മാണി ഇല്ലാത്ത കേരള കോൺഗ്രസ് ചുക്കില്ലാത്ത കഷായം! ജോസ് കെ മാണിയെ പരിഹസിച്ച് മാത്യു കുഴൽനാടൻ!
കോട്ടയം: കെഎം മാണിയുടെ മരണ ശേഷം കേരള കോണ്‍ഗ്രസിനുളളില്‍ ശക്തിയാര്‍ജ്ജിച്ച അധികാര തര്‍ക്കം ജോസ് കെ മാണിയുടെ വന്‍ വീഴ്ചയില്‍ എത്തി നില്‍ക്കുന്നു. പിജെ ജോസഫിനൊപ്പമാണ് എന്നത് അടിവരയിട്ട് ജോസ് കെ മാണി വിഭാഗത്തിന് പുറത്തേക്കുളള വഴി കാണിച്ച് കൊടുത്തിരിക്കുകയാണ് യുഡിഎഫ്. പാലാ തിരഞ്ഞെടുപ്പിലെ തോല്‍വി മുതല്‍ക്കേ തന്നെ യുഡിഎഫ് നേതൃത്വത്തിന് കേരള കോണ്‍ഗ്രസിലെ വിഭാഗീയ നീക്കങ്ങളോട് അതൃപ്തിയുണ്ട്.
ഏറ്റവും ഒടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡണ്ട് പദവിയെ ചൊല്ലിയുളള തര്‍ക്കമാണ് കടുത്ത തീരുമാനത്തിലേക്ക് യുഡിഎഫിനെ എത്തിച്ചിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് തീരുമാനത്തെ അഭിനന്ദിച്ചും ജോസ് കെ മാണിയെ പരിഹസിച്ചും രംഗത്ത് വന്നിരിക്കുകയാണ് മാത്യു കുഴല്‍നാടന്‍. കെഎം മാണി എന്ന ആ വലിയ നേതാവ് ഇല്ലാത്ത കേരള കോൺഗ്രസ് ചുക്കില്ലാത്ത കഷായം പോലെയാണ് എന്ന് മാത്യു കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
Recommended Video
മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ, ഒരു യുഡിഎഫ് കാരൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു. ശരിയായ തീരുമാനം എടുത്ത നേതാക്കൾക്ക് അഭിവാദ്യങ്ങൾ.. അധികമായാൽ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. എന്നു പറഞ്ഞതുപോലെ 'ക്ഷമ' അത് അധികമാകുന്നത് ദൗർബല്യം തന്നെയാണ്. ഒരാളും കോൺഗ്രസിനെയോ യുഡിഎഫ് നേതൃത്വത്തെയോ തെറ്റ് പറയില്ല. കാരണം മുന്നണി മര്യാദയുടെയും രാഷ്ട്രീയ മര്യാദയുടെയും എല്ലാ സീമകൾക്കും അപ്പുറം ക്ഷമിക്കുകയും പൊറുക്കുകയും ചെയ്തതാണ്.
ജനങ്ങൾ ആഗ്രഹിക്കുന്നത് വ്യക്തമായ തീരുമാനങ്ങൾ ആണ്, നിലപാടുകളാണ്. അങ്ങനെയുള്ള നേതൃത്വത്തെ ആണ് ജനം ഇഷ്ടപ്പെടുക. രാജ്യസഭാ സീറ്റ് അടക്കം നൽകിയപ്പോൾ ഞാനടക്കമുള്ള പ്രവർത്തകർ നിങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തെ ഒരു കോൺഗ്രസ് പ്രവർത്തകൻ പോലും എതിർക്കില്ല എന്നുമാത്രമല്ല ഞങ്ങൾ അഭിമാനത്തോടെ ഏറ്റെടുക്കും.
ജോസ് കെ മാണി എന്ന നേതാവിനോട് പണ്ട് കാരണവന്മാർ പറഞ്ഞ ഒന്നേ പറയാനുള്ളൂ. " വിനാശകാലേ വിപരീത ബുദ്ധി.. കെഎം മാണി എന്ന ആ വലിയ നേതാവ് ഇല്ലാത്ത കേരള കോൺഗ്രസ് ചുക്കില്ലാത്ത കഷായം പോലെയാണ്. ഇഞ്ചി ഉണങ്ങി ചുക്ക് ആകാൻ നന്നായി വെയില് കൊള്ളണം വെള്ളം പറ്റണം.. അതിനുള്ള ക്ഷമ കാണിക്കാമായിരുന്നു.. ആശംസകൾ..''