മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും...
കൊളവല്ലൂർ കടവത്തൂരിലാണ് വരന്റെ സുഹൃത്തുക്കളുടെ വിവാഹ റാഗിങ് അതിരുവിട്ടത്.
കണ്ണൂർ: കല്ല്യാണ റാഗിങും പൊല്ലാപ്പുകളും മലബാറുകാർക്ക് അത്ര വലിയ സംഭവമൊന്നുമല്ല. വിവാഹ ദിവസം വരന്റെ സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന തരികിട പരിപാടികളും പണി കൊടുക്കലുമെല്ലാം മലപ്പുറം മുതൽ കാസർകോട് വരെയുള്ള മലബാർ മേഖലയിൽ പതിവാണ്. എന്നാൽ കഴിഞ്ഞദിവസം കണ്ണൂരിൽ നടന്ന ഒരു കല്ല്യാണ റാഗിങ് അൽപം കടന്നുപോയി.
കൊളവല്ലൂർ കടവത്തൂരിലാണ് വരന്റെ സുഹൃത്തുക്കളുടെ വിവാഹ റാഗിങ് അതിരുവിട്ടത്. തങ്ങളുടെ ഉറ്റ സുഹൃത്തിന് സാധാരണ 'പണികളിൽ' നിന്നും വ്യത്യസ്തമായി എന്തെങ്കിലും കൊടുക്കണമെന്ന സുഹൃത്തുക്കളുടെ ചിന്തയാണ് വലിയ പൊല്ലാപ്പായി മാറിയത്. ഈ സംഭവത്തിന്റെ പേരിൽ പോലീസ് സ്റ്റേഷൻ കയറേണ്ടി വരുമെന്ന് സുഹൃത്തുക്കൾ ഒരിക്കൽ പോലും വിചാരിച്ചു കാണില്ല.
വിവാഹ തലേന്ന്...
കണ്ണൂർ ജില്ലയിലെ പാനൂരിനടുത്ത് കടവത്തൂരിലാണ് സുഹൃത്തുക്കളുടെ വിവാഹ റാഗിങും പണികൊടുക്കലും ഒരു നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തിയത്. കടവത്തൂർ സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കല്ല്യാണത്തിന് തലേദിവസം വരന്റെ വീട്ടിൽ ഒരുക്കങ്ങൾ പുരോഗമിക്കവെയായിരുന്നു സുഹൃത്തുക്കളുടെ കൈവിട്ടകളി. സാധാരണ വിവാഹദിവസം നടത്താറുള്ള റാഗിങ് സുഹൃത്തുക്കളെല്ലാം ചേർന്ന് തലേദിവസം തന്നെ നടപ്പാക്കി. അതും ചെറിയ പണിയൊന്നുമല്ല സുഹൃത്തുക്കൾ ആസൂത്രണം ചെയ്തിരുന്നത്. പിറ്റേദിവസം വിവാഹിതനാകുന്ന മണവാളനെ തട്ടിക്കൊണ്ടുപോയാണ് സുഹൃത്തുക്കൾ നാട്ടുകാരെയും ബന്ധുക്കളെയും ഒരു പോലെ ഞെട്ടിച്ചത്. വിവാഹത്തിന് തലേദിവസം രാത്രിയാണ് സുഹൃത്തുക്കൾ ചേർന്ന് വരനെ തട്ടിക്കൊണ്ടുപോയത്.
അന്വേഷണം...
ഇതിനിടെ കല്ല്യാണ വീട്ടിൽ ബന്ധുക്കളും അതിഥികളുമെല്ലാം എത്തി തുടങ്ങിയിരുന്നു. പക്ഷേ, വന്നവർക്കൊന്നും വരനെ കാണാനായില്ല. സുഹൃത്തുക്കൾക്കൊപ്പം എവിടയെങ്കിലും പോയതാകുമെന്നായിരുന്നു ബന്ധുക്കൾ ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ എത്ര തിരക്കിയിട്ടും മണവാളനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ കാര്യങ്ങൾ കൈവിട്ടു. മണവാളനെ കാണ്മാനില്ലെന്ന വാർത്ത പരന്നതോടെ ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. ഇതിനിടെ വരനെ കാണാനില്ലെന്ന വിവരം പെൺവീട്ടുകാരുമറിഞ്ഞു. ഇതുകേട്ട് വിവാഹത്തിന് ഒരുങ്ങിയിരുന്ന നവവധുവും ബന്ധുക്കളും കൂട്ടക്കരച്ചിലായി. ആശങ്കയുടെ മണിക്കൂറുകൾ പിന്നിട്ടുകൊണ്ടിരിക്കെ നാട്ടുകാരും ബന്ധുക്കളും നാടിന്റെ നാനാഭാഗങ്ങളിലും വരനെ കണ്ടെത്താനായി അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല.
മോചനദ്രവ്യം...
വരനെ കണ്ടെത്താനുള്ള അന്വേഷണം രാത്രി വൈകിയും തുടരുന്നതിനിടെയാണ് വരന്റെ പിതാവിന് ആ ഫോൺ കോൾ എത്തുന്നത്. നിങ്ങൾ തിരയുന്ന മണവാളൻ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും, ഒരു ലക്ഷം രൂപ നൽകിയാൽ മണവാളനെ വിട്ടുനൽകാമെന്നുമായിരുന്നു ഫോൺ കോളിൽ പറഞ്ഞത്. ഇതോടെ യുവാവിന്റെ പിതാവും ബന്ധുക്കളും പരിഭ്രാന്തരായി. വരനെ തട്ടിക്കൊണ്ടുപോയതാണെന്ന വിവരം ലഭിച്ചതോടെ തിരച്ചിലും അവസാനിപ്പിച്ചു. അപ്പോഴേക്കും വരനെ കാണാതായിട്ട് ഏകദേശം അഞ്ചു മണിക്കൂറോളം പിന്നിട്ടിരുന്നു. സംഭവം നിസാരമല്ലെന്ന് മനസിലാക്കിയ വരന്റെ പിതാവും ബന്ധുക്കളും ഒടുവിൽ കൊളവല്ലൂർ പോലീസിൽ വിവരമറിയിച്ചു.
നാല് സുഹൃത്തുക്കൾ...
പിതാവിന് ലഭിച്ച ഫോൺ കോളുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് സംഘം മണിക്കൂറുകൾക്കം വരനെ കണ്ടെത്തി. ഇതോടെയാണ് വരനെ തട്ടിക്കൊണ്ട് പോയെന്ന നാടകത്തിന് പിന്നിൽ സുഹൃത്തുക്കളായിരുന്നെന്ന് ബന്ധുക്കൾക്കും നാട്ടുകാർക്കും മനസിലായത്. തമാശയ്ക്ക് ചെയ്തതാണെന്നും, സംഭവത്തിന് ഒരു പഞ്ച് കിട്ടാൻ വേണ്ടിയാണ് ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നുമായിരുന്നു സുഹൃത്തുക്കളുടെ മൊഴി. സംഭവം തമാശയായിരുന്നെങ്കിലും പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനാൽ നാലു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വരന്റെ പിതാവിന്റെ അനുമതിയോടെയാണ് ഇവരെ വിട്ടയച്ചത്. സ്റ്റേഷനിൽ നിന്ന് വിട്ടയക്കുന്നതിന് മുൻപ് നാല് പേരും ക്ഷമാപണവും നടത്തി. എന്തായാലും ഇത്തരത്തിൽ അതിരുവിട്ട കല്ല്യാണ റാഗിങുങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് എല്ലാ വീട്ടുകാർക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും, അതിരുവിട്ട് കളിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കൊളവല്ലൂർ എസ്ഐ അറിയിച്ചു.
ചെങ്ങന്നൂരിൽ 'വലിയ കളികൾ'! ശോഭന ജോർജ് ഇടതുപക്ഷത്തേക്ക്... കോൺഗ്രസിന് വെല്ലുവിളി...
ഗാനമേള വേദിയിൽ കുഴഞ്ഞുവീണ യുവ ഗായകൻ ഷാനവാസ് മരണത്തിന് കീഴടങ്ങി...
മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..