മരട് വിവാദം: നിർമാതാക്കൾക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്, നിർമാണത്തിന് കൂട്ടുനിന്നവർ കുടുങ്ങും...
കൊച്ചി: മരടിൽ അനധികൃതമായി ഫ്ലാറ്റ് നിർമിച്ച കമ്പനികൾക്കെതിരെയുള്ള കേസ് ക്രൈം ബ്രാഞ്ചിന്. മന്ത്രിസഭാ തീരുമാനം അനുസരിച്ച് കഴിഞ്ഞ ദിവസം ഫ്ലാറ്റ് നിർമാണ കമ്പനികൾക്കെതിരെ ക്രിമിനൽ കേസെടുത്തിരുന്നു. മരട് കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഡിജിപി ഉത്തരവിട്ടു.
ആൽഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ഗോൾഡൻ കായലോരം, ജോയിൻ കോറൽ ഡ്രൈവ് എന്നീ കമ്പനികളുടെ ഉടമകൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വഞ്ചനക്കും നിയമലംഘനം മറച്ചുവെച്ച് ഫ്ലാറ്റുകൾ വിൽപ്പന നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. കമ്പനി ഉടമകൾക്ക് പുറമേ അനധികൃത നിർമാണത്തിന് കൂട്ടുനിന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം.

നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഇതോടെ സർക്കാർ ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. സെപ്തംബർ 29 ഓടെ തന്നെ കുടിയൊഴിപ്പിച്ച് തുടങ്ങുകയും നാല് ദിവസത്തിനകം ഇത് പൂർത്തിയാകുകയും ചെയ്യും. തുടർന്ന് ഒക്ടോബർ 11ഓടെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.
ഇതോടെ ഞായറാഴ്ച മുതൽ ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. പ്രാരംഭ നടപടികളെന്നോളം ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിയും ജലവിതരണവും വിഛേദിച്ചിരുന്നു. ഫ്ലാറ്റുകളിൽ നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് നടപടി. സർക്കാർ നടപടിക്കെതിരെ ഫ്ലാറ്റ് ഉടമകളിൽ നിന്ന് ശക്തമായ പ്രതിഷേധമാണുയർന്നത്. ഇന്ന് പുലർച്ചെയാണ് വൈദ്യൂതി ബന്ധം വിച്ഛേദിച്ചത്.












Click it and Unblock the Notifications