മാതൃഭൂമി സര്‍വ്വേയില്‍ താരമായി ശശി തരൂർ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിയെ വെല്ലാൻ ആര്?
കോഴിക്കോട്: ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ഇടതുമുന്നണിക്ക് ആഹ്‌ളാദം പകരുന്ന സര്‍വ്വേ ഫലവുമായി മാതൃഭൂമി. സംസ്ഥാനത്ത് ജനപ്രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലാന്‍ നിലവില്‍ മറ്റൊരു നേതാവും ഇല്ലെന്നാണ് മാതൃഭൂമി- സി വോട്ടര്‍ സര്‍വ്വേയിലെ കണ്ടെത്തല്‍.
ആരാണ് അടുത്ത മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തിരിക്കുന്നത് പിണറായി വിജയനെ ആണ്. ശശി തരൂരും ഈ സര്‍വ്വേയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ
പ്രിയങ്കരൻ പിണറായി തന്നെ
മാതൃഭൂമി- സി വോട്ടര്‍ സര്‍വ്വേയില്‍ പങ്കെടുത്ത 37.3 ശതമാനം ആളുകളും അടുത്ത മുഖ്യമന്ത്രിയായി ആര് വേണം എന്ന ചോദ്യത്തിന് തിരഞ്ഞെടുത്തിരിക്കുന്നത് പിണറായി വിജയനെ ആണ്. ഇത് ഇടതുപക്ഷത്തിന് ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. ഇതുവരെ മലയാളത്തിലെ മറ്റ് ചാനലുകള്‍ നടത്തിയ സര്‍വ്വേകളിലും ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്.
രണ്ടാമത് ഉമ്മൻചാണ്ടി
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിക്ക് പിന്നില്‍ രണ്ടാമത് എത്തിയിരിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. 28. 4 ശതമാനം ആളുകള്‍ ആണ് ഉമ്മന്‍ചാണ്ടി അടുത്ത മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ എത്തിയിരിക്കുന്നത് തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍ ആണെന്നത് ശ്രദ്ധേയമാണ്.
താരമായി തരൂരും
8.5 ശതമാനം പേരാണ് ശശി തരൂര്‍ ആകണം അടുത്ത കേരള മുഖ്യമന്ത്രി എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ശശി തരൂരിന് ശേഷമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ എത്തിയിരിക്കുന്നത്. അടുത്ത മുഖ്യമന്ത്രിയാകാന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ആണ് യോഗ്യന്‍ എന്ന് അഭിപ്രായപ്പെട്ടിരിക്കുന്ന 7.7 ശതമാനം പേരാണ്. മുല്ലപ്പളളിക്കും പിന്നിലാണ് ആരോഗ്യമന്ത്രി കെകെ ശൈലജ.
മുല്ലപ്പള്ളിക്ക് പിന്നിൽ ശൈലജ
4.6 ശതമാനം പേരാണ് കെകെ ശൈലജ അടുത്ത മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍ വന്നിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. മാതൃഭൂമി സര്‍വ്വേയില്‍ പങ്കെടുത്ത 2.9 ശതമാനം ആളുകള്‍ മാത്രമാണ് രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ തിരിച്ച് വരവ്
ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി തിരിച്ച് വന്നത് യുഡിഎഫിന് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കും എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 47. 7 ശതമാനം ആളുകള്‍ ആണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ തിരിച്ച് വരവ് നേട്ടമാകില്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് സര്‍വ്വേയില്‍ പങ്കെടുത്ത 36. 3 ശതമാനം ആളുകള്‍ ആണ്. ഇക്കാര്യത്തില്‍ അഭിപ്രായം ഇല്ലെന്ന് 16. ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
കൂടുതല്‍ സ്വാധീനിക്കുന്ന വിഷയം
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിഷയം തൊഴിലില്ലായ്മ ആണെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. 41. 8 ശതമാനം ആളുകള്‍ ആണ് തൊഴിലില്ലായ്മയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. അഴിമതിയാണ് പ്രധാന വിഷയം എന്ന് 10.4 ശതമാനം പേരും ക്രമസമാധാന പ്രശ്‌നങ്ങള്‍ ആണ് പ്രധാന വിഷയമെന്ന് 4.8 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
മുന്നില്‍ എത്തിയിരിക്കുന്നത് സ്വര്‍ണ്ണക്കടത്ത്
ഈ 5 വര്‍ഷത്തിനിടെ നടന്ന വിവാദങ്ങളില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളില്‍ മുന്നില്‍ എത്തിയിരിക്കുന്നത് സ്വര്‍ണ്ണക്കടത്ത് വിവാദമാണ്. 25. 2 ശതമാനം ആളുകള്‍ ആണ് സ്വര്‍ണ്ണക്കടത്ത് വിവാദം വോട്ടിംഗിനെ സ്വാധീനിക്കും എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നതും. ശബരിമലയാണ് രണ്ടാമത്. 20. 2 ശതമാനം പേരാണ് ശബരിമല തിരഞ്ഞെടുത്തിരിക്കുന്നത്. 13 ശതമാനം പേര്‍ കൊവിഡ് പ്രതിരോധവും 8 ശതമാനം പേര്‍ പ്രളയ ദുരിതവും പ്രധാന വിവാദ വിഷയങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നു.