പള്ളികള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനം: ലീഗ് നീക്കം വലിയ പ്രത്യാഘാതം ഉണ്ടാക്കും: സിപിഎം
തിരുവനന്തപുരം: വഖഫ് ബോർഡിലെ നിയമനങ്ങളിലെ സർക്കാർ നിലപാടുമായി ബന്ധപ്പെട്ട് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്താനുള്ള മുസ്ലിം ലീഗ് തീരുമാനത്തില്‍ കടുത്ത വിമർശനവുമായി സിപിഎം. എൽഡിഎഫ് സർക്കാരിനെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രതിഷേധ പ്രസംഗം നടത്തുമെന്ന മുസ്ലീംലീഗ് നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അഭിപ്രായപ്പെടുന്നത്.
പള്ളികൾ ഒരിക്കലും രാഷ്ട്രീയ വേദിയാക്കി മാറ്റരുത്. ഓരോ മുസ്ലീം പള്ളിയും അതത് മഹല്ല് കമ്മറ്റി അംഗങ്ങളുടെ സ്വത്താണ്, ആ വിശ്വാസികളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലുള്ളവരും ഉണ്ടാകും, രാഷ്ട്രീയക്കാർ അല്ലാത്തവരും ഉണ്ടാകുമെന്നും സിപിഎം വ്യക്തമാക്കുന്നു.
പവാറും ഉദ്ധവും ഒപ്പം ബോളിവുഡും, മമതയുടെ അടുത്ത ചുവടുവെപ്പ്, യുപിഎ എന്ന മുന്നണിയേ ഇല്ലെന്ന് ദീദി
വർഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണ്. സംഘപരിവാരിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ ഇത് ഊർജ്ജം നൽകും. മുസ്ലീം ലീഗിന്റെ സങ്കുചിത വർഗീയ നിലപാട് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തലചൊറിയലാണ്. രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ല.
അടുത്ത വെള്ളിയാഴ്ച ജുമാ പ്രാർത്ഥനയ്ക്കൊപ്പം സർക്കാരിനെതിരെ ബോധവൽക്കരണം നടത്തുമെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞത്. മുസ്ലീം ലീഗ് രാഷ്ട്രീയ പാർടി ആണെന്നും മതസംഘടനയല്ലെന്നും ഓർമ്മ വേണം. സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മാതൃകയാണ് ഇവർ കേരളത്തിൽ നടപ്പാക്കുന്നത്. നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയും?
ജുമാ നമസ്കാരത്തിനായി പള്ളിയിലെത്തുന്നവരിൽ എല്ലാ രാഷ്ട്രീയ വിശ്വാസികളുമുണ്ട്. അതിനാൽ സർക്കാരിനെതിരെ പ്രസംഗിച്ചാൽ അത് ചോദ്യം ചെയ്യാനും വിശ്വാസികൾ മുന്നോട്ടുവരും. ഇത് സംഘർഷത്തിന് വഴിവയ്ക്കും. ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ മുമ്പും ലീഗ് ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വിശ്വാസികൾ തന്നെയാണ് അതിനെ പ്രതിരോധിച്ചത്.
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടതാണ് പുതിയ നീക്കത്തിന് കാരണമായി പറയുന്നത്. ഈ പ്രശ്നം മുസ്ലീം മതസംഘടനകളുടെ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. എല്ലാവരുടേയും ആശങ്കകൾ ദുരീകരിച്ചു മാത്രമേ ഇക്കാര്യം നടപ്പിലാക്കുകയുള്ളു എന്ന് പ്രഖ്യാപിച്ചതുമാണ്. എന്നാൽ മുസ്ലീം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സിപിഐ എം നോട് കൂടുതൽ അടുക്കുന്നത് ലീഗിനെ അടക്കം ഭയപ്പെടുത്തുന്നു.
ഈ ഒഴുക്ക് തടഞ്ഞു നിർത്താൻ വിശ്വാസപരമായ വൈകാരികത ലീഗ് ചൂഷണം ചെയ്യുകയാണ്. വിശ്വാസികളെ സർക്കാരിനെതിരെ ഇളക്കിവിടാമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെയാണ്. മതേതര പാർടിയാണെന്ന ലീഗിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. മുസ്ലീംലീഗ് ആഹ്വാനത്തെക്കുറിച്ച് കോൺഗ്രസ് അടക്കം യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും അഭിപ്രായം പറയണമെന്നും സിപിഎം കൂട്ടിച്ചേർത്തു.
Recommended Video
മഹല്ല് കമ്മറ്റിയെ തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയമായല്ല. അത്തരത്തിൽ ഒരിടത്ത് രാഷ്ട്രീയ പ്രസംഗം നടത്താൻ തീരുമാനിക്കുന്നത് സംഘർഷത്തിനടയാക്കും. ആരാധനലയങ്ങളെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതിന്റെ വിപത്ത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. ആ മാതൃക മുസ്ലീം ലീഗ് സ്വീകരിക്കേണ്ടതുണ്ടോ എന്നത് അവർ പുനരാലോചിക്കണം. രാജ്യത്തെ മതനിരപേക്ഷ ഉയർത്തി പിടിക്കാൻ എല്ലാരും ബാധ്യസ്ഥരാണെന്നായിരുന്നു എളമരം കരീം എംപിയുടെ പ്രതികരണം