മരട് ഫ്ലാറ്റ്; സമയം നീട്ടില്ലെന്ന് അധികൃതർ, ഒഴിഞ്ഞ് പോകാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് സബ് കളക്ടർ
കൊച്ചി: മരട് ഫ്ലാറ്റ് ഒഴിയുന്നതിന് ഒരാഴ്ച കൂടി സമയം നീട്ടി തരണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് നഗരസഭ സെക്രട്ടറി. സർക്കാർ അനുവദിച്ച സമയപരിധി നാളെ അവസാനിക്കുന്നതോടെ, താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും. ഇതുവരെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞത് അമ്പതിൽ താഴെ കുടുംബങ്ങൾ മാത്രമാണ്.
പലർക്കും പുതിയ താമസ സൗകര്യം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ പഠനത്തെ പോലും കാര്യമായി ബാധിക്കും. നാളത്തോടെ വൈദിയുതി വിച്ഛേദിക്കുന്നതോടെ ലിഫ്റ്റുകൾ നിലക്കും. ഇതോടെ മുകളിലത്തെ നിലകളിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ ഏറെ പ്രയാസം അനുഭവപ്പെടുകയും ചെയ്യും. ഒഴിയാമെന്നു സമ്മതിച്ചതാണെന്നും സർക്കാർ മാനുഷിക പരിഗണന നൽകണമെന്നും ഫ്ലാറ്റ് ഉടമകളുടെ ആവശ്യം.
എന്നാൽ സമയം നീട്ടി നൽകില്ലെന്ന് സബ് കളക്ടറും വ്യക്തമാക്കി കഴിഞ്ഞു. സമയം അവസാനിച്ചാൽ ഫ്ളാറ്റിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും. ഒഴിഞ്ഞ് പോകാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും സബ് കളക്ടർ പറഞ്ഞു. ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിൽ കൂടുതൽ പരിസരവാസികശളും ആശങ്കയിലാണ്. പ്രതിഷേധവുമായി ആൽഫ സെറിൻ ഫ്ലാറ്റിനു മുന്നിൽ ഇവർ ചൊവ്വാഴ്ച വൈകുന്നേരം ഒത്തുചേരും.