ഇത്രയൊക്കെ ഞങ്ങള്‍ പീഡിപ്പിച്ചിട്ടും നിങ്ങളെന്താ നേരെയാവാത്തത്.. ബലാത്സംഗം തമാശയാക്കി സ്കിറ്റ്
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയ്ക്ക് അകത്തും പുറത്ത് സിനിമാ സംഘടനകളിലുമുള്ള സ്ത്രീ വിരുദ്ധത തുറന്ന് കാട്ടപ്പെട്ട് തുടങ്ങിയത്. സിനിമയുടെ ഉള്ളടക്കത്തിലെ പിന്തിരിപ്പൻ ആശയങ്ങൾ ഓഡിറ്റ് ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു.
സ്ത്രീ വിരുദ്ധതയുടെ പേരിൽ അമ്മ മഴവില്ല് സ്റ്റേജ് ഷോയിലെ സ്കിറ്റ് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ മഴവിൽ മനോരമ ചാനലിലെ കോമഡി സർക്കസ് എന്ന പരിപാടിയിലെ സ്ത്രീ വിരുദ്ധ സ്കിറ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.
ബലാത്സംഗം തമാശയാക്കി സ്കിറ്റ്
ആണുങ്ങള് ബെസ്റ്റാണോ എന്ന ചോദ്യത്തോടെയാണ് പരിപാടിയിലെ വിവാദ സ്കിറ്റിലെ ഭാഗത്തിന്റെ തുടക്കം. അവതാരകയായ എലീന സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ എണ്ണിയെണ്ണി പറയുന്നു. എലീനയുടെ ഡയലോഗ് ഇതാണ്: ആണുങ്ങള് കാരണം പീഡനമോട് പീഡനമാണ്. മദ്യപിച്ച് വീട്ടില്‍ വന്ന് മര്‍ദ്ദിക്കുന്നു. റോഡില്‍ക്കൂടി പോയാല്‍ പീഡനം. ബസ് സ്റ്റോപ്പില്‍ നിന്നാല്‍ പീഡനം. ബസ്സില്‍ കയറിയാല്‍ പീഡനം. അവിടേം ഇവിടേം എല്ലാം പീഡനം.
പീഡിപ്പിച്ചിട്ടും നന്നാവാത്തതെന്തേ
ശോ ഇത്രയൊക്കെ അവര്‍ ചെയ്യുമോടാ എന്നാണ് അപ്പോള്‍ കൂടെ ഉള്ള പേളി മാണിയുടെ ചോദ്യം. ഇത്രയൊക്കെ ഞങ്ങള്‍ പീഡിപ്പിച്ചിട്ടും നിങ്ങളെന്താ നേരെയാവാത്തത് എന്നാണ് പുരുഷ കഥാപാത്രത്തിന്റെ മറുപടി. ഈ മറുപടിക്കാവട്ടെ നിറഞ്ഞ കയ്യടിയും ആര്‍പ്പ് വിളികളുമാണ് അവിടെയുള്ള സദസ്സില്‍ നിന്നും ലഭിക്കുന്നത് എന്ന് വീഡിയോയില്‍ വളരെ വ്യക്തമാണ്.
പീഡിപ്പിക്കാതെയിരുന്നാലോ
നിങ്ങളെ ഞങ്ങള്‍ ഇത്ര കഠിനമായി പീഡിപ്പിച്ചിട്ടും നിങ്ങളിങ്ങനെ. അപ്പോള്‍ പിന്നെ പീഡിപ്പിക്കാതെ കൂടെ ഇരുന്നെങ്കില്‍ നിങ്ങള്‍ കേരളം വെച്ചേക്കുമായിരുന്നോ എന്ന് കൂടി പുരുഷ കഥാപാത്രം ചോദിക്കുന്നു. സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സദസ്സില്‍ നിന്നും അപ്പോഴും ഉയരുന്നത് പൊട്ടിച്ചിരികളും കയ്യടിയുമാണ് എന്നതാണ് അമ്പരപ്പിക്കുന്നത്.
സദസ്സിന്റെ കയ്യടിയും
2017 ഫെബ്രുവരില്‍ സംപ്രേഷണം ചെയ്ത കോമഡി സര്‍ക്കസിലാണ് ഇത്രയും പച്ചയ്ക്ക് ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ തമാശ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്. പേളി മാണി, എലീന എന്നീ അവതാരകര്‍ക്കൊപ്പം ബിനു അടിമാലിയാണ് സ്കിറ്റില്‍ പങ്കെടുത്തിരിക്കുന്നത്. സ്ത്രീ വിരുദ്ധത ചൂടുള്ള ചര്‍ച്ചയാവുന്നതിനിടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മാപ്പ് പറയണമെന്നാവശ്യം
നിരവധി പേരാണ് ഈ സ്കിറ്റിന്റെ പേരില്‍ മഴവില്‍ മനോരമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. പീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ പരിപാടിയുടെ പൂര്‍ണരൂപം ഇപ്പോഴും യൂട്യൂബില്‍ കാണാം. മഴവില്‍ മനോരമ ജനങ്ങളോട് മാപ്പ് പറയണം എന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാവുകയാണ്. മഴവില്‍ മനോരമയിലെ മറ്റൊരു സ്കിറ്റിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
ദുരന്തമായി പരിപാടികൾ
തകര്‍പ്പന്‍ കോമഡി എന്ന പേരിലുള്ള പരിപാടിയിലാണ് പീഡനത്തെ മഹത്വവല്‍ക്കരിച്ചിരിക്കുന്നത്. ഒരാള്‍ താന്‍ 39 പെണ്‍കുട്ടികളെ പീഡിപ്പിച്ചയാളാണ് എന്ന് പറയുമ്പോള്‍ അത്ഭുതത്തോടെ നോക്കുന്ന പെണ്‍കുട്ടിയാണ് സ്കിറ്റിലെ കഥാപാത്രം. ആദ്യമായാണ് പീഡിപ്പിച്ച ഒരാളെ നേരില്‍ കാണുന്നത് എന്ന് അത്ഭുതത്തോടെ പറയുന്ന പെണ്‍കുട്ടിയേയും ചിരിക്കുന്ന സദസ്സിനേയും ഇവിടേയും കാണാം.
പീഡിപ്പിച്ചവന് ലുക്കില്ലെന്ന്
39 പെണ്‍കുട്ടികളെ പീഡിപ്പിച്ച ലുക്കൊന്നും ഇല്ലെന്നും പെണ്‍കുട്ടി പറയുന്നതും സദസ്സ്യരെ ചിരിപ്പിക്കുന്നു. ഇതാദ്യമായല്ല മഴവില്‍ മനോരമയുടെ പരിപാടികള്‍ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത്. താരസംഘടനയായ അമ്മയുമായി ചേര്‍ന്ന് നടത്തിയ അമ്മ മഴവില്ല് പരിപാടിയില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം പങ്കെടുത്ത സ്കിറ്റ് കോമഡി എന്ന പേരില്‍ സ്ത്രീ വിരുദ്ധത കുത്തി നിറച്ചതായിരുന്നു.
അമ്മയുടെ പിന്തിരിപ്പൻ കോമഡി
പതിവ് പോലെ സ്ത്രീകളെ പരദൂഷണക്കാരും പൊങ്ങച്ചക്കാരികളുമായി അവതരിപ്പിച്ചിരിക്കുന്ന സ്കിറ്റില്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയെ പരിഹസിക്കുന്നുമുണ്ട്. വിമന്‍ ഇന്‍ സിനിമ കലക്ടീവിനൊപ്പം സോഷ്യല്‍ മീഡിയയും ഈ സ്കിറ്റിനെതിരെ രംഗത്ത് വന്നിരുന്നു. തങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പറയുന്നത് തങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിന് ഉദാഹരണമാണ് ഈ സ്കിറ്റ് എന്നാണ് അതേക്കുറിച്ച് റിമ കല്ലിങ്കല്‍ പ്രതികരിച്ചത്.
ബ്ലാക്ക് ഹ്യൂമറാണ് പോലും
നടിമാരായ അനന്യ, മഞ്ജു പിളള, സുരഭി, കുക്കു പരമേശ്വരന് എന്നിവരും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നായിരുന്നു ഈ പിന്തിരിപ്പന് സ്കിറ്റ് അവതരിപ്പിച്ചത്. സ്ത്രീകള്‍ തന്നെ തയ്യാറാക്കിയതെന്നും തമാശയാണ് എന്നുമാണ് ഇതേക്കുറിച്ച് എഎംഎംഎയുടെ വിശദീകരണം. ഈ സ്കിറ്റ് ബ്ലാക്ക് ഹ്യൂമറാണ് എന്ന് പറഞ്ഞ എഎംഎംഎ പ്രസിഡണ്ട് മോഹന്‍ലാലിന് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു.
വീഡിയോ കാണാം
വിവാദത്തിലായ സ്കിറ്റുകൾ കാണാം