അമ്മയുടെ രോഗത്തിന് വൈദ്യൻ പറഞ്ഞ മരുന്ന് കഞ്ചാവ്! ടെറസ്സിൽ കഞ്ചാവ് നട്ട മേരിയുടെ മൊഴി വിചിത്രം
Recommended Video
കൊച്ചി: കഞ്ചാവും മയക്ക് മരുന്നും അടക്കമുള്ള ലഹരിമരുന്നുകളുടെ കേന്ദ്രമായി മാറിയിട്ടുണ്ട് വളരെ നാളുകളായി കൊച്ചി നഗരം. വന്‍ ലഹരിമരുന്ന് മാഫിയയും നഗരത്തിലുണ്ട്. അത് കൂടാതെ വീട്ടിലും ആളുകള്‍ കഞ്ചാവ് നട്ട് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് വീടിന്റെ മട്ടുപ്പാവില്‍ കഞ്ചാവ് കൃഷി നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മേരി ആന്‍ ക്ലൈമറ്റ് എന്ന യുവതിയാണ് വീടിന്റെ ടെറസ്സ് കഞ്ചാവ് കൃഷിത്തോട്ടമാക്കിയതിന് പോലീസിന്റെ പിടിയിലായത്. വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയതിന് മേരി ആന്‍ ക്ലൈമറ്റ് പോലീസിന് നല്‍കിയ വിശദീകരണം കേട്ടാല്‍ അന്തംവിട്ട് പോകും.
മട്ടുപ്പാവിലെ കഞ്ചാവ് കൃഷി
വീട്ടില്‍ കഞ്ചാവ് ചെടി നട്ട് വളര്‍ത്തുന്നുവെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മേരി ആന്‍ ക്ലെമറ്റിന്റെ വീട്ടിലെത്തിയത്. നോര്‍ത്ത് സിഐ കെജെ പീറ്ററിനാണ് രഹസ്യ വിവരം ലഭിച്ചത്. മേരി ആനും അമ്മയുമാണ് വീട്ടില്‍ താമസിക്കുന്നത്. നഗരമധ്യത്തില്‍ കലൂര്‍ ആര്‍കെ നഗറിലുള്ള വട്ടേക്കുന്ന് ലൈനിലെ വീട്ടിലെ ടെറസ്സിലാണ് മേരി ആന്‍ കഞ്ചാവ് നട്ട് വളര്‍ത്തിയത്. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ കണ്ടത് ടെറസ്സില്‍ ഒരാള്‍പ്പൊക്കത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന കഞ്ചാവ് ചെടികളാണ്. ആറ് മാസം വളര്‍ച്ചയുള്ള ഈ ചെടികളെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ വെട്ടി നശിപ്പിച്ച ശേഷമാണ് മേരി ആനിനെ അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പോലീസ് വന്നപ്പോള്‍ കഞ്ചാവ് നശിപ്പിക്കാന്‍ മേരി ശ്രമിച്ചുവെങ്കിലും നടന്നില്ല. റിട്ടയേഡ് അധ്യാപികയായ മേരിയുടെ അമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ മകള്‍ വീട്ടില്‍ കഞ്ചാവാണ് വളര്‍ത്തുന്നത് എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. മേരി ആനിന് എതിരെ എന്‍ഡിപിഎസ് 22 ബി പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഞ്ചാവ് വളര്‍ത്തല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു.
വിചിത്രമായ മൊഴി
കഞ്ചാവ് കൃഷിയെക്കുറിച്ച് പോലീസിന് മേരി നല്‍കിയ മൊഴി വിചിത്രമാണ്. ആയുര്‍വേദ വൈദ്യന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയത് എന്നാണ് മേരി ആന്‍ പോലീസിന് പറഞ്ഞിരിക്കുന്നത്. മേരിയുടെ അമ്മയ്ക്ക് തൈറോയിഡ് ഹോര്‍മോര്‍ വ്യതിയാനം ഉണ്ടാകുന്നതിന് പരിഹാരമായുള്ള മരുന്നായിട്ട് വൈദ്യന്‍ നിര്‍ദേശിച്ചത് കഞ്ചാവ് ആണത്രേ. കഞ്ചാവ് ചെടികള്‍ ബെംഗളൂരുവിലുള്ള സുഹൃത്താണ് നല്‍കിയത് എന്നും മേരി ആന്‍ പോലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ മേരി ആന്‍ നല്‍കിയ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
കഞ്ചാവ് മാഫിയയെ സംശയം
മേരി ആനിന് കഞ്ചാവ് എവിടെ നിന്നും ലഭിച്ചു എന്നറിയാനുള്ള അന്വേഷണം നടത്തുകയാണ് നോര്‍ത്ത് പോലീസ്. ടൂറിസ്റ്റ് ഗൈഡ് ആയിട്ടാണ് മേരി ജോലി ചെയ്യുന്നത്. ആ വഴിക്കെങ്ങാനുമാണോ മേരിക്ക് കഞ്ചാവ് ലഭിച്ചത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അതല്ല, കൊച്ചിയില്‍ സജീവമായ കഞ്ചാവ് മാഫിയയുമായി മേരിക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന കാര്യവും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. മേരിക്ക് ലഹരി ഉപയോഗിക്കുന്ന ശീലമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
കർദിനാളിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം! രൂക്ഷ വിമർശനവുമായി മാധ്യമപ്രവർത്തകൻ
ആർജെ രാജേഷുമായുള്ള പരിചയം സമ്മതിച്ച് ഖത്തറിലെ യുവതി! നിർണായക തെളിവ് പോലീസിന്