2018ലെ പ്രളയം വീണ്ടും! തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം- ദുരന്തം മനുഷ്യനിർമിതമോ? ശബ്ദരേഖ എഐ നിർമിതമോ?
പരസ്യപ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 2018ലെ പ്രളയം വീണ്ടും കേരള രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പ് വിഷയവും ചൂടേറിയ ചർച്ചയുമായി. 'കേരളം കണ്ട മഹാപ്രളയം ഒരു പ്രകൃതിക്ഷോഭമായിരുന്നില്ല. മറിച്ച്, കുറച്ച് ഉദ്യോഗസ്ഥരും ഭരണാധികാരികളും അവരുടെ അഴിമതിക്ക് ലാഭമുണ്ടാക്കാൻ വേണ്ടി കേരളത്തെ മുക്കിക്കൊന്ന ഒരു മനുഷ്യനിർമ്മിത ദുരന്തമാണ്’- പ്രളയത്തിൻ്റെ മുറിവുകൾ ഇന്നും ഉണങ്ങാത്ത കേരളീയ പൊതുസമൂഹത്തിന് മുന്നിലേക്ക് ഈ വെളിപ്പെടുത്തലുമായെത്തിയത് മൂവാറ്റുപുഴ എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ മാത്യു കുഴൽനാടനാണ്.
തൻ്റെ വാദങ്ങളെ ശരിവെക്കുന്നതിനായി നിലവിലെ വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ഒരു ശബ്‌ദരേഖയും അദ്ദേഹം പുറത്തുവിട്ടു. 2018ൽ ജലവിഭവ മന്ത്രിയായിരുന്ന മാത്യു ടി. തോമസും പിണറായി സർക്കാരും ഈ വസ്‌തുതകൾ മറച്ചുവെക്കാൻ ശ്രമിച്ചെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. പ്രളയ സമയത്തെ പിണറായി സർക്കാറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളും ഇടപെടലുകളും ഇടതിന് തുടർ ഭരണം ലഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായിരുന്നതിനാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.

അതേസമയം, മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്‌ദരേഖ പൂർണമായും വ്യാജമാണെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി പ്രതികരിച്ചു. ആധുനിക സാങ്കേതികവിദ്യയോ അല്ലെങ്കിൽ എഐയോ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ചതാകാം ഈ ശബ്‌ദരേഖയെന്ന് അദ്ദേഹം ആരോപിച്ചു. 'വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടത്തുന്ന നാടകമാണിത്. എന്തുകൊണ്ടാണ് ഈ വിഷയം നിയമസഭയിൽ ഉന്നയിക്കാതിരുന്നത്? വ്യാജരേഖ ചമച്ചതിനും അപകീർത്തിപ്പെടുത്തിയതിനും മാത്യു കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കും’- മന്ത്രി പറഞ്ഞു.
പ്രളയം മനുഷ്യനിർമിതമാണെന്ന വാദം നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. 2018ലെ പ്രളയം അതീവ തീവ്രമഴ മൂലമുണ്ടായ പ്രകൃതിദുരന്തമാണെന്ന് അന്താരാഷ്ട്ര വിദഗ്‌ധരും കേന്ദ്ര ഏജൻസികളും പഠനങ്ങളിലൂടെ കണ്ടെത്തിയതാണ്. വ്യക്തമായ തെളിവുകളില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത്തരം നുണ പ്രചാരണങ്ങൾ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പിൽ വേ തുറക്കാതിരിക്കൽ മുതൽ തമിഴ്നാടുമായുള്ള ഒത്തുകളി വരെ ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതി എന്നാണ് ശബ്‌ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്. തോട്ടപ്പള്ളി സ്‌പിൽവേ ഒരു മാസം മുമ്പേ തുറക്കേണ്ടതായിരുന്നെന്നും സ്‌പിൽവേയ്ക്ക് താഴെയുള്ള കരിമണൽ സ്വകാര്യ കമ്പനിക്ക് (മേരി മാതാ കൺസ്ട്രക്ഷൻ) ഖനനം ചെയ്യുന്നതിന് സൗകര്യമൊരുക്കാൻ മനഃപൂർവ്വം തുറന്നില്ലെന്നുമാണ് കുഴൽനാടന്റെ ആരോപണം. സ്‌പിൽവേ തുറന്നാൽ കോടിക്കണക്കിന് രൂപയുടെ മണൽ ഒലിച്ചുപോകുമെന്ന് ഭയന്നാണ് ഈ തീരുമാനം എടുത്തതത്രെ.
മണിയാർ ഡാമിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ ചീഫ് എഞ്ചിനീയർ ജോഷി വെള്ളം അമിതമായി സംഭരിക്കാൻ അനുമതി നൽകി. ഇത് പിന്നീട് ചങ്ങനാശ്ശേരിയിലും ചെങ്ങന്നൂരിലും ഉൾപ്പെടെ വലിയ തോതിലുള്ള വെള്ളപ്പൊക്കത്തിന് കാരണമായെന്നും ആരോപണമുണ്ട്. തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടാൻ സാധിക്കുമായിരുന്നിട്ടും കരാറുകാരന്റെ വിഹിതം പറ്റി കേരളത്തിലേക്ക് തന്നെ തുറന്നുവിട്ടത് ചാലക്കുടി പുഴയിൽ വൻ പ്രളയത്തിന് ഇടയാക്കിയെന്ന് ശബ്ദരേഖയിൽ പറയുന്നതായും കുഴൽനാടൻ ചൂണ്ടിക്കാട്ടുന്നു.
തോട്ടപ്പള്ളി സ്‌പിൽവേ തുറക്കാതിരുന്നത് മേരിമാതാ എന്ന കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും ഇതിൽ മാത്യു ടി. തോമസിന് പങ്കുണ്ടെന്നും കൃഷ്‌ണൻകുട്ടി പറയുന്നതായാണ് ശബ്ദരേഖയിലുള്ളത്. 'ക്യൂബിക് മീറ്ററിന് 62 രൂപക്കാണ് കരാർ കൊടുത്തത്. മറിച്ചുവിറ്റാൽ 2,000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എഞ്ചിനിയറും മാത്യു ടി. തോമസും ചേർന്നാണ് ഇതെല്ലാം ചെയ്‌തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട’- എന്നാണ് ശബ്‌ദരേഖയിലുള്ളത്.
കേരളത്തിലെ ജനങ്ങളെ എൽഡിഎഫ് സർക്കാർ വഞ്ചിച്ചെന്നും 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന് അന്നേ പറഞ്ഞിരുന്നെന്നും ഇപ്പോൾ മന്ത്രിയുടെ വായിൽ നിന്നും ആ സത്യം പുറത്തുവന്നെന്നുമായിരുന്നു ചാണ്ടി ഉമ്മൻ എംഎല്‍എയുടെ പ്രതികരണം. അഴിമതിക്കുവേണ്ടി മനുഷ്യനിർമിത പ്രളയം ഉണ്ടാക്കി റാന്നിയെ വെള്ളത്തിൽ മുക്കി എന്നാരോപിച്ചു റാന്നി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. പഴകുളം മധുവിൻ്റെ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ.
-
എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് റിപ്പോര്‍ട്ടര്‍ ടിവി പ്രീപോള്‍ സര്‍വേ; യുഡിഎഫിന് പരമാവധി 71 സീറ്റ്! -
കൊട്ടിക്കയറിയ ആവേശം, നാടും നഗരവും ഇളക്കിയ ആഘോഷം; പരസ്യ പ്രചാരണം അവസാനിച്ചു, ഇനി നിശബ്ദം -
വോട്ടർ ഐഡി കാർഡ് എളുപ്പത്തിൽ വീട്ടിൽ കിട്ടും, ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ? -
'ശ്രീ രേവന്ത് റെഡ്ഡി , തെലങ്കാന പോലെയല്ല കേരളം, മാതൃക കാട്ടി മുന്നോട്ടു തന്നെ പോകും'; മുഖ്യമന്ത്രി -
'സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നു, ഖാർഗെയം കൊണ്ട് കളവ് പറയിച്ചാലെ ഇനി രക്ഷയുള്ളൂ' -
അമിത് ഷായുടെ വസതിയിലെ കൂടിക്കാഴ്ച ഏത് ഡീൽ ഉറപ്പിക്കാൻ? പിണറായിയോട് 10 ചോദ്യങ്ങളുമായി കെസി -
പിടി തരാതെ തെക്കൻ കാറ്റ്- യുഡിഎഫിന് ആത്മവിശ്വാസം, അടിത്തറ ഇളകില്ലെന്ന് ഇടത് -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി, ലൈഫ് വഴി 5 ലക്ഷം വീടുകൾ'; പ്രോഗ്രസ് കാർഡുമായി മുഖ്യമന്ത്രി -
70 ലക്ഷം രൂപ വരെ കണക്കിൽ പെടുത്തിയില്ല.മിനുട്സ് ബുക്ക് മധുസൂദനൻ ഒളിച്ചുകടത്തി'; വി കുഞ്ഞികൃഷ്ണൻ -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കേരളം ആവേശക്കടലിൽ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ച വിധിയെഴുത്ത്!












Click it and Unblock the Notifications