വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം
പാലക്കാട്: വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. വടക്കഞ്ചേരി കിഴക്കേ പാളയം രാജമ്മ നിവാസിൽ ചടയപ്പനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മൂന്ന് വർഷം മുൻപ് വടക്കഞ്ചേരി കാനറാ ബാങ്കിൽ നിന്ന് ഇയാൾ അൻപതിനായിരം രൂപ കടം എടുത്തിരുന്നു. കൃഷി നഷ്ടത്തിൽ ആയതിനെ തുടർന്ന് വായ്പാ തുക തിരിച്ചടക്കാൻ കഴിഞ്ഞില്ല. ശരീരത്തിന്റെ ഒരു ഭാഗം തളർന്നതോടു കൂടെ ദുരിതത്തിന് ആക്കം കൂടി.
ഇതിനിടെ ഈ മാസം രണ്ടിനുജപ്തി നോട്ടീസ് വന്നതോടെ സ്വന്തം കൃഷി ഇടത്തിൽ ആത്മഹത്യ ചെയ്യുക ആയിരുന്നു. കോടികൾവായ്പകൾ എടുത്തു കട്ടു മുടിച്ചു നാട് വിട്ടു വിദേശത്തു സുഖവാസം നയിക്കുന്ന ആളുകളെ വിട്ട് അവരുടെ കടങ്ങൾ എഴുതി തള്ളുന്ന സർക്കാർ പാവപ്പെട്ട കർഷകരെ ആത്മഹത്യയിലേക്ക് നയിപ്പിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ബാങ്കിലേക്ക് മാർച്ച് നടത്തി.യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റും K.P.C.C.മെമ്പറുമായ പാളയം പ്രദീപ് മാർച്ചിനെ അഭിംസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് ജപ്തി നടപടി സ്വീകരിച്ച ബാങ്ക് മാനേജരെ ഉപരോധിച്ചു.
കർഷകന്‍റെ മരണത്തിലേക്ക് നയിക്കാൻ ഉണ്ടായ സാഹചര്യം കണക്കിൽ എടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മുഴുവൻ കുടിശിക കട ബാധ്യതകളും എഴുതി തള്ളാൻ ബാങ്ക് മാനേജർ തയ്യാറാവണമെന്ന് പാളയം പ്രദീപ് ആവശ്യപ്പെട്ടു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം എന്നു മുഖ്യമന്ത്രിക്ക് നിവേദനത്തിൽ ആവശ്യപെടും.ബാങ്ക് മാനേജർ മേലുദ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹാരപൂർവ്വമായ നടപടി സ്വീകരിക്കും എന്നു പറഞ്ഞതിൻമേൽ സമരം അവസാനിപ്പിച്ചു.
തുടർ നടപടി കൈകൊള്ളാത്ത പക്ഷം വലിയ സമരപരിപാടികളുമായിമായി മുന്നോട്ടു പോകുക തന്നെ ചെയ്യും എന്നും പാളയം പ്രദീപ് അറിയിച്ചു. ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം, പഞ്ചായത്ത് അംഗങ്ങളായ ജോസ്, മനോജ് മാധവൻ , കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാബു മാധവൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വക്കേറ്റ് ദിലീപ്, പി.കെ. നന്ദകുമാർ, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.