ഒരിടത്ത് കല്യാണത്തിന് കൂട്ടയടി, മറ്റൊരിടത്ത് കതിര്‍മണ്ഡപത്തില്‍ ബഹളം; കാരണം കേട്ട് ചിരിക്കരുത്
നൂറ് കള്ളം പറഞ്ഞും ഒരു കല്യാണം നടത്താം എന്നാണ്. എന്നാല്‍ ഒറ്റക്കാരണം കൊണ്ട് കല്യാണം മുടങ്ങാനും മതി. ഇന്നലെ (31-05-2015) കേരളത്തില്‍ നടന്ന രണ്ട് കല്യാണങ്ങള്‍ അവസാനിച്ചത് ബഹളത്തിലും കൂട്ടയടിയിലുമാണ്. ഒന്ന് കോതമംഗലത്തും മറ്റൊന്ന് തിരുവല്ലയിലും. വ്യത്യസ്തമായ രണ്ട് കാരണങ്ങളാണ് ഈ കല്യാണത്തര്‍ക്കത്തിന് ഹേതു.
വരന്റെ കൂട്ടുകാര്‍ തൂക്കിയിട്ട ഒരു ഫഌക്‌സ് ബോര്‍ഡ് കാരണമാണ് കോതമംഗലത്ത് കല്യാണത്തിന് കൂട്ടയടി നടന്നത്. വരന്റെ കൂട്ടുകാര്‍ കാണിച്ച ഒരു തമാശയാണ് കൂട്ടയടിയില്‍ കലാശിച്ചത്. വധുവിന്റെ പേരില്‍ വരനുള്ള പത്ത് കല്‍പനകള്‍ എഴുതിയ ഫഌക്‌സ്, കല്യാണം നടത്തിയ പള്ളിയ്ക്ക് സമീപം വയ്ക്കാനുള്ള ശ്രമമാണ് അടിയുടെ കാരണം. മൂന്നുവട്ടം നടത്തിയ കൂട്ടയടിയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല.
വടാട്ടുപാറ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറാണ് വരന്‍. വധുവിന്റെ വീട് പെരുമ്പാവൂരും. മുമ്പ് കോതമംഗലം ഓട്ടോ ഡ്രൈവറായിരുന്നു വരന്‍. ഓട്ടോ ഡ്രൈവര്‍മാരായ കൂട്ടുകാരാണ് ഫ്‌ലക്‌സ് വച്ചത്. രാത്രി എട്ടിനകം വീട്ടില്‍ കയറണം, ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കരുത് തുടങ്ങിയ പത്ത് കല്‍പനകള്‍ എഴുതിയതാണ് ഫഌക്‌സ്. ഇത് കണ്ട് വധുവിന്റെയും വരന്റെയും വീട്ടുകാര്‍ ഇടപെട്ട് വിവാദ ഫഌക്‌സ് നശിപ്പിച്ചു. അത് ചോദ്യം ചെയ്തതാണ് കൂട്ടയടിയ്ക്ക് തുടക്കം കുറിച്ചത്.
വധു താലിമാല പൊട്ടിച്ചെറിഞ്ഞതാണ് തിരുവല്ലയില്‍ കല്യാണം അലസിപ്പോകാന്‍ കാരണം. ഞായറാഴ്ച രാവിലെ ഇരുവള്ളിപ്ര സുബ്രഹ്മണ്യം ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിനിടെയാണ് നാടകീയമായ സംഭവം. എരുമേലി സ്വദേശിയായ വരനാണ് താലി ചാര്‍ത്തിയത്. കുറ്റൂര്‍ സ്വദേശിയാണ് വധു. വരന്‍ പൂമാല ചാര്‍ത്തിയപ്പോള്‍ വധു പൂമാലയും താലിമാലയും പൊട്ടിച്ചെറിയുകയായിരുന്നെന്നാണ് ആക്ഷേപം
ഇത് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയാക്കി. കൈയ്യോറ്റത്തിന്റെ വക്കോളമെത്തിയപ്പോള്‍ വധുവിന്റെ മാതാപിതാക്കള്‍ ബോധരഹിതരായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗക്കാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വിവാഹം മുടങ്ങിയ സാഹചര്യത്തില്‍ നഷ്ടപരിഹാരം വേണമെന്നാണ് വരന്റെ വീട്ടുകാരുടെ ആവശ്യം. ഇരുവിഭാഗക്കാരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കതിര്‍മണ്ഡപത്തിന് കേട്പാട് സംഭവിച്ചതായും ആക്ഷേപമുണ്ട്.