'മാണി സാർ യുഡിഫ് വിട്ടു പോകാതിരുന്നത് അധികാരക്കൊതി ഇല്ലാതിരുന്നിട്ടല്ല'! ജോസിനെ കുടഞ്ഞ് കുഴൽനാടൻ
തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയില്‍ അഭയം തേടിയേക്കും എന്നുളള സൂചനകള്‍ ശക്തമാവുകയാണ്. ജോസ് കെ മാണി വിഭാഗത്തിന്റെ സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അംഗീകരിച്ചത് അതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.
മാണി സി കാപ്പന് രാജ്യസഭാ സീറ്റ് നല്കി പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കുന്നത് അടക്കമുളള ആലോചനകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കെഎം മാണിയെ എൽഡിഎഫ് വേട്ടയാടിയതടക്കം പഴയതൊന്നും മറക്കരുതെന്ന് ജോസ് കെ മാണിയെ ഓർമ്മപ്പെടുത്തുകയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ.
വളരെ സന്തോഷം.. വളരെ സന്തോഷം.
മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് കുറിപ്പ്: 'വളരെ സന്തോഷം.. വളരെ സന്തോഷം..'' കേരളാ കോൺഗ്രസ്സ് ജനപിന്തുണ ഉള്ള പാർട്ടി എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടുള്ള ജോസ് കെ മാണിയുടെ പ്രതികരണമാണ്. എത്ര വേഗമാണ് രാഷ്ട്രീയ നിലപാടുകൾ മാറുന്നത്. വസ്ത്രം മാറുന്ന ലാഘവം പോലുമില്ല. രാഷ്ട്രീയക്കാരോട് പൊതുജനത്തിന് പുച്ഛം തോന്നുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.
വീട്ടിൽ നോട്ടെണ്ണുന്ന മിഷീൻ
ബാർ കോഴയുടെ പേരിൽ മാണിയെ വേട്ടയാടിയത് പോലെ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ആരും അദ്ദേഹത്തെ വേട്ടയാടിയിട്ടില്ല. മാണിയെ 'കരിങ് കോഴ ക്കൽ മാണി എന്ന് വിളിച്ചവർ.. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മിഷീൻ ഉണ്ട് എന്നാക്ഷേപിച്ചവർ.. അന്നത്തെ നിലപാടിന് ഇന്ന് പ്രസക്തിയില്ല എന്ന് പറയുമ്പോൾ, പ്രസക്തി അധികാരത്തിനു മാത്രമെന്ന് ജനം തിരിച്ചറിയുന്നു. മാണിയെയാണ് യുഡിഫിൽ നിന്നും പുറത്താക്കിയത് എന്നാണ് ജോസ് കെ മാണിയുടെ ആക്ഷേപം.
അധികാരക്കൊതി ഇല്ലാതിരുന്നിട്ടല്ല
ഒരുപാടു പ്രലോഭനങ്ങൾ ഉണ്ടായിട്ടും മാണി സാർ യുഡിഫ് വിട്ടു പോകാതിരുന്നത് അധികാരക്കൊതി ഇല്ലാതിരുന്നിട്ടല്ല, മറിച്ച് അത് കേരള കൊണ്ഗ്രെസ്സിന്റെ അണികൾ ഉൾകൊള്ളില്ല എന്ന രാഷ്ട്രീയ വിവേകം ഉണ്ടായിരുന്നത് കൊണ്ടാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിൽ നിങ്ങൾ വേണ്ടെന്നു വെക്കുന്നത് കെ എം മാണിയുടെ രാഷ്ട്രീയമാണ്, കെ എം മാണിയുടെ പാരമ്പര്യമാണ്.
നേതാവിന് കവചം തീർത്തു
ഒരു വാക്കുകൂടി.. യുഡിഫ് മാണിയെയാണ് പുറത്താക്കിയത് എന്ന് നിങ്ങൾ പറയുമ്പോൾ : 2015 ലെ ബഡ്ജറ്റവതരിപ്പിക്കാൻ എഴുന്നേറ്റ പരിണിതപ്രജ്ഞനും, വൃദ്ധനുമായ നിങ്ങളുടെ അച്ഛനു നേരെ പ്രായത്തിന്റെ ആനുകൂല്യം പോലും നൽകാതെ ആക്രോശവുമായി പാഞ്ഞടുത്ത ഇടതു നേതാക്കളിൽ നിന്നും കെ എം മാണി എന്ന യുഡിഫ് നേതാവിന് കവചം തീർത്തതും സംരക്ഷിച്ചതും കോൺഗ്രസ്സും ലീഗും ചേർന്നായിരുന്നു എന്നത് വിസ്മരിക്കണ്ട.
ജനം ഇതൊക്കെ കാണുന്നു
ചേർത്ത് പിടിക്കേണ്ടി വന്നപ്പോഴൊക്കെ ഹൃദയത്തോടു ചേർത്ത് പിടിച്ചിട്ടുണ്ട്. സംരക്ഷിക്കേണ്ടി വന്നപ്പോഴൊക്കെ ലാഭനഷ്ട്ടം നോക്കാതെ സംരക്ഷിച്ചിട്ടുണ്ട്. ജനം ഇതൊക്കെ കാണുന്നു എന്നോർക്കുന്നത് എല്ലാവർക്കും നന്ന്..'' എന്നാണ് മാത്യു കുഴൽനാടന്റെ കുറിപ്പ്. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിർത്തുക മാത്രമാണ് ചെയ്തത് എന്നുമാണ് യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട്.