പിണറായി സർക്കാരിൽ വീണ്ടും മന്ത്രിമാറ്റം, മാത്യു ടി തോമസ് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്ക്
തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനിടെ പിണറായി വിജയന് സര്‍ക്കാരില്‍ വീണ്ടും മന്ത്രിമാറ്റം. ജലവിഭവ വകുപ്പ് മന്ത്രിയും ജെഡിഎസ് എംഎല്‍എയുമായ മാത്യു ടി തോമസ് രാജി വെയ്ക്കും. ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബെംഗളൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാറ്റം പ്രഖ്യാപിച്ചത്. മാത്യു ടി തോമസിന് പകരം ചീറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന് കുട്ടി മന്ത്രിയാവും.
രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വെച്ച് മാറാം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മാത്യു ടി തോമസിനെ മാറ്റിയിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമായത് കൂടിയാണ് മാത്യു ടി തോമസിന്റെ പുറത്ത് പോകലിന് വഴിയൊരുക്കിയിരിക്കുന്നത്.
ചേരിപ്പോരിന് അവസാനം
ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുമായി വളരെ അടുപ്പമുളള നേതാവ് എന്ന നിലയ്ക്ക് മാത്യു ടി തോമസിന് രാജി വെച്ചൊഴിയേണ്ട ആവശ്യമുണ്ടാകില്ല എന്നായിരുന്നു പൊതുവേയുളള കണക്ക് കൂട്ടല്‍. എന്നാല്‍ മന്ത്രിസ്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ദേവഗൗഡ ഇടപെട്ടതും മാത്യു ടി തോമസിനോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതും.
പങ്കുവെയ്ക്കൽ ധാരണ
രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി സ്ഥാനം പങ്കുവെയ്ക്കാം എന്ന ധാരണയാണ് ഉണ്ടായിരുന്നത് എന്നും ഇത് പ്രകാരമാണ് നീക്കമെന്നുമാണ് ഡാനിഷ് അലി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്. രാജി വെയ്ക്കാനുളള ആവശ്യം മാത്യു ടി തോമസ് അംഗീകരിച്ചതായും ഡാനിഷ് അലി വ്യക്തമാക്കി. എന്നാല്‍ തീരുമാനത്തില്‍ മാത്യു ടി തോമസ് അതൃപ്തനാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഏകപക്ഷീയ തീരുമാനം എന്നാണ് മാത്യു ടി തോമസ് പ്രതികരിച്ചത്.
പാർട്ടിക്ക് വിധേയനല്ല
രണ്ടര വര്‍ഷം കാലാവധി പൂര്‍ത്തിയായതോടെ തന്നെ മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്ത് നി്ന്ന് നീക്കണം എന്നാവശ്യപ്പെട്ട് കെ കൃഷ്ണന് കുട്ടി വിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ദേശീയ നേതൃത്വത്തിന് മുന്നില്‍ ഈ ആവശ്യം ഉന്നയിക്കപ്പെടുകയും ചെയ്തു. പാര്‍ട്ടി പറയുന്ന തരത്തിലല്ല മന്ത്രിയുടെ നീക്കങ്ങളെന്നും നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
ചർച്ചയ്ക്ക് ശേഷം തീരുമാനം
മാത്യു ടി തോമസിനെ മാറ്റുന്നത് പരിഗണിക്കാമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയതാല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ പാര്‍ട്ടിയില്‍ ഉള്‍പ്പോര് രൂക്ഷമായി. തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിന് ദേവഗൗഡ മൂന്ന് ജെഡിഎസ് എംഎല്‍എമാരെയും ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ മാത്യു ടി തോമസ് ചര്‍ച്ചയ്ക്ക് എത്തിയില്ല. കെ കൃഷ്ണന് കുട്ടി, സികെ നാണു, ഡാനിഷ് അലി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രിമാറ്റം എന്ന തീരുമാനത്തിലേക്ക് ദേവഗൗഡ എത്തിയത്.
പാർട്ടിയിൽ പിളർപ്പ് ഭയം
മൂന്നാഴ്ച മുന്‍പും മൂന്ന് എംഎല്‍എമാരെയും വിളിച്ച് സമവായ ചര്‍ച്ചയ്ക്ക് ദേവഗൗഡ ശ്രമിച്ചിരുന്നു. എന്നാല്‍ മാത്യു ടി തോമസ് പങ്കെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചു. മന്ത്രി ്സ്ഥാനം പങ്കുവെയ്ക്കാം എന്ന ധാരണ ഇല്ലായിരുന്നു എന്നാണ് മാത്യു ടി തോമസിന്റെ നിലപാട്. എന്നാല്‍ മന്ത്രിസഭാ രൂപീകരണ വേളയില്‍ ധാരണയുണ്ടായിരുന്നു എന്നാണ് കൃഷ്ണന് കുട്ടിയുടെ വാദം. മാത്യു ടി തോമസിന്റെ രാജിയും അതൃപ്തിയും പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
പരസ്യമായി പ്രതിഷേധിക്കരുത്
പരസ്യമായി പ്രതിഷേധിക്കരുത് എന്ന് മാത്യു ടി തോമസിനോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. പാര്‍ട്ടിയാകുമ്പോള്‍ പ്രശ്നമുണ്ടാകുമെന്നും മാത്യു ടി തോമസിന്റെ എല്ലാ സഹായങ്ങളും വേണം എന്നുമാണ് കെ കൃഷ്ണന് കുട്ടി പ്രതികരിച്ചിരിക്കുന്നത്. തന്നെ അധിക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയാണ് കെ കൃഷ്ണന് കുട്ടിയും സംഘവും എന്ന് മാത്യു ടി തോമസ് നേരത്തെ തന്നെ പരാതി ഉന്നയിച്ചിട്ടുളളതാണ്.
അവസാനം കൈവിട്ടു
മാത്യു ടി തോമസിന്റെ ഭാര്യ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫിലെ മുന്‍ രംഗം പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ കൃഷ്ണന്‍കുട്ടിയും സികെ നാണുവും ആണെന്നാണ് മാത്യു ടി തോമസ് ആരോപിക്കുന്നത്. പാര്‍ട്ടി യോഗത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചിതിന് പിന്നിലും ഇവരാണെന്ന് മന്ത്രി ആരോപിച്ചിരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ കയ്യിട്ട് വാരാന്‍ അനുവദിക്കാത്തത് കൊണ്ടാണിതെന്നും മാത്യു ടി തോമസ് ആരോപിച്ചിരുന്നു. ദേശീയ നേതൃത്വം അവസാന നിമിഷമാണ് മാത്യു ടി തോമസിനെ കൈവിട്ടിരിക്കുന്നത്.
ബിജെപിയുടെ ആ പരിപ്പും വേവില്ല, ബിജെപി നേതാക്കളെ വിറപ്പിച്ച യതീഷ് ചന്ദ്രയെ പിണറായി കൈവിട്ടേക്കില്ല