കായലിൽ വള്ളം മുങ്ങി കാണാതായ മാതൃഭൂമി ലേഖകൻ സജിയുടെ മൃതദേഹം കണ്ടെത്തി!
Recommended Video
കോട്ടയം: വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തി കോട്ടയം-വൈക്കം കനാലില്‍ കാണാതായ വാര്‍ത്താ സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകന്‍ കെക സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തലയോലപ്പറമ്പ് പ്രാദേശിക ലേഖകനാണ് സജി. വള്ളം മറിഞ്ഞ് കാണാതായ ഡ്രൈവര്‍ ബിപിന്‍ ബാബുവിനായുള്ള തെരച്ചില്‍ തുടരുന്നു. തിരുവല്ല ബ്യൂറോയിലെ ഡ്രൈവറാണ് ഇരവിപേരൂര്‍ കോഴിമല കൊച്ചുരാമുറിയില്‍ ബാബുവിന്റെ മകനായ ബിപിന്‍.
അഗ്നിശമന സേനയാണ് സജിയുടെ മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവര്‍ സഞ്ചരിച്ച വെള്ളം അപകടത്തില്‍പ്പെട്ടത്. പ്രളയ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെ കല്ലറയ്ക്കടുത്ത് കരിയാറില്‍ വള്ളം മറിയുകയായിരുന്നു. വാര്‍ത്താ സംഘത്തിലെ നാല് പേരും വള്ളം തുഴഞ്ഞിരുന്ന ആളുമുള്‍പ്പെടെ 5 പേര്‍ കയറിയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
മാതൃഭൂമി ന്യൂസ് ചാനലിലെ കോട്ടയം റിപ്പോര്‍ട്ടര്‍ കെബി ശ്രീധരന്‍, തിരുവല്ല ബ്യൂറോയിലെ ക്യാമറാമാന്‍ അഭിലാഷ് എസ് നായര്‍, വള്ളം തുഴഞ്ഞിരുന്ന കെപി അഭിലാഷ് എന്നിവരാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മൂന്ന് പേര്‍. വള്ളം മറിഞ്ഞപ്പോള്‍ അഞ്ച് പേരും രണ്ട് വശത്തുമായി പിടിച്ച് കിടന്നിരുന്നു. എന്നാല്‍ സജിക്കും ബിപിനും അധികനേരം വള്ളത്തില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. രക്ഷിക്കാന്‍ നാട്ടുകാര്‍ എത്തുമ്പോഴേക്കും ഇരുവരും പിടിവിട്ട് കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.
കാണാതായവര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം മുഴുവന്‍ നാട്ടുകാരും അഗ്നിശമനാ സേനയും നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധരും തെരച്ചില്‍ നടത്തിയിരുന്നു. രാത്രി 7 മണിയോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. രക്ഷപ്പെട്ട മൂന്ന് പേരെ മുട്ടുച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.