റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണം: പാലക്കാട് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എവി മുകേഷിന് ദാരുണാന്ത്യം
പാലക്കാട്: മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോ ക്യാമറമാന്‍ എവി മുകേഷ് അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് വെച്ച് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകർത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ. ദീർഘകാലം മാതൃഭൂമി ന്യൂസ് ഡല്‍ഹി ബ്യൂറോയിലെ ക്യാമറാമാനായിരുന്നു. കഴിഞ്ഞ വർഷമാണ് പാലക്കാടേക്ക് സ്ഥലംമാറിയെത്തിയത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സമയത്ത് മാതൃഭൂമി വെബ്സൈറ്റില്‍ അതിജീവനം എന്ന പേരില്‍ നൂറില്‍ അധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലമ്പുഴ ഭാഗത്ത് അന ഇറങ്ങിയതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇന്ന് രാവിലെയായിരുന്നു മതൃഭൂമി സംഘം പുറപ്പെട്ടത്. പുഴ മുറിച്ച് കടക്കുന്നത് ചിത്രീകരിക്കുന്നതിനിടെ ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മുകേഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications