മരടിലെ ഫ്ലാറ്റുകൾ പൊളിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി; ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം
കൊച്ചി: മരടിൽ നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ച് നീക്കിയെ മതിയാകുവെന്ന് സുപ്രീം കോടതി. നിലവിൽ ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ട പരിഹാരം നൽകണം. നാല് ആഴ്ചയ്ക്കുള്ളിൽ ഈ തുക നൽകണമെന്നാണ് കോടതി ഉത്തരവ്. അതേസമയം നഷ്ടപരിഹാരം ലഭിക്കും വരെ ഫ്ലാറ്റുകളിൽ താമസിക്കാൻ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. ജനങ്ങളെ ഒഴിപ്പിക്കുകയല്ല നിയമ ലംഘനം തടയുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. ഫ്ലാററുകളിൽ നിന്നും പുറത്ത് പോകുന്നവർക്ക് അഭയകേന്ദ്രം ഉണ്ടായിരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
അടുത്ത മാസം 11ന് ഫ്ലാറ്റ് പൊളിക്കൽ നടപടികൾ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കോടതിയിൽ അറിയിച്ചു. ഫ്ലാറ്റ് സമുച്ചയം പൂർണമായി പൊളിച്ചു നീക്കാൻ സർക്കാരിന് 90 ദിവസം സമയം വേണമെന്ന് ഹരീഷ് സാൽവെ അറിയിച്ചു. 138 ദിവസത്തിനകം എല്ലാ നടപടികളും പൂർത്തിയാക്കാനാണ് നീക്കം. കെട്ടിടം പൊളിക്കാനുള്ള തുകയും നഷ്ടപരിഹാരം നൽകാനുള്ള തുകയും ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കുമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

ഫ്ലാറ്റുടമകൾക്കുള്ള അന്തിമ നഷ്ട പരിഹാരം തീരുമാനിക്കാൻ റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപികരിക്കും. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായ താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. ഫ്ലാറ്റിലേക്കുള്ള വൈദ്യുതി, കുടിവെള്ള വിതരണം കഴിഞ്ഞ ദിവസം നിർത്തലാക്കിയിരുന്നു. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസുകളെടുക്കാൻ മന്ത്രിസഭാ യോഗം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ സെപ്റ്റംബർ ആറാം തീയതിയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഫ്ലാറ്റുടമകൾക്കൊപ്പമാണെന്നും എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ മറ്റ് മാർഗങ്ങളില്ലെന്നുമാണ് സർക്കാർ നിലപാട്.












Click it and Unblock the Notifications