സകുടുംബം തട്ടിപ്പ്, മുന്നിൽ പെണ്ണുങ്ങൾ... കല്യാണം കഴിച്ച് പറ്റിയ്ക്കും; കേട്ടാൽ ഞെട്ടുന്ന സത്യങ്ങൾ
വിവാഹത്തട്ടിപ്പു നടത്തിയതിനു പിടിയിലായ നോയ്ഡ സ്വദേശിനിയേയും സംഘത്തേയും അന്വേഷണത്തിനായി കൊച്ചിയിലെത്തിച്ചു.
കൊച്ചി: വിവാഹം കഴിക്കുന്നതിന് സ്ത്രീധനം വാങ്ങുകയും വിവാഹ ശേഷം ഭാര്യയെ ഉപേക്ഷിച്ചു മുങ്ങുകയും ചെയ്യുന്ന വിരുതന്മാരെക്കുറിച്ചു മുന്‍പും കേട്ടിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ നിരവധി തവണ വാര്‍ത്തയായിട്ടുമുണ്ട്.
പുരുഷധനം എന്നൊരു സമ്പ്രദായം നിലവിലില്ലാത്തതിനാലാകണം ഇതുവരെ അത്തരം തട്ടിപ്പുകളെക്കുറിച്ചു കേട്ടിട്ടില്ല. എന്നാല്‍ ഈ ഇത്തരത്തിലുളള തട്ടിപ്പിന്‍റെ സാധ്യതകള്‍ കണ്ടെത്തി നടപ്പിലാക്കുന്ന പെരും കള്ളികളുമുണ്ട് എന്നു കഴിഞ്ഞ ദിവസം വ്യക്തമായി.
കേരളത്തിലടക്കം വിവാഹത്തട്ടിപ്പു നടത്തി പണവും സ്വര്‍ണവുമായി മുങ്ങുന്ന ഇന്‍ഡോര്‍ സ്വദേശിനികളേയും കൂട്ടാളിയേയും കഴിഞ്ഞ ദിവസം നോയ്ഡയില്‍ പിടികൂടിയിരുന്നു. കേരളത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് അവരെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
തട്ടിപ്പു വിവാഹത്തില്‍ വധുവാകാറുള്ള ഇന്‍ഡോര്‍ സ്വദേശിനി മേഘ ഭാര്‍ഗവ് (27) മേഘയുടെ സഹോദരി പ്രാചി (29) ഇവരുടെ മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ദേവേശ് ശര്‍മ എന്നിവരാണു പിടിയിലായത്.
പത്രങ്ങളിലും മറ്റും വരുന്ന വിവാഹ പരസ്യങ്ങളില്‍ നിന്നാണു സംഘം ഇരകളെ തെരഞ്ഞെടുക്കുന്നത്. ചെറിയ വൈകല്യങ്ങളുള്ള സമ്പന്നരെയാണ് സാധാരണ കെണിയില്‍ കുടുക്കാറ്. ഇത്തരം വിവാഹങ്ങള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന മഹേന്ദ്ര ഗുണ്ടേല എന്നയാളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ട ഇരകളുടെ വീട്ടില്‍ കല്യാണാലോചനയുമായി എത്തുന്നതാണു തട്ടിപ്പ് നാടകത്തിന്റെ തുടക്കം. സാമ്പത്തികമായി വളരെ പിന്നോക്കെ നില്‍ക്കുന്ന വീട്ടിലെ കുട്ടിയാണെന്നും വികലാംഗനാണെങ്കിലും വിവാഹത്തിനു തയാറാണെന്നും സാമ്പത്തികമായി സഹായിക്കണം എന്നും അഭിനയം തുടരും.
ഇര കെണിയില്‍ വീണാല്‍ സകുടുംബം പങ്കെടുത്ത് ചെറുക്കന്‍റെ വീട്ടുകാരുടെ കയ്യില്‍ നിന്ന് വന്‍ തുകയും വാങ്ങി വിവാഹം നടത്തും. വിവാഹശേഷം വധു ചെറുക്കന്‍റെ കൂടെ ചെറുക്കന്‍റെ വീട്ടിലേക്കു പോകുകയും ചെയ്യും. വധുവിന്‍റെ ബന്ധുക്കളും സഹോദരിമാരുമെല്ലാം വിവാഹത്തില്‍ പങ്കെടുക്കുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നുകയുമില്ല.
വിവാഹം കഴിഞ്ഞിട്ടും ഭര്‍ത്താവുമായി ശാരീരിക ബന്ധം പുലര്‍ത്താതെ കുറച്ചു ദിവസം തന്ത്രപരമായി മുന്നോട്ടുപോകും. കുറച്ചു ദിവസം വധു ചെറുക്കന്‍റെ വീട്ടില്‍ താമസിച്ച ശേഷമാണ് അപൂര്‍വ്വമായ ചടങ്ങിനെക്കുറിച്ചു പറയുക. വധു തനിച്ച് വധുവിന്‍റെ വീട്ടില്‍ പോയി വരുന്നതാണു ചടങ്ങ്. വധുവിനെ കൂട്ടിക്കൊണ്ടുപോകാന്‍ വധുവിന്‍റെ സഹോദരിയും എത്തും. വിവാഹത്തിനു ലഭിച്ച സ്വര്‍ണവും പണവുമെല്ലാം എടുത്താണ് വധു ചടങ്ങ് അനുഷ്ഠിക്കാന്‍ പോകുക.
അപൂര്‍വ്വ ചടങ്ങിന്‍റെ ഭാഗമായി സ്വന്തം വീട്ടിലേക്കു തിരിച്ചുപോയ വധുവിനെയും വീട്ടുകാരേയും പിന്നെ മഷിയിട്ടു നോക്കിയാല്‍ പോലും കണ്ടെത്താനാകില്ല. അന്വേഷിക്കുമ്പോള്‍ അവര്‍ സകുടുംബം താമസം മാറി എന്ന മറുപടിയാണു ലഭിക്കുക.
മേഘയും സംഘവും തട്ടിപ്പു അഞ്ചു തവണ തട്ടിപ്പു വിവാഹം കഴിച്ചുവെന്നാണു കടവന്ത്ര പോലീസ് പറയുന്നത്. കൊച്ചിയില്‍ സ്ഥിരതാമസക്കാരനായ ഗുജറാത്ത് സ്വദേശി ലെനിന്‍ ജിതേന്ദറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അന്വേഷണത്തിനായി കൊച്ചിയില്‍ എത്തിച്ചിട്ടുള്ളത്. അഞ്ച് വിവാഹങ്ങളില്‍ നിന്നായി ഒരു കോടിയിലേറെ രൂപയും 100 പവനോളം സ്വര്‍ണവും തട്ടിയെടുത്തതായി പോലീസ് പറയുന്നു.
അല്‍പം പ്രായമായിട്ടും വിവാഹം നടക്കാത്തവരേയും സംഘം തട്ടിപ്പിനരയാക്കിയിട്ടുണ്ട്. മേഘയും സംഘംവും ജൈനമത വിശ്വാസികളാണെന്നു പോലീസ് പറയുന്നു. ഇതേ സമുദായത്തില്‍പ്പെട്ടവരാണ് തട്ടിപ്പിനരിയായത്. സമുദായത്തില്‍ അല്‍പം പ്രായം ചെന്ന പുരുന്മാര്‍ക്ക് വധുവിനെ ലഭിക്കാനുള്ള ബുദ്ധിമുട്ടു മുതലെടുക്കുയായിരുന്നു ഇവര്‍.
കേരളത്തിലോ മധ്യപ്രദേശിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇവരുടെ തട്ടിപ്പ് സാമ്രാജ്യം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് അഞ്ചു വിവാഹങ്ങള്‍ നടത്തിയിട്ടുള്ളത്. 2012ല്‍ ഛത്തീസ്ഗഢില്‍ നിന്നുള്ള രാജേഷ് ഗോലേജയാണു തട്ടിപ്പിന്‍റെ ആദ്യ ഇര. ഇയാളില്‍ നിന്ന് 90 ലക്ഷം രൂപയോളം തട്ടിയെടുത്തു. 2014ല്‍ ഗുജറാത്തിലെ സൂറത്ത് സ്വദേശി ഹേമന്ദ് കുമാറിനെ വിവാഹം ചെയ്തു 13 ലക്ഷം രൂപയും, 2015ല്‍ രാജസ്ഥാനിലെ ജോഥ്പൂര്‍ സ്വദേശി സന്ദേശ് ചോപ്രയെ വിവാഹം ചെയ്ത 15 ലക്ഷം രൂപയും, ആ വര്‍ഷം തന്നെ സൂറത്ത് സ്വദേശി അരുണ്‍കുമാറിനെ വിവാഹം കഴിച്ച് 10 ലക്ഷം രൂപയും തട്ടിയെടുത്തു. പ്രതികളെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.