എല്‍ഡിഎഫിന് 105 വോട്ട് കുറഞ്ഞു; ബിജെപിക്ക് 110 വോട്ട് കൂടി... അന്തര്‍ധാര വ്യക്തമായില്ലേ എന്ന് ശബരീനാഥന്‍
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ മികച്ച തിരിച്ചുവരവ് പ്രകടമാക്കിയ ആഹ്ലാദത്തിലാണ് യുഡിഎഫ് ക്യാമ്പ്. ജനവികാരം എതിരാണെന്ന് മനസിലാക്കിയ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കി എന്നാണ് യുഡിഎഫിന്റെ ആക്ഷേപം. ബിജെപിയുടെയും എസ്ഡിപിയുടെയും സഹായം സിപിഎമ്മിന് ലഭിച്ചുവെന്നും അല്ലെങ്കില്‍ കഥ മാറിയേനെ എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നു. 165 വോട്ടുകള്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ നഗരസഭയുടെ ഭരണം യുഡിഎഫിലേക്ക് എത്തിയേനെ എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍ പ്രതികരിച്ചത്.

യുഡിഎഫിന് അധികാരം പിടിക്കാന്‍ സാധിക്കുമായിരുന്നുവെന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കുന്നത്. സിപിഎമ്മും ബിജെപിയും തമ്മില്‍ തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നു. എസ്പിഡിഐയുടെ സഹായവും അവര്‍ക്ക് ലഭിച്ചു. അല്ലെങ്കില്‍ കഥ മാറിയേനെ എന്ന് വിഡി സതീശന്‍ പറയുന്നു. ജനങ്ങള്‍ സിപിഎമ്മിനെ തിരിച്ചറിഞ്ഞു തുടങ്ങി. എല്ലാവരും മാറ്റം ആഗ്രഹിക്കുകയാണ്. അതിന്റെ തുടക്കമാണ് മട്ടന്നൂരില്‍ കണ്ടത്. ഏത് കോട്ടയും പൊളിയുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫ് നേടിയത് ചരിത്ര വിജയമാണെന്ന് ശബരീനാഥന്‍ പറയുന്നു. പലയിടത്തും ബിജെപിയുമായി സിപിഎം ധാരണയിലെത്തിയെന്ന് ആരോപിക്കുന്ന അദ്ദേഹം മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡിലെ കണക്കുകളും ഉദ്ധരിക്കുന്നു. ഇവിടെ ഇടതുപക്ഷത്തിന് ഇത്തവണ 83 വോട്ടാണ് കിട്ടിയത്. ബിജെപി 331 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. 2017ല്‍ ഇടതുപക്ഷത്തിന് 188 വോട്ടുകളുണ്ടായിരുന്നു. അന്ന് ബിജെപിക്ക് 221 വോട്ടും. ഇടതുപക്ഷത്തിന് വോട്ട് കുറഞ്ഞപ്പോള്‍ ബിജെപിക്ക് ഇത്തവണ വോട്ട് കൂടിയത് ധാരണയുടെ തെളിവാണെന്നും ശബരീനാഥന്‍ പറയുന്നു.
കെഎസ് ശബരീനാഥന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ-
മട്ടന്നൂരിൽ ഇലക്ഷൻ യുഡിഎഫ് നേടിയ ചരിത്ര വിജയം യഥാർത്ഥത്തിൽ മുൻസിപ്പാലിറ്റി ഭരണത്തിൽ കലാശിക്കേണ്ടതായിരുന്നു.കണക്കുകൾ പ്രകാരം 165 വോട്ടുകൾ കൂടി പിടിച്ചിരുന്നെങ്കിൽ മുൻസിപ്പാലിറ്റി ഭരണം യുഡിഎഫിലേക്ക് എത്തിയേനെ... എന്നാൽ ജനവികാരം മുൻകൂട്ടി അറിഞ്ഞുകൊണ്ട് പലയിടത്തും ബിജെപിയും മറ്റു സംഘടനകളുമായി CPM ധാരണയിലെത്തി.
ഉദാഹരണത്തിന് സിപിഐഎം ഓഫീസ് സ്ഥിതി ചെയ്യുന്ന മട്ടന്നൂർ ടൗൺ (29) വാർഡിലെ റിസൾട്ട് നമുക്കൊന്ന് പഠിക്കാം
2017
--
UDF 307
BJP 221
LDF 188
2022
--
UDF-343
BJP -331
LDF - 83
യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ പ്രശാന്ത് കൂടുതൽ വോട്ട് നേടി വിജയിച്ചെങ്കിലും
LDF വോട്ട് രണ്ടക്കത്തിൽ എത്തി. LDF ന് 105 വോട്ട് കുറഞ്ഞപ്പോൾ BJP ക്ക് 110 വോട്ട് കൂടി. ഇപ്പോൾ അന്തർധാര വ്യക്തമായില്ലേ??
കേരളത്തിലെ LDF തുടർഭരണത്തിൽ ബിജെപിക്ക് വ്യക്തമായിട്ടുള്ള പങ്കുണ്ട്. സമാനമായ രീതിയിൽ തുടർ പഞ്ചായത്തുകളിലും അന്തർധാര സജീവമാണ്.
ഇതിനെയെല്ലാം അതിജീവിച്ച മട്ടന്നൂരിലെ ധീര പോരാളികൾക്ക് അഭിവാദ്യങ്ങൾ.
അതേസമയം, വിഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എസ്ഡിപിഐ രംഗത്തുവന്നു. സിപിഎമ്മിനെ എസ്ഡിപിഐ സഹായിച്ചു എന്ന സതീശന്റെ പ്രതികരണം വിടുവായത്തമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് പ്രതികരിച്ചു. ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നതിനപ്പുറം എസ്ഡിപിഐ ആരെ, എവിടെ സഹായിച്ചു എന്നു സത്യസന്ധമായി പറയാന്‍ സതീശന്‍ തയ്യാറാവണം. ആരെയൊക്കെയോ സുഖിപ്പിക്കുന്നതിന് സ്ഥാനത്തും അസ്ഥാനത്തും എസ്ഡിപിഐയെ വലിച്ചിഴയ്ക്കുന്നത് കുറച്ചു കാലമായി വി ഡി സതീശന്‍ ആവര്‍ത്തിക്കുകയാണ്. പലതും തുറന്നു പറയാന്‍ നിര്‍ബന്ധിതമായാല്‍ ഊതി വീര്‍പ്പിക്കപ്പെട്ട തൂവെള്ള ബലൂണ്‍ പൊട്ടിപ്പോകുമെന്നത് സതീശന്‍ തിരിച്ചറിയണമെന്നും അബ്ദുല്‍ ഹമീദ് ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications