കോണ്‍ഗ്രസില്‍ പുതിയ 'ടീം രാഹുല്‍' തയ്യാറാകുന്നു; കൂട്ടരാജി പ്രതിസന്ധിയല്ല, അവസരമാണ്
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയം എറ്റെടുത്തു കൊണ്ട് പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 150 ലേറെ കോണ്‍ഗ്രസ് നേതാക്കളാണ് ഇന്നലെ മാത്രം രാജിവെച്ചത്. തിരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിന് കാരണക്കാരായിട്ടും പലനേതാക്കളും സ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങിക്കിടക്കുന്നതില്‍ രാഹുല്‍ വിഷമം പ്രകടപ്പിച്ചതായി അദ്ദേഹത്തോട് അടുത്ത വ്യത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ കേന്ദ്രം? പ്രമുഖ പത്രങ്ങള്‍ക്ക് സർക്കാർ പരസ്യം നിഷേധിച്ചു
പല സംസ്ഥാനങ്ങളിലേയും മുതിര്‍ന്ന നേതാക്കളെയായിരുന്നു രാഹുല്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന. ഇപ്പോള്‍ രാഹുലിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് രാജിവെച്ചവരില്‍ ഭൂരിപക്ഷം പേരും യുവനേതാക്കളാണ്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുവനേതാക്കള്‍ സ്ഥാനമാനങ്ങള്‍ കയ്യൊഴിയുമ്പോള്‍ മുതിര്‍ന്ന നേതാക്കളിലും സമ്മര്‍ദ്ദം ഏറുകയാണ്.
പാര്‍ട്ടിക്ക് മധ്യപ്രദേശില്‍ നേരിട്ട പരാജയത്തിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്ന് വ്യക്തമാക്കി കമല്‍ നാഥ് രംഗത്ത് എത്തിയതും ഈ സമ്മർദ്ദങ്ങളുടെ ഫലമാണ്.. രാജിയെ പ്രതിസന്ധിയായി കാണാതെ സമൂലമായ ഒരു ഉടച്ചുവാർക്കലിനുള്ള അവസരമായി സമീപിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.. വിശദാംശങ്ങള്‍ ഇങ്ങനെ..
120 ലേറെ നേതാക്കള്‍
കോണ്‍ഗ്രസിന്‍റെയും പോഷക സംഘടനകളുടെയും ചുമതലകളില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 120 ലേറെ നേതാക്കളാണ് രാജിവെച്ചിരിക്കുന്നത്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനം, യൂത്ത് കോൺഗ്രസ് ഭാരവാഹിത്വം, മഹിള കോൺഗ്രസ് നേതൃസ്ഥാനം എന്നിവയാണ് നേതാക്കൾ ഒഴിഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് മധ്യപ്രദേശിലെ നിയമ-വിവരാവകാശ സെല്ലിന്റെ ചെയർമാൻ സ്ഥാനം രാജിവെച്ചുകൊണ്ട് വിവക് തന്‍ഖയാണ് കൂട്ടരാജിക്ക് തുടക്കം കുറിച്ചത്.
പ്രതിസന്ധിയിലാക്കാൻ സാധിക്കില്ല
രാഹുൽ ഗാന്ധിയെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന് സ്വന്തം ടീമിനെ തെരഞ്ഞെടുക്കാൻ എല്ലാവരും രാജി സമർപ്പിക്കണമെന്ന് വ്യക്തമാക്കിയായിരുന്നു തന്‍ഖ ചുമതല ഒഴിഞ്ഞത്. തന്‍ഖയുടെ രാജിക്ക് പിന്നാലെയാണ് നോർത്ത് വെസ്റ്റ് ദില്ലിയിൽ നിന്നുള്ള രാജേഷ് ലിലോതിയ ദില്ലി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തൊട്ടുപിന്നാലെ രാജിയുടെ ഒരു കുത്തൊഴുക്ക് തന്നെയാണ് ഉണ്ടായത്.
പുതിയ ടീം
ഹരിയാന വനിത കോൺഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാൻ, മേഘാലയ ജനറൽ സെക്രട്ടറി നേത പി. സാങ്മ, സെക്രട്ടറി വിരേന്ദർ രാത്തോർ, ചത്തിസ്ഗഢ് സെക്രട്ടറി അനിൽ ചൗധരി, മധ്യപ്രദേശ് സെക്രട്ടറി സുധീർ ചൗധരി, ഹരിയാന സെക്രട്ടറി സത്യവീർ യാദവ് എന്നിവരാണ് രാജിവച്ച മറ്റുപ്രമുഖ നേതാക്കള്‍. ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും കഴിഞ്ഞ ആഴ്ച പിരിച്ചുവിട്ടിരുന്നു. രാഹുൽ ഗാന്ധിക്ക് തന്റെ പുതിയ ടീം രൂപീകരിക്കുന്നതിന് വേണ്ടിയാണ് നേതാക്കളുടെ കൂട്ടരാജിയെന്നാണ് സൂചന.
പ്രതിജ്ഞാബദ്ധതയും നിശ്ചയദാര്‍ഢ്യവും
പുതിയ ടീം രൂപവത്കരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഈ കൂട്ടരാജി സഹായകരമാവുമെന്നും പാര്‍ട്ടിയിലെ വിവിധ പദവികള്‍ വഹിക്കുന്നവര്‍ രാജിസമര്‍പ്പിക്കണമെന്നും വിവേക തന്‍ഖ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയെ പോരാടുന്ന ശക്തിയാക്കി പുനരുജ്ജീവിപ്പിക്കാന്‍ കാര്‍ക്കശ്യമുള്ള മാറ്റങ്ങള്‍ ദയവായി രാഹുല്‍ പാര്‍ട്ടിയില്‍ നടപ്പിലാക്കണം. നിങ്ങളില്‍ പ്രതിജ്ഞാബദ്ധതയും നിശ്ചയദാര്‍ഢ്യവുമുണ്ട്. നല്ലതും അംഗീകരിക്കപ്പെടുന്നതും സ്വാധീനശക്തിയുമുള്ള ദേശവ്യാപകമായ ഒരു ടീം രൂപവത്കരിക്കൂ. എല്ലാ സാഹചര്യത്തിലും ഞാന്‍ താങ്കള്‍ക്കൊപ്പമുണ്ടാകുമെന്നും തന്‍ഖ വ്യക്തമാക്കി.
ഇനിയും രാജിയുണ്ടാവും
പുതിയ പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വീണ്ടും ചേരുന്നുണ്ട്. അതിന് മുന്‍പ് നിരവധി പേര്‍ ഇനിയും രാജിവെയ്ക്കുമെന്നാണ് സൂചന. യുവനേതാക്കള്‍ കൂട്ടത്തോടെ രാജിയിലേക്ക് നീങ്ങുന്നത് മുതിര്‍ന്ന നേതാക്കളിലും സമ്മര്‍ദ്ദം ഏറ്റുന്നുണ്ട്. അതേസമയം ഈ കൂട്ടരാജിയെ ഒരു പ്രതിസന്ധിയായി കാണാതെ പാര്‍ട്ടിയില്‍ സജീവ ഉടച്ചു വാര്‍ക്കലിനുള്ള ഒരു അവസരമായി കാണാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്. രാഹുല്‍ അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നാല്‍ അദ്ദേഹത്തിന് കീഴില്‍ പുതിയ ഒരു ടീം രൂപീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.