'മനഃസാക്ഷിയാണ് വലുത്': ഇസ്രായേല്‍ സേനയ്ക്കുള്ള യൂണിഫോം വിതരണം ചെയ്യില്ലെന്ന് കണ്ണൂരിലെ കമ്പനി
കണ്ണൂർ: ഇസ്രായേല്‍ പൊലീസിന് യൂണിഫോം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിർത്തിവെച്ച് കണ്ണൂരിലെ മരിയ അപ്പാരല്‍സ്. പലസ്തിന്‍ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് കമ്പനിയുടെ തീരുമാനം. സമാധാനം പുനസ്ഥാപിക്കുന്നത് വരെ പുതിയ ഓർഡറുകള്‍ സ്വീകരിക്കില്ലെന്നും മരിയ അപ്പാരല്‍സ് കമ്പനി എംഡി തോമസ് ഓലിക്കല്‍ പറഞ്ഞു.
'വളരെ അപ്രതീക്ഷിതമായി അകത്ത് കയറി നിരപരാധികളെ കൊന്നൊടുക്കുകയാണ്. അതൊക്കെ ഏത് ഇസത്തിന്റെ പേരിലായാലും മനുഷ്യത്വമുള്ള ഒരുവ്യക്തി എന്ന നിലയില്‍ നമുക്ക് അംഗീകരിക്കാന്‍. മനഃസാക്ഷിക്ക് ഒപ്പം നില്‍ക്കുകയെന്ന പോളിസിക്കാരനാണ് ഞാന്‍. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ ഏത്ര നഷ്ടം വന്നാലും അത് സഹിക്കാന്‍ തയ്യാറാണ്' തോമസ് പറയുന്നു. യുദ്ധം തുടങ്ങിയപ്പോള്‍ കൂടുതല്‍ യൂണിഫോമിന് ഓർഡർ വന്നിരുന്നു. എന്നാല്‍ കമ്പനിയുടെ നിലപാട് അവരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ എട്ട് വർഷത്തോളമായി ഇസ്രായേല്‍ പൊലീസിനും ജയില്‍ വകുപ്പിനുമുള്ള യുണിഫോം നിർമ്മിച്ച് നല്‍കുന്നത് കണ്ണൂർ കൂത്തുപറമ്പിലെ ഈ കമ്പനിയില്‍ നിന്നാണ്. ഒരോ വർഷവും 1,75000 ത്തിലേറെ യൂണിഫോം ഇവിടെ കയറ്റി അയക്കുന്നുണ്ട്. ഈ ഡിസംബർ വരെയാണ് ഇസ്രായേല്‍ സേനയുമായുള്ള കരാർ. ഇത് അനുസരിച്ചുള്ള യൂണിഫോം വിതരണം ചെയ്ത് കഴിഞ്ഞു.
അതേസമയം, ലോകമാകെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാപനം കേരളത്തിലുണ്ടെന്നത് ഇവിടെ ചർച്ചാ വിഷയമായത് ഇപ്പോഴാണെന്നതാണ് കൗതുകമാണെന്ന് മന്ത്രി പി രാജീവും ഫേസ്ബുക്കില്‍ കുറിച്ചു. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം അറിയിക്കുന്നു. പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇസ്രയേൽ പോലീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ല എന്ന് മരിയൻ അപ്പാരൽസ് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പും നൽകിയിട്ടുണ്ട്.
യഥാർത്ഥത്തിൽ, ലോകമാകെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാപനം കേരളത്തിലുണ്ടെന്നത് ഇവിടെ ചർച്ചാ വിഷയമായത് ഇപ്പോഴാണെന്നതാണ് കൗതുകം. ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസ്. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. പൂര്‍ണമായും എക്‌സ്‌പോര്‍ട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.
മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നൽകുന്ന കമ്പനി 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമും മരിയന്‍ അപ്പാരലിൽ ഉണ്ട്.
ഇന്ന് 1,500ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗവും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 95 ശതമാനം ജീവനക്കാരും വനിതകളാണ്. മികച്ച ടീം വര്‍ക്കിലൂടെ രാജ്യാന്തര നിലവാരത്തില്‍ ഉല്‍പ്പാദനം സാധ്യമാകുന്നു. യൂണിഫോമുകളില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് കൊണ്ട് ഫാഷന്‍ മാറുന്നതനുസരിച്ച് ഉല്‍പ്പാദനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല എന്നതിനാല്‍ കമ്പനിയുടെ വരുമാനത്തെ ബാധിക്കുന്നില്ല. 50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡില്‍ ഈസ്റ്റിലെ പല സ്‌കൂളുകള്‍ക്കും യൂണിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള യൂണിഫോമുകള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയും മരിയൻ ഉൽപാദിപ്പിക്കുന്നു.












Click it and Unblock the Notifications