'വീരന്റെ' എൽഡിഎഫ് പ്രവേശനം അത്രപെട്ടെന്നൊന്നും നടക്കില്ല; മാത്യു ടി തോമസിന്റെ അടി, സംഭവം ഇതാണ്...
തിരുവനന്തപുരം: എംപി വീരേന്ദ്രകുമാർ എൽഡിഎഫിലേക്കുള്ള പ്രവേശനം കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ എംപി വീരേന്ദ്രകുമാറിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുകയാണ്. എംപി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയിലേക്കില്ലെന്ന് ജെഡിഎസ് നേതാവും മന്ത്രിയുമായ മാത്യു ടി തോമസ് വ്യക്തമാക്കി. യുഡിഎഫ് വിട്ടുവന്നാല്‍ വീരേന്ദ്രകുമാറിന് ജെഡിഎസില്‍ ലയിക്കാം. എന്നാൽ ജെഡിഎസ് ദേശീയനേതൃത്വവുമായി ബന്ധം വിഛേദിക്കണമെന്ന വീരന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്യില്ല. ഇക്കാര്യത്തിൽ ജെഡിഎസിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും സിപിഎം വലിയ വാഗ്ദാനങ്ങള്‍ നല്കിയതിനാല് നിലപാട് മാറ്റാന്‍ വീരേന്ദ്രകുമാര്‍ മടികാണിക്കുമെന്നാണ് സൂചന. യുഡിഎഫ് വിടില്ലെന്ന് പ്രഖ്യാപിച്ച കോഴിക്കോട്, കണ്ണൂര്‍ ഘടകങ്ങള്‍ക്ക് പിന്തുണയുമായി ആറ് ജില്ലാ കമ്മറ്റി കൂടി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്വന്തം പാളയത്തിലും വീരേന്ദ്രകുമാറിന് തിരിച്ചടികിട്ടികൊണ്ടിരിക്കുകയാണ്. ഈ മാസം 17ന് ചേരുന്ന സംസ്ഥാന സമിതിയോഗത്തില്‍ ജില്ലാകമ്മറ്റികള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
അനുനയിപ്പിക്കാൻ യുഡിഎഫ് ശ്രമം
അതേസമയം എംപി സ്ഥാനം രാജിവെച്ച് ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്ന എംപി വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാൻ യുഡിഎപ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കാനാണ് യുഡിഎഫിന്റെ തീരുമാനം. യുഡിഎഫ് വിടുന്നതിനെ എതിര്‍ക്കുന്ന ജെഡിയു കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനുമായും കണ്ണൂർ ജില്ലാ പ്രസിഡന്റ് കെപി മോഹനനുമായും ഉമ്മൻചാണ്ടി ഫോണിൽ സംസാരിച്ചിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
വീരേന്ദ്രകുമാര്‍ നേരിടുന വെല്ലുവിളി
ജെഡിയു സംസ്ഥാന സമിതി യോഗം നടക്കുന്ന 17 നു മുൻപ് കോഴിക്കോടാകും ചര്‍ച്ച നടക്കുക എന്നാണ് സൂചന. സ്വന്തം പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളെയും ഒപ്പം നിര്‍ത്താന്‍ കഴിയാത്തതാണ് വീരേന്ദ്രകുമാര്‍ നേരിടുന വെല്ലുവിളി. ഈ സാഹചര്യം മുതലാക്കാനാണ് യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നതും. വയനാട് ലോക്സഭാ മണ്ഡലം ശ്രേയാംസ് കുമാറിന് വിട്ടു നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ഒപ്പം യുഡിഎഫില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന ഉറപ്പും. അനുനയപ്പെടുന്നുവെങ്കിൽ യുഡിഎഫ് അടക്കമുള്ള നേതാക്കൾ രണ്ടാം ഘട്ട ചർച്ചയ്ക്ക് രംഗത്തിറങ്ങുമെന്നും സൂചനകളുണ്ട്.
ജെഡിയുവിൽ ലയിച്ചത് 2014ൽ
അതേസമയം ആര്‍ക്കും ഏത് സമയത്തും കയറി വരാവുന്ന ഇടമല്ല ഇടതുമുന്നണിയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. മുന്നണി സംവിധാനം ഭിന്നിക്കാതെ യോജിച്ച് പോകാനാണ് നോക്കേണ്ടതെന്നും പന്ന്യന്‍ ഇടുക്കിയില്‍ പറഞ്ഞിരുന്നു. 2009 ല്‍ കോഴിക്കോട് സീറ്റുമായി ബന്ധപ്പെട്ടണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് എസ്ജെഡി രൂപീകരിച്ചത്. എല്‍ഡിഎഫില്‍ നിന്നും തെറ്റിപ്പിരിഞ്ഞാണ് വീരേന്ദ്രകുമാര്‍ അടക്കമുള്ളവര്‍ എസ്ജെഡി രൂപീകരിച്ചത്. യുഡിഎഫിലെത്തിയ പാര്‍ട്ടി 2014 ല്‍ ജെഡിയുവില്‍ ലയിച്ചിരുന്നു.
എൽഡിഎഫിന്റെ വാതിലുകൾ അടച്ചിട്ടില്ല
വീരേന്ദ്രകുമാറിന് പിന്നാലെ എല്‍ഡിഎഫ് ഘടകക്ഷിയായിരുന്ന ആര്‍എസ്പിയും എല്‍ഡിഎഫിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം യുഡിഎഫിന്റെ പടയൊരുക്കം കഴിയും മുൻപ് അവരുടെ ഒരു രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കാൻ പോകുന്നതു മുന്നണിക്കുള്ള തിരിച്ചടിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. എൽഡിഎഫിന്റെ വാതിലുകൾ അടച്ചിട്ടില്ല. വീരേന്ദ്രകുമാർ പുനർ വിചിന്തനം നടത്തി തിരിച്ചു വരണമെന്നും കോടിയേരി പറഞ്ഞിരുന്നു.