മേതില്‍ ദേവിക മുകേഷുമായി പിരിയാന്‍ തന്നെ; അഭ്യൂഹങ്ങള്‍ ഒഴിഞ്ഞു... വക്കീല്‍ നോട്ടീസ് അയച്ചു
കൊല്ലം/പാലക്കാട്: കൊല്ലം എംഎല്‍എയും സിനിമ താരവുമായ മുകേഷുമായുള്ള വിവാഹ ബന്ധം നര്‍ത്തകിയായ മേതില്‍ ദേവിക പിരിയുന്നു എന്ന വാര്‍ത്തയാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്.
വിവാഹ ബന്ധം പിരിയുന്നത് സംബന്ധിച്ച് മേതില്‍ ദേവിക, മുകേഷിന് വക്കീല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു. ദേവിക കുടുംബ കോടതിയില്‍ എത്തിയതോടെ ആയിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നുതുടങ്ങിയത്. വിശദാംശങ്ങള്‍...
വക്കീല്‍ നോട്ടീസ് അയച്ചു
വിവാഹ മോചനം ആവശ്യപ്പെട്ട് മേതില്‍ ദേവിക മുകേഷിന് വക്കീല്‍ നോട്ടീസ് അയച്ചുകഴിഞ്ഞതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു അഭിഭാഷകന് മുഖേനയാണ് നോട്ടീസ് അയച്ചത്. മുകേഷ് ഒരു നല്ല മനുഷ്യനാണ്, പക്ഷേ നല്ല ഭർത്താവല്ല എന്നാണ് മേതിൽ ദേവിക പ്രതികരിച്ചിട്ടുള്ളത്. നല്ല സുഹൃത്തായി തുടരുമെന്നും അവർ മനോരമ ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട്.
രണ്ടാം വിവാഹം
മുകേഷിന്റേയും മേതില്‍ ദേവികയുടേയും രണ്ടാം വിവാഹമായിരുന്നു. 2013 ല്‍ ആയിരുന്നു രണ്ട് പേരും വിവാഹിതരായത്. അന്ന് അത് വലിയ വാര്‍ത്തയും ആയിരുന്നു. മുകേഷ് സംഗീത നാടക അക്കാദമി അധ്യക്ഷന്‍ ആയിരിക്കേ അക്കാദമി അംഗമായിരുന്നു മേതില്‍ ദേവിക.
എട്ട് വര്‍ഷങ്ങള്‍
നീണ്ട എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് വിവാഹ മോചനം ആവശ്യപ്പെട്ടുള്ള മേതില്‍ ദേവികയുടെ നോട്ടീസ്. കുറച്ചുകാലമായി ദേവികയും മുകേഷും അകന്നുകഴിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യവിവാഹത്തിലെ മകനൊപ്പം പാലക്കാടെ വീട്ടിലാണ് കുറച്ച് കാലമായി ദേവിക താമസിക്കുന്നത് എന്നാണ് വിവരം.
രാഷ്ട്രീയ വിവാദത്തിലേക്ക്
മുകേഷില്‍ നിന്ന് മേതില്‍ ദേവിക വിവാഹമോചനം തേടുന്ന എന്ന വാര്‍ത്ത ഇപ്പോള്‍ തന്നെ രാഷ്ട്രീയ ചര്‍ച്ചയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കൊല്ലത്ത് മുകേഷിന്റെ എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തെത്തി. മുകേഷിനെതിരെ വനിത കമ്മീഷനും പോലീസും സ്വമേധയാ കേസ് എടുക്കണം എന്ന ആവശ്യവും ബിന്ദു കൃഷ്ണ ഉന്നയിച്ചിട്ടുണ്ട്.
ഒന്നിനുപിറകെ ഒന്നായി
സിപിഎമ്മിന്റെ എംഎല്‍എ ആയതിന് പിറകെ മുകേഷിന്റെ ജീവിതത്തില്‍ വിവാദങ്ങള്‍ തുടര്‍ക്കഥയാണ്. ആദ്യവട്ടം എംഎല്‍എ ആയപ്പോഴും ഇതിന് കുറവുണ്ടായിരുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെടെ മുകേഷിന്റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ ഫോണില്‍ വിളിച്ച പത്താംക്ലാസ്സുകാരോട് ദേഷ്യപ്പെട്ട് സംസാരിച്ചതും വിവാദമായിരുന്നു.
മീ ടൂ ആരോപണവും
ഇതിനിടെ മുകേഷിനെതിരെ 'മീ ടൂ' ആരോപണവും ഉയര്‍ന്നിരുന്നു. കോടീശ്വരന് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയും കൊല്‍കത്ത സ്വദേശിയും ആയ യുവതി ആയിരുന്നു ആരോപണം ഉന്നയിച്ചത്. രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന സംഭവം എന്ന രീതിയില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍.
Recommended Video
സരിതയുടെ ആരോപണം
2011 ല്‍ ആയിരുന്നു മുകേഷും ആദ്യ ഭാര്യയും സിനിമ താരവും ആയിരുന്ന സരിതയും പിരിഞ്ഞത്. 1987 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. കാല് നൂറ്റാണ്ടോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം പിരിഞ്ഞപ്പോഴും രണ്ട് പേരും പരസ്പരം കുറ്റപ്പെടുത്തലുകള്‍ ഒന്നും നടത്തിയിരുന്നില്ല. എന്നാല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചതിന് പിറകെ ഗുരുതര ആരോപണങ്ങളായി സരിത രംഗത്ത് വന്നിരുന്നു. മുകേഷ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു എന്നും സ്ത്രീകളോട് ബഹുമാനമില്ലാത്ത ആളാണെന്നും ആയിരുന്നു സരിത പറഞ്ഞത്.