ഫ്ലാറ്റ് ഒഴിയാൻ കൂടുതൽ സമയം തേടി ഉടമകൾ; നാളെ മുതൽ നിരാഹാരം, നിബന്ധനകൾ അംഗീകരിച്ചാൽ സ്വമേധയാ ഒഴിയും
കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ കുടിവെള്ളവും വൈദ്യുതി ബന്ധവും പുനസ്ഥാപിച്ചില്ലെങ്കിൽ നാളെ മുതൽ നിരാഹാരമിരിക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുകയാണെങ്കിൽ സ്വമേധയാ ഫ്ലാറ്റ് ഒഴിയാൻ തയ്യാറാണെന്നും ഇവർ വ്യക്തമാക്കുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇടക്കാല നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഫ്ലാറ്റുകൾ ഒഴിയുന്നതിന് മുമ്പ് ലഭ്യമാക്കുക, ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുക, നിബന്ധനകൾ അംഗീകരിച്ച് പുനരധിവാസം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഫ്ലാറ്റ് ഉടമകൾ മുന്നോട്ട് വയ്ക്കുന്നത്.
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നാല് ദിവസത്തിനകം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കൂടുതൽ നഷ്ടപരിഹാരം നിശ്ചയിക്കാനായി റിട്ട. ജസ്റ്റിസ് അധ്യക്ഷനായ സമിതിയെ നിയമിക്കും. താൽക്കാലിക നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ മുടക്ക് മുതലിന്റെ നാലിൽ ഒന്ന് വരില്ലെന്നാണ് ഉടമകൾ പറയുന്നത്. 138 ദിവസത്തിനകം ഫ്ലാറ്റ് സമുച്ചയങ്ങൾ പൂർണമായി പൊളിച്ചു നീക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

ഫ്ലാറ്റുടമകളെ കുടിയൊഴുപ്പിക്കുകയല്ല തീരദേശ മേഖലയിലെ നിയമ വിരുദ്ധ നിർമ്മാണങ്ങളും അതേ തുടർന്നുണ്ടായ ദുരന്തങ്ങളുമാണ് കോടതിയുടെ ആശങ്കയെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം നിയന്ത്രിത സ്ഫോടനം വഴിയാകില്ല മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കുക. പകരം കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പൊളിക്കാൻ സബ് കളക്ടറും കമ്പനികളുമായുള്ള യോഗത്തിൽ ധാരണയായി. ഒക്ടോബർ 11ന് കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടി ആരംഭിക്കും. ഒമ്പതാം തീയതിക്ക് മുമ്പായി താമസക്കാരെ ഒഴിപ്പിക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കും.












Click it and Unblock the Notifications