എൻഐഎ അന്വേഷണക്കുരുക്ക് മുറുകി വരുമ്പോൾ ഫയലുകൾ കത്തി, ദുരൂഹമെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. തീപിടുത്തം ദുരൂഹമാണെന്നും എൻഐഎ അന്വേഷണക്കുരുക്ക് മുറുകി വരുമ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത് എന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ്: ''ഇന്ന് വൈകിട്ട് MLA ക്വാർട്ടേഴ്സ് പരിസരത്തു നിന്ന് ഇറങ്ങുമ്പോഴാണ് സെക്രട്ടേറിയറ്റിലെ ഫയലുകൾ കത്തിനശിച്ച വിവരം അറിയുന്നത്. സ്വാഭാവികമായിട്ടും സെക്രട്ടേറിയേറ്റിലേക്കു പോയി. അവിടെ ചെന്നപ്പോൾ വിഎസ് ശിവകുമാറിനെയും ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനൽ, സി പി ജോൺ തുടങ്ങിയവരെ പോലീസ് തടഞ്ഞുവച്ചിരിക്കുന്നതാണ്.
സ്ഥലം എം എൽ എ ആയ ശിവകുമാറിനെ പോലും സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കടത്തിവിടുന്നില്ല. ഏതാനും കോൺഗ്രസ് പ്രവർത്തകരും അവിടെയുണ്ടായിരുന്നു. പോലീസ് നടപടിയിൽ പ്രതിഷേധം ആരംഭിച്ചതിനു പിന്നാലെ ഏതാനും കെ എസ് യു പ്രവർത്തകരുമായി കെഎസ് യു പ്രസിഡൻ്റ് അഭിജിത്തും പിന്നാലെ വിടി ബൽറാം എഎൽഎയുമെത്തി. എംഎൽഎമാരെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പും ധർണയുമാരംഭിച്ചു.
എം എൽ എ മാരെ തടയാൻ നിങ്ങൾക്ക് നിയമപരമായി അധികാരമില്ലെന്ന് ഡിസിപി ദിവ്യഗോപിനാഥ് ഐ പി എ സിനോട് ഞാൻ പറഞ്ഞപ്പോൾ അവർ ചീഫ് സെക്രട്ടറിയുടെ ഉത്തരവിനു വേണ്ടി കാത്തിരിക്കുകയാണ് എന്ന മറുപടിയാണ് നൽകിയത്. അങ്ങനെയൊരു ഉത്തരവ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ മറുപടിയുണ്ടായില്ല. പിന്നീട് പ്രതിപക്ഷ നേതാവടക്കം കൂടുതൽ നേതാക്കളും പ്രവർത്തകരും സംഭവസ്ഥലത്ത് എത്തിച്ചേർന്ന് കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്നു തോന്നിയപ്പോഴാണ് പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും കടത്തിവിട്ടത്.
പോലീസിൻ്റെയും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഈ പെരുമാറ്റത്തിലും സംശയകരമായ സാഹചര്യത്തിലും തീ പിടുത്തവുമായി ബന്ധപ്പെട്ട ദുരൂഹത വർധിക്കുകയാണ്. സെക്രട്ടേറിയറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കന്ന പൊതുഭരണ വകുപ്പിൻ്റെ ( പൊളിറ്റിക്കൽ) കീഴിലുള്ള പ്രോട്ടോക്കോൾ ഓഫീസിനു തീ പിടിച്ച സംഭവം അതീവ ഗൗരവത്തോടെ കാണണം. ഈ വിഭാഗമാണ് സംസ്ഥാനത്തെത്തുന്ന വിവിഐപികളായ വിദേശഉദ്യോഗസ്ഥരുടെ സന്ദർശനം, പ്രോട്ടോക്കോൾ മാന്വൽ പരിഷ്കരണം, കേരളത്തിൽ പ്രവർത്തിക്കുന്ന മന്ത്രാലയവുമായി ബന്ധപ്പെട്ട പേപ്പറുകൾ, വിദേശമന്ത്രിമാരുടെയും മറ്റും സന്ദർശനത്തിന് സൗകര്യമൊരുക്കുക, അതുമായി ബന്ധപ്പെട്ട ബില്ലുകൾ തീർപ്പാക്കുക തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പിലെ ഫയലുകളാണ് തീ പിടിച്ചു നശിച്ചിരിക്കുന്നത്.
സ്വർണക്കള്ളക്കത്തും അഴിമതിയുമായി ബന്ധപ്പെട്ട വിദേശികളടക്കമുള്ളവർ അന്വേഷണത്തിൻ്റെ പരിധിയിൽ നിൽക്കുമ്പോൾ അവർ സെക്രട്ടേറിയറ്റിൽ ഉന്നതരുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടോ എന്നു തെളിയിക്കാൻ കഴിയുന്ന രേഖകളാണ് നഷ്ടപ്പെട്ടിട്ടുണ്ടാവുക. NI A അന്വേഷണക്കുരുക്ക് മുറുകി വരുമ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഈ ഓഫീസിൻ്റെ മേധാവിയായ ഹണിയെ NIA ചോദ്യം ചെയ്തിരുന്നു എന്നത് ദുരൂഹത വർധിപ്പിക്കുന്നു''.