സ്പീക്കറുടെ റൂളിംഗിന് എതിരെ ചർച്ച, നിയമസഭാ സമിതിക്ക് മുന്നിൽ മാപ്പ് പറഞ്ഞ് വേണുവും മാതൃഭൂമിയും
തിരുവനന്തപുരം: അന്തിച്ചര്‍ച്ച നടത്തുന്ന അവതാരകര്‍ കോട്ടിട്ട ജഡ്ജിമാരായി വിചാരണ നടത്തുകയും വിധി നിര്‍ണിയിക്കുകയും ചെയ്യുന്നത് വാര്‍ത്താ ചാനലുകളിലെ സ്ഥിരം കാഴ്ചയാണ്. നിരവധി 9 മണി അവതാരകര്‍ ഇക്കാര്യത്തില്‍ വിമര്‍ശനം ഏറ്റു വാങ്ങുന്നുണ്ട്. പലപ്പോഴും അതിര് കടക്കാറുമുണ്ട് ഇത്തരം ചര്‍ച്ചകള്‍..
നിയമസഭാ സ്പീക്കര്‍ക്കെതിരെ ചര്‍ച്ച സംഘടിപ്പിച്ച മാതൃഭൂമി ചാനലിന് ഒടുക്കം പണി കിട്ടിയിരിക്കുകയാണ്. സംഘപരിവാര്‍ നിലപാടുകളോട് ചായ്വ് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന മാതൃഭൂമിക്ക് ഒടുവില്‍ 'സംഘപരിവാര്‍ രീതിയില്‍' മാപ്പ് പറഞ്ഞ് തടിയൂരേണ്ടി വന്നിരിക്കുകയാണ്.
'സ്പീക്കറുടെ സംരക്ഷണം പിണറായിക്ക് മാത്രമോ'
'സ്പീക്കറുടെ സംരക്ഷണം പിണറായിക്ക് മാത്രമോ' എന്ന പേരിലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ റൂളിംഗിന് എതിരെ മാതൃഭൂമി ചാനല്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച സംഘടിപ്പിച്ചത്. 2017 മാര്‍ച്ച് 13ലെ ചര്‍ച്ചയിലെ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ ആയിരുന്നു. ഇടത് സര്‍ക്കാരിന്റെയും പിണറായി വിജയന്റെയും കടുത്ത വിമര്‍ശകനായി അറിയപ്പെടുന്ന അവതാരകരില്‍ ാെരാളാണ് വേണു ബാലകൃഷ്ണന്‍.
റൂളിംഗ് ഏകപക്ഷീയം
നിയമസഭാ രേഖകളില്‍ നിന്നും പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ കൊണ്ടു വന്ന റൂളിംഗിന് എതിരെ ആയിരുന്നു ചര്‍ച്ച. സ്പീക്കറുടെ റൂളിംഗ് ഏകപക്ഷീയമാണ് എന്നാണ് അവതാരകന്‍ വിമര്‍ശിച്ചത്. സിപിഎമ്മിന്റെ രാജു എബ്രഹാം എംഎല്‍എ, കോണ്‍ഗ്രസിന്റെ അനില്‍ അക്കര എംഎല്‍എ, അഡ്വ. ജയശങ്കര്‍, സണ്ണിക്കുട്ടി എബ്രഹാം എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
എംഎൽഎയുടെ പരാതി
സ്പീക്കറുടെ റൂളിംഗിനെ ചോദ്യം ചെയ്യാന്‍ ചട്ടപ്രകാരം നിയമസഭാംഗങ്ങള്‍ക്ക് പോലും അധികാരമില്ലെന്ന് ചര്‍ച്ചയിലെ അതിഥികള്‍ പറഞ്ഞുവെങ്കിലും അവതാരകന്‍ ഗൗനിച്ചിരുന്നില്ല. മാതൃഭൂമി ചാനലിന് എതിരെ തുടര്‍ന്ന് സുരേഷ് കുറുപ്പ് എംഎല്‍എ പരാതി നല്‍കുകയായിരുന്നു.
സ്പീക്കറെ ആക്ഷേപിച്ചു
സ്പീക്കറുടെ റൂളിംഗിനെ അപലപിക്കുകയും പക്ഷപാതപരമായാണ് സ്പീക്കര്‍ പെരുമാറിയത് എന്ന് ആക്ഷേപിക്കുകയും ചെയ്തു എന്നാണ് വേണു ബാലകൃഷ്ണന് എതിരെ വന്ന പരാതി. സുരേഷ് കുറുപ്പിന്റെ പരാതി സ്പീക്കര്‍ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷനായ കമ്മിറ്റിയാണിത്.
വിശദീകരണം തേടി
അവതാരകന്‍ വേണു ബാലകൃഷ്ണന്‍, മാതൃഭൂമി ന്യൂസ് ചാനല്‍ സിഇഒ മോഹന്‍ നായര്‍ എന്നിവരില്‍ നിന്നും നിയമസഭാ സമിതി വിശദീകരണം തേടി. തുടര്‍ന്നാണ് വേണു ബാലകൃഷ്ണനും മോഹന്‍ നായരും രേഖാ മൂലം നിയമസഭാ സമിതിക്ക് മുന്നില്‍ ഖേദം പ്രകടിപ്പിച്ചത്.
മാപ്പ് പറഞ്ഞ് വേണുവും ചാനലും
ചര്‍ച്ചയില്‍ സംഭവിച്ചത് ബോധപൂര്‍വ്വം അല്ലെന്നും അത് അവകാശ ലംഘനത്തിന് കാരണമായിട്ടുണ്ട് എങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നുമാണ് മാപ്പപേക്ഷയില്‍ വേണുവും മോഹന്‍ നായരും പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇരുവരുടേയും വിശദീകരണം സ്വീകാര്യമല്ലെന്നാണ് സമിതി വിലയിരുത്തിയത്. എങ്കിലും രേഖാമൂലം ഖേദപ്രകടനം നടത്തിയ സാഹചര്യത്തില്‍ തുടര്‍ നടപടി വേണ്ട എന്ന് സമിതി ശുപാര്‍ശ ചെയ്യുകയായിരുന്നു.
വിധി കർത്താക്കളായി അവതാരകർ
വേണു മാപ്പ് പറഞ്ഞതിനെ സോഷ്യൽ മീഡിയയിലെ ഇടത് അനുകൂലികൾ കാര്യമായി തന്നെ ആഘോഷിക്കുന്നുണ്ട്. സിപിഎമ്മിനും സർക്കാരിനും എതിരെ ശത്രുതാ മനോഭാവത്തിൽ ചർച്ച നയിക്കുന്നു എന്ന് ആക്ഷേപം നേരിടുന്ന വേണുവിന് കോട്ടിട്ട ജഡ്ജി എന്ന വിളിപ്പേരും സോഷ്യൽ മീഡിയ നൽകിയിട്ടുണ്ട്. വാർത്താ അവതാരകർ സ്വയം വിധി കർത്താക്കളുടെ വേഷം അണിയുന്നതിനുളള മുന്നറിയിപ്പായാണ് ഈ മാപ്പ് വിലയിരുത്തപ്പെടുന്നത്.