മണ്ണോട് ചേർന്ന് മരടിലെ ഫ്ളാറ്റുകൾ, നിമിഷനേരത്തിൽ തവിടുപൊടിയായത് ഈ സിനിമാക്കാരുടെ ഫ്ളാറ്റുകൾ കൂടി!
കൊച്ചി: സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൂര്‍ണമായും പൊളിച്ച് നീക്കിയിരിക്കുകയാണ്. ആദ്യം ഹോളി ഫെയ്ത്ത് എച്ച്2ഒയും പിന്നാലെ ആല്‍ഫ സെറിന്റെ ഇരട്ടക്കെട്ടിടങ്ങളും നിലം പൊത്തി. ഒന്നിന് പിറകെ ഒന്നായാണ് സെക്കന്‍ഡുകള്‍ക്കകം ബഹുനില കെട്ടിടങ്ങള്‍ പൊടിപടലങ്ങളായി മാറിയത്. മലയാള സിനിമാ താരങ്ങള്‍ അടക്കമുളളവരുടെ ഫ്‌ളാറ്റുകളാണ് നിമിഷ നേരം കൊണ്ട് തവിടുപൊടിയായത്.
നടന്‍ സൗബിന്‍ ഷാഹിര്‍, സംവിധായകരായ മേജര്‍ രവി, ബ്ലെസ്സി എന്നിവര്‍ക്കും നടി ആന്‍ അഗസ്റ്റിന്‍, ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ദമ്പതികള്‍ക്കും മരടില്‍ ഫ്‌ളാറ്റുകള്‍ ഉളളത്. ഇപ്പോള്‍ പൊളിച്ച് നീക്കപ്പെട്ട ഹോളി ഫെയ്ത്തിലും ആല്‍ഫ സെറീനിലുമാണ് സിനിമാക്കാരുടെ ഫ്‌ളാറ്റുകള്‍. സൗബിന്റെ ഫ്‌ളാറ്റ് ആദ്യം പൊളിച്ച് നീക്കിയ ഹോളി ഫെയ്ത്ത് എച്ച്2ഒവിലാണ്.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് സൗബിന്‍ ഷാഹിറും മേജര്‍ രവിയും അടക്കമുളള ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധ സമരവുമായി മുന്നോട്ട് വന്നിരുന്നു. താമസക്കാരുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് എന്നാണ് മേജര്‍ രവി ആരോപിച്ചത്. സിനിമാക്കാരാണെങ്കിലും തങ്ങള്‍ക്ക് കോടികളുടെ സമ്പാദ്യമൊന്നും ഇല്ലെന്നും അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ഫ്‌ളാറ്റ് വാങ്ങിയത് എന്നും മേജര് രവി പറഞ്ഞിരുന്നു.
ഫ്‌ളാറ്റ് വാങ്ങുന്നതിന് മുന്‍പ് അവിടെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്നാണ് സൗബിന്‍ വ്യക്തമാക്കിയത്. അവിടെ താമസിക്കുന്ന സുഹൃത്തുക്കളോടൊക്കെ ചോദിച്ചിരുന്നു. അന്നൊന്നും ഒരു പ്രശ്‌നവും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇനിയും കുറേ കഷ്ടപ്പെട്ടാല്‍ മാത്രമേ ഫ്‌ളാറ്റ് വാങ്ങിയതിന്റെ ലോണ്‍ അടച്ച് തീര്‍ക്കാര്‍ സാധിക്കൂ എന്നും സൗബിന്‍ ഷാഹിര്‍ അന്ന് പറഞ്ഞിരുന്നു.