മരടിലെ 35 ഫ്ലാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ; ഫ്ലാറ്റ് പൊളിക്കൽ നടപടി തുടങ്ങി
കൊച്ചി: മരടിലെ 35 ഫ്ലാറ്റുടമകൾക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്ത് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി. ഇതിൽ നാല് ഫ്ലാറ്റ് ഉടമകൾക്ക് കൂടി സുപ്രീം കോടതി നിർദ്ദേശിച്ച താൽക്കാലിക നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നൽകണമെന്നും ശുപാർശയുണ്ട്. ഇതോടെ 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്ത ഫ്ലാറ്റ് ഉടമകളുടെ എണ്ണം ഏഴായി. 61 അപേക്ഷകളാണ് വ്യാഴാഴ്ച നഷ്ടപരിഹാര സമിതിക്ക് മുന്നിൽ എത്തിയത്. ഇതിൽ 49 എണ്ണം നഷ്ടപരിഹാരത്തിന് അർഹതയുള്ളതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഞങ്ങളാണ് പാകിസ്താനെ രണ്ടാക്കിയത്.... അത് ഓര്‍മ വേണം, ബിജെപിക്ക് മുന്നറിയിപ്പുമായി ഹൂഡ
നേരത്തെ 14 പേർക്ക് അടിയന്തര സഹായത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് സമിതി സർക്കാരിന് കൈമാറിയിരുന്നു. രജിസ്ട്രേഷനിൽ ഫ്ലാറ്റുകളുടെ വിലയായി കാണിച്ച തുക മാത്രമാണ് നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തിട്ടുള്ളത്. ഇതുവരെ 185 അപേക്ഷകളാണ് നഷ്ടപരിഹാരത്തിനായി നഗരസഭയിൽ ലഭിച്ചത്. ഇതിൽ 120 അപേക്ഷകളാണ് നഗരസഭ നഷ്ടപരിഹാര സമിതിക്ക് കൈമാറിയിരിക്കുന്നത്.
രജിസ്ട്രേഷൻ രേഖകളിൽ യഥാർത്ഥ വിലയേക്കാൾ കുറവ് കാണിച്ചിരിക്കുന്നതാണ് പല ഫ്ലാറ്റുടമകൾക്കും വിനയായിരിക്കുന്നത്. ഇതിനിടെ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജി തള്ളി. ഫ്ലാറ്റ് സമുച്ചയത്തിനെതിരായ വിദഗ്ധ സമിതി റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു ഫ്ലാറ്റ് ഉടമകളിലൊരാൾ സമർപ്പിച്ച ഹർജിയിലെ ആവശ്യം.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആൽഫ വെഞ്ചേഴ്സിന്റെ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതുവരെ രണ്ട് ഫ്ലാറ്റുകളാണ് പൊളിക്കാനായി കൈമാറിയിട്ടുള്ളത്. വിജയ് സ്റ്റീൽസാണ് ആൽഫാ വെഞ്ചേഴ്സ് പൊളിക്കുന്നത്.