കടല്‍ ക്ഷോഭം: പൊന്നാനി തീരത്ത് കൂട്ട പ്രാര്‍ത്ഥന നടത്തി, കടൽ പ്രക്ഷുബ്ധം തീരം പട്ടിണിയിൽ!!
മലപ്പുറം: കടല്‍ ക്ഷോഭം അനുഭവിക്കുന്ന പൊന്നാനി കടല്‍ തീരത്ത് കൂട്ട പ്രാര്‍ത്ഥന നടത്തി. പൊന്നാനിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കടല്‍ ക്ഷോഭം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. കടല്‍ പ്രക്ഷുബ്ധമാകുന്നതോടെ തീരം പട്ടിണിയിലായിരിക്കുകയാണ്. തീരദേശത്തെ ദുരിതങ്ങളില്‍ നിന്നും കടലാക്രമണങ്ങളില്‍ നിന്നും അഭയം തേടി കെ.എം മുഹമ്മദ് കാസിം കോയ നേതൃത്വത്തില്‍ പൊന്നാനി കടല്‍ തീരത്ത് കൂട്ട പ്രാര്‍ത്ഥന നടന്നു. കെ.സിദ്ധീക് മൗലവി അ യിലക്കാട്,സി എം ഹനീഫ മുസ്ല്യാര്‍, പി.ഷാഹുല്‍ ഹമീദ് മുസ്ല്യാര്‍, ഒ ഒ ഷംസു,ഫസലുറഹമാന്‍ മുസ്ല്യാര്‍എന്നിവര്‍ പങ്കെടുത്തു. പ്രാര്‍ത്ഥനക്ക് തീരത്തെ നിരവധി ആളുകള്‍ സംബന്ധിച്ചു
കഴിഞ്ഞ ഒരാഴ്ചയായി പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു. ചമ്രവട്ടം റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നു. ഒരു കിലോമീറ്റര്‍ നീളമുള്ള റഗുലേറ്ററിന് 70 ഷട്ടറുകളാണുള്ളത്. ഇതില്‍ ഇരുകരകളിലുമുള്ള 14 ഷട്ടറുകളൊഴിച്ച് ബാക്കി 56 ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. മഴവെള്ളപ്പാച്ചിലില്‍ ഇരുകരകളിലേയും കരയിടിച്ചില്‍ തടയുന്നതിന് വേണ്ടിയാണ് നേരത്തെ തന്നെ 14 ഷട്ടറുകള്‍ തുറന്നത്. റഗുലേറ്ററിന്റെ മധ്യഭാഗത്തെ പൈലിംഗിനിടയിലൂടെയുള്ള ചോര്‍ച്ച കാരണം വേനല്‍കാലത്ത് മധ്യഭാഗത്തെ 20 ഓളം ഷട്ടറുകള്‍ നേരത്തെ തന്നെ തുറന്ന് വെച്ചിരുന്നു. ബാക്കിയുള്ള ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നത്. ഭാരതപ്പുഴയില്‍ നരിപ്പറമ്പ് മുതല്‍ കുറ്റിപ്പുറം വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തിലും, സമുദ്ര നിരപ്പിനേക്കാള്‍ ആറ് മീറ്റര്‍ ഉയരത്തിലും ജലം സംഭരിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
എന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, പൈലിംഗിനിടയിലൂടെയുള്ള ചോരച്ച കാരണം വേനല്‍ക്കാലത്ത് ജലം തടഞ്ഞ് നിര്‍ത്താന്‍ കഴിയാതെ വെള്ളം കടലിലേക്ക് ഒഴുകിപ്പോവുകയാണ്. ചോര്‍ച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഐ.ഐ.ടി. നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചമ്രവട്ടം പ്രൊജക്ട് അധികൃതര്‍ സര്‍ക്കാരിന് പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല