മരട് ഫ്ലാറ്റ് പൊളിക്കാൻ നിശ്ചയിച്ച സമയക്രമം മാറ്റിയേക്കും: അന്തിമതീരുമാനം വെള്ളിയാഴ്ചത്തെ യോഗത്തിന്
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നതിനുള്ള സമയക്രമം മാറ്റിയേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ വെള്ളിയാഴ്ച സാങ്കേതിക സമിതി യോഗംചേരുന്നുണ്ട്. മന്ത്രി എസി മൊയ്തീൻ വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിട്ടുള്ളത്. എറണാകുളം ജില്ലാ കളക്ടർ, സബ്കളക്ടർ എന്നിവർക്ക് പുറമേ മരട് നഗരസഭാ പ്രതിനിധികളും മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തിരുന്നു.
പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം: ബിജെപിയിൽ ഒ രാജഗോപാലിനെതിരെ അമർഷം
ഫ്ലാറ്റുകൾ പൊളിക്കുന്ന ക്രമം മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സമരം ആരംഭിച്ചിരുന്നു. നേരത്തെ ഹോളി ഫെയ്ത്ത് ആദ്യം പൊളിക്കുമെന്ന അറിയിപ്പായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഗോൾഡൻ കായലോരവും ജെയ്ൻ കോറലുമായിരിക്കും നിലവിലത്തെ സ്ഥിതിയിൽ ആദ്യം പൊളിക്കാൻ തുടങ്ങുക. ജനസാന്ദ്രത കുറഞ്ഞ ഭാഗത്തെ ഫ്ലാറ്റുകളാണ് ആദ്യം പൊളിക്കുകയെന്ന ഉറപ്പ് ലഭിച്ചതായി സമരസമിതി മന്ത്രിതല ചർച്ചക്ക് ശേഷം അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം വെള്ളിയാഴ്ച ചേരുന്ന സാങ്കേതിക കമ്മറ്റി യോഗത്തിലായിരിക്കും ഉണ്ടാകുക. മരട് ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തുന്ന നാട്ടുകാരുടെ ആവശ്യങ്ങൾ അനുഭാവത്തോടെ പരിഗണിക്കുമെന്ന് മന്ത്രി എസി മൊയ്തീൻ അറിയിച്ചു. എന്നാൽ തീരുമാനം അറിഞ്ഞ ശേഷം മാത്രമേ നിരാഹാര സമരത്തിൽ നിന്ന് പിന്മാറുകയുള്ളൂവെന്ന നിലപാടിലാണ് നാട്ടുകാർ.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി ഒമ്പത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. സ്ഫോടനത്തിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ധനപൈപ്പുകളാണ് ഇപ്പോൾ മണൽചാക്കുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കുന്നത്.