നമ്പറുമൊക്കെ ലഭിച്ച് കെട്ടിടനികുതി നൽകിയ ഫ്ളാറ്റിനെക്കുറിച്ച് മറ്റുള്ളവരെപ്പോലെ എനിക്കും ആശങ്ക ഒന്നും ഉണ്ടായിരുന്നില്ല. എന്റെ കുടുംബാഗങ്ങൾ ഈ ഫ്ലാറ്റിൽ കുറച്ചുകാലം താമസിച്ചു.പിന്നീട് ലേക് ഷോറിൽ ചികിത്സയിൽ കഴിഞ്ഞ ഒന്നുരണ്ടുപേർ താമസിച്ചു. ഒടുവിൽ ചെറിയ വാടകക്ക് ഈ ഫ്ലാറ്റ് നൽകിയപ്പോൾ അതിൽ നിന്നും കിട്ടിയ വരുമാനം എന്റെ ഭാര്യാപിതാവിന്റെ അർബുദചികിത്സക്ക് വേണ്ടിയാണു മുടക്കുന്നതെങ്കിലും ആദായനികുതി റിട്ടേണിൽ കൃത്യമായി കാണിക്കുകയും ചെയ്തു .

കബളിപ്പിക്കപ്പെട്ടുവെന്ന്‌

കബളിപ്പിക്കപ്പെട്ടുവെന്ന്‌

മറ്റുളവരെപ്പോലെ ഞാനും കബളിപ്പിക്കപ്പെട്ടുവെന്ന്‌ വളരെ വൈകിയാണ് അറിഞ്ഞത് . സുപ്രീംകോടതി വിധി പ്രകാരം ഫ്ലാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങൾക്കോ ചെറുവിരൽ പോലും ഞാൻ അനക്കിയിട്ടില്ല.( അതിനുള്ള കഴിവ് എനിക്കുണ്ട് എന്ന വിശ്വാസം എനിക്കില്ല). ഇനി ഉണ്ടെന്ന് വാശി പിടിക്കുന്നവരോട് ചോദിക്കട്ടെ.. അങ്ങിനെ ആയിരുന്നെങ്കിൽ അതിനുള്ള അവസരം രണ്ടു തവണ ഉണ്ടായിരുന്നല്ലോ : സംസ്ഥാനഗവൺന്മെന്റിന്റെ അധികാര പരിധിയിലുള്ള തീരദേശ മാനേജ്‌മന്റ് അതോറിറ്റി ഫ്ലാറ്റ് പൊളിക്കണമെന്ന രീതിയിൽ ആവശ്യപ്പെട്ടപ്പോഴും സുപ്രീംകോടതി നിയോഗിച്ച, കേരളഗവൺമെന്റിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ സമിതി, ഫ്‌ളാറ്റിനെതിരെ റിപ്പോർട്ട് നൽകിയപ്പോഴും!

 എന്റെ ബുദ്ധിമോശമാണ്

എന്റെ ബുദ്ധിമോശമാണ്

എന്നെപോലെ ഇരയായവർ ആണ് എറിയ പങ്കും. കേരളം ആദരിക്കുന്ന Dr VP ഗംഗാധരനെ പോലുള്ളവർ എന്തെങ്കിലും ദുരുദ്ദേശത്തോടെ ഇവിടെ ഫ്ലാറ്റ് വാങ്ങുമെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ?അനുമതികളും ബാങ്ക് അപ്രൂവലുകളും ഉള്ള ഫ്ലാറ്റ് ആയിരുന്നെങ്കിലും ഒരു ചങ്ങലവെച്ച് അളക്കുകയും CRZ നിയമം ( അന്ന് ആ നിയമം എന്താണെന്നു അറിയാവുന്നവർ എത്ര പേർ എന്നത് മറ്റൊരു കാര്യം) അരിച്ചു പെറുക്കി പരിശോധിക്കാതിരുന്നതും നിയമജ്ഞരുടെ സഹായത്തോടെ എല്ലാകാര്യങ്ങളും ഇഴകീറി നോക്കാതിരുന്നതും എന്റെ ബുദ്ധിമോശമാണ്.ശരാശരി ഫ്ലാറ്റ് ഉടമകൾക്ക് സംഭവിച്ചതും ഈ ബുദ്ധിമോശം തന്നെ!! ഇങ്ങിനെ ഫ്ലാറ്റ് വാങ്ങുന്നവരെ ഞാൻ അപൂർവമായി പോലും കണ്ടിട്ടില്ല എന്നത് മറ്റൊരു കാര്യം !

പ്രചരിപ്പിക്കുന്നവരെ ഒക്കെ എന്ത് ചെയ്യണം

പ്രചരിപ്പിക്കുന്നവരെ ഒക്കെ എന്ത് ചെയ്യണം

അപ്പാർട്ട്മെന്റ് സൊസൈറ്റിയിൽ സജീവ അംഗത്വവും കൃത്യമായി മെയിന്റനൻസ് അടക്കുകയും ചെയ്യുന്ന ഞാൻ ഫ്ലാറ്റ് മറ്റാരുടെയോ തലയിൽ വെച്ച് ഊരി എന്ന് പ്രചരിപ്പിക്കുന്നവരെ ഒക്കെ എന്ത് ചെയ്യണം? രാഷ്ട്രീയ എതിർപ്പുണ്ടെങ്കിൽ അതിന്റെ ഗോദയിൽ വന്നു മുട്ട്. അല്ലാതെ തറ വേലയിൽ അഭിരമിച്ചു സ്വന്തം സംസ്ക്കാരം പുറത്തു വിടാതെ..നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം. പക്ഷെ നിരപരാധികൾ ശിക്ഷിക്കപ്പെടരുത്.
കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് (20 ലക്ഷം പേർ) തൊഴിൽ കൊടുക്കുന്ന മേഖല ആണ് നിർമാണ രംഗം. NRK -NRI ക്കാരുടെ നിക്ഷേപം ആണ് ഈ മേഖലയുടെ ജീവൻ നില നിർത്തുന്നത്. മരട് പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ എത്ര പേർ ഇനി നിക്ഷേപം നടത്താൻ രംഗത്ത് വരുമെന്ന ചോദ്യം അവഗണിക്കേണ്ട ഒന്നല്ല. വിശ്വാസ പ്രതിസന്ധിയുടെ ഈ മേഖലയെ ശുദ്ധീകരിക്കാൻ മരട് ഫ്ലാറ്റുകളുടെ ധൂളികൾക്ക് കഴിയുമെങ്കിൽ വ്യക്തിപരമായ നഷ്ടം നോക്കാതെ അതിനെ ഞാൻ സ്വാഗതം ചെയ്യുന്നു.

തീരുമാനമെങ്കിൽ ഫ്ലാറ്റ് പൊളിക്കട്ടെ

തീരുമാനമെങ്കിൽ ഫ്ലാറ്റ് പൊളിക്കട്ടെ

നിയമം അതിന്റെ വഴിക്കു പോകട്ടെ. (പക്ഷെ മറ്റ് ചില കെട്ടിടങ്ങളുടെ കാര്യത്തിൽ അത് വളഞ്ഞു സഞ്ചരിച്ചു എന്നത് മറ്റൊരു കാര്യം ). പൊളിക്കണം എന്നതാണ് തീരുമാനമെങ്കിൽ ഫ്ലാറ്റ് പൊളിക്കട്ടെ.പൊളിക്കുന്ന പക്ഷം കേരളസർക്കാരിൽ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാൻ എനിക്കു താല്പര്യമില്ല. എന്നാൽ കബളിപ്പിക്കപ്പെട്ട വ്യക്തി എന്ന നിലയിൽ, ഒരു ഇര എന്ന നിലക്ക്, എന്നെ വഞ്ചിച്ച ബിൽഡർക്കും അതിനു കൂട്ടുനിന്ന അധികൃതർക്കും ഒരു വ്യാഴവട്ടകാലത്തിലേറെ പലിശയും വായ്പാ മുതലും തിരിച്ചു വാങ്ങിയ ബാങ്കിനുമെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം ഞാൻ നിലനിർത്തും.കാര്യങ്ങൾ അറിയാൻ താൽപര്യമുള്ളവരെ ഉദ്ദേശിച്ചുകൊണ്ടാണ് ഈ പോസ്റ്റ്. എന്റെ രാഷ്ട്രീയ നിലപാടിനെ മുൻനിർത്തി അപവാദം ചൊരിയാൻ ശ്രമിക്കുന്നവരോട് പ്രതികരിച്ച് എന്റെ സമയം കളയുവാനോ അവരുടെ സംസ്കാരത്തിലേക്ക് താഴാനോ ഞാൻ ഒരുക്കമല്ല എന്ന് കൂടി അറിയിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ജോണ്‍ ബ്രിട്ടാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Marad flat; John Britas facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X