ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിൽ ചരിത്രം അവരെ "കൊഞ്ഞാണന്മാർ" എന്ന് വിളിക്കും, ബെന്യാമിന് മറുപടി
തിരുവന്തപുരം; പ്രമുഖ സാഹിത്യകാരൻ ബെന്യാമിന്റെ 'കൊഞ്ഞാണൻമാർ' പോസ്റ്റും അതിന് അരുവിക്കര എംഎൽഎ കെ എസ് ശബരീനാഥൻ നൽകിയ മറുപടിയും തിരിച്ചുള്ള ബെന്യാമിന്റെ പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയിൽ ഇന്ന് വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനം നിർത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണങ്ങളാണ് ഈ തമ്മിൽ തല്ലി കലാശിച്ചത്.
അതിനിടെ വിഷയത്തിൽ പ്രതികരിച്ച് ബെന്യാമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. അദ്ദേഹത്തിന്റെ പ്രതികരണം വായിക്കാം
ആ മറുപടിയിൽ എഴുതിയ ഒരു ഭാഗം
പ്രിയപ്പെട്ട ബെന്യാമിൻ, ശബരിനാഥൻ എം.എൽ.എ എഴുതിയ പോസ്റ്റും, അങ്ങ് അതിന് എഴുതിയ മറുപടിയും ഞാൻ വായിച്ചു. നിങ്ങളുടെ വ്യക്തിപരമായ കാഴ്ചപാട്കളോ, നിലപാടുകളോ ചോദ്യം ചെയ്യാനോ അതിനെ വിമർശിക്കാനോ ഞാനില്ല. കാരണം ഒരു ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷെ അങ്ങ് ആ മറുപടിയിൽ എഴുതിയ ഒരു ഭാഗം അതിനോട് പ്രതികരിക്കാതിരിക്കാനാവില്ല. അത് ചുവടെ ചേർക്കുന്നു.
മടിയിൽ കനമുള്ളവനെ
" 3. ഇനി ഇപ്പറയുന്ന sprinkler കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോർത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ.. പൊതുജനത്തിനോ ആർക്കെങ്കിലുമോ അറിയാൻ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ ഇല്ല. വീട്ടിലറിഞ്ഞാൽ പ്രശ്‌നമാകുന്ന തരം ഫോൺ ഡേറ്റയും ഇല്ല. മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ "
അലസമായ പ്രതികരണം
മേൽപ്പറഞ്ഞ കാര്യം അടിസ്ഥാനപരമായി തെറ്റാണ് എന്ന് അറിയിക്കട്ടെ. ഒരുപക്ഷെ അങ്ങ് ആ വിഷയത്തെ കൂടുതൽ മനസ്സിലാക്കാത്തതു കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് അനുമാനിക്കാനാണ് എനിക്ക് ഇഷ്ടം. കാരണം സമൂഹം ബഹുമാനിക്കുന്ന അങ്ങേ പോലൊരാളിൽ നിന്നും, അതിലേറെ സമൂഹത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വെളിച്ചം വീശാൻ കഴിയും എന്ന് ഞങ്ങളേ പോലുള്ളവർ പ്രതീക്ഷിക്കുന്ന അങ്ങിൽ നിന്നും ഇതുപോലെ അലസമായ ഒരു പ്രതികരണം ഉണ്ടാകാൻ പാടില്ലായിരുന്നു.
ചുളുവിൽ തട്ടിയെടുത്തത്
ബഹുരാഷ്ട്ര കമ്പനികൾ ഡേറ്റാ ചോർത്തുന്നത് കൊണ്ട്.., വരാനുള്ളത് സാധാരണക്കാരന് മാത്രമാണ് സാർ. നാളെകളിലെ അവൻ്റെ ജീവിതത്തിലെ മാർക്കറ്റ് സാധ്യതകൾക്കാള് ബിഗ് ഡേറ്റാ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. അത് മാത്രമല്ല, കോടാനുകോടി വിലമതിക്കുന്ന ഡേറ്റയാണ് ഒരു സ്വകാര്യ കമ്പനി ചുളുവിൽ തട്ടിയെടുത്തത് എന്നതും വിസ്മരിക്കണ്ട, സാർ.
"കൊഞ്ഞാണന്മാർ"
മുതലാളിത്വ മൂലധന സിദ്ധാന്തങ്ങളെ കുറിച്ച് അറിവുള്ള അങ്ങയുടെ മാർക്സിസ്റ്റ് സുഹൃത്തുക്കളോട് സ്വകാര്യമായി ചോദിച്ചാൽ അവർ പറഞ്ഞ് തരുമായിരിക്കും.സാധാരണക്കാരൻ നിഷ്ക്കളങ്കൻ ആണ് എന്ന് ആർക്കാണ് അറിയാത്തത്. അവൻ്റെ നിഷ്ക്കളങ്കതയാണ് എല്ലാവരും മുതലെടുക്കുന്നത്. അപ്പോൾ അവരെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികൾ അവർക്ക് വേണ്ടി ഈ ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിൽ ചരിത്രം അവരെ "കൊഞ്ഞാണന്മാർ" എന്ന് വിളിച്ചേക്കും.
മാന്തളിർ മാത്തച്ചൻ '
ഇന്നത്തെ അങ്ങയുടെ ആ അധിസംബോധന നാളെകളിൽ തിരുത്തപ്പെടാവുന്നതാണ്, എന്നാൽ ചരിത്രം അവരെ അങ്ങനെ വിളിച്ചാൽ അത് തിരുത്താൻ കഴിയില്ല, സർ.അതു കൊണ്ട് കുളനടയിലെ ചായകുടി തുടരട്ടെ.., രണ്ട് വശത്തെയും നന്മകൾ സമൂഹത്തിന് മുതൽക്കൂട്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.എന്ന് ഒരു, മാന്തളിർ മാത്തച്ചൻ '