ഗുജറാത്തിൻ്റെ പത്തിരട്ടി; യുപിയുടെ പതിനാറിരട്ടി, അമേരിക്കയ്ക്ക് പോലും സാധിക്കാത്തത്, കുറിപ്പ്!
കോട്ടയം: നിപ്പാ മുതല്‍ ഇപ്പോള്‍ കൊവിഡ് വരെ കേരളത്തിന്റെ ആരോഗ്യ മേഖലുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമാണ്. കൊവിഡ് ബാധിച്ച വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി ആശുപത്രി വിട്ടത് കേരളത്തിന്റെ യശസ്സ് വീണ്ടും വാനോളം ഉയര്‍ത്തിയിരിക്കുന്നു.
93 വയസ്സുളള തോമസും 88 വയസ്സുളള ഭാര്യ മറിയാമ്മയും രാജ്യത്ത് തന്നെ കൊവിഡില്‍ നിന്ന് രക്ഷപ്പെടുന്ന ഏറ്റവും പ്രായം കൂടിയവരാണ്. രാജ്യത്ത് കൊവിഡ് ടെസ്റ്റുകൾ ഏറ്റവും അധികം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രോഗപ്പകർച്ച 300 ൽ താഴെ ആളുകളിലായി പിടിച്ചു നിർത്താനാൻ കേരളത്തിനായിട്ടുണ്ട്. അമേരിക്കക്ക് പോലും കഴിയാത്തതാണ് കേരളം സാധ്യമാക്കുന്നത്. എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
പ്രകാശം പരത്തുന്ന കേരളം
എന്ന തലക്കെട്ടിലാണ് എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൂർണരൂപം വായിക്കാം: '' ലോകമേ, ഇതാ കേരളം എന്ന പത്ര തലക്കെട്ടിൽ ഒട്ടും അതിശയോക്തിയില്ല. ഇങ്ങിനെയാണ് കേരളം ലോകത്തിനാകെ പ്രകാശം പകരുന്നത് .കൊറോണക്കെതിരായ പോരാട്ടത്തിൽ ആത്മവിശ്വാസം പകരുന്ന സന്തോഷ വാർത്തക്ക് ഏറ്റവും ഉചിതമായ ശീർഷകം. ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന കോവിഡ് രോഗി 93 കാരനായ ശ്രീ.തോമസും ഭാര്യ 88 കാരിയായ മറിയാമ്മയും സുഖം പ്രാപിച്ച് ആശുപത്രി വിട്ടിരിക്കുന്നു.
പക്ഷേ മരണം ഏറ്റവും കുറവ്
അവരിൽ നിന്ന് രോഗം പകർന്ന നഴ്സ് രേഷ്മാ മോഹൻദാസും. ലോകമാകെ ആയിരങ്ങൾ മരിച്ചു വീഴുമ്പോൾ ആശ്വാസവും അഭിമാനവുമാകുന്നു കേരളത്തിനീ വാർത്ത. ഇന്ത്യയിൽ ഇന്നലെ വരെ രോഗികളുടെ എണ്ണത്തിൽ ഒന്നാമതായിരുന്ന കേരളത്തിൽ പക്ഷേ മരണം ഏറ്റവും കുറവാണ്. കേരളവും ന്യൂയോർക്കും തമ്മിൽ താരതമ്യപ്പെടുത്തുന്ന പട്ടികയുമായി കേരളത്തിൻ്റെ മികവിനെക്കുറിച്ച് ഇന്നലെ മനോരമ എഴുതി. ന്യൂയോർക്കിനേക്കാൾ 1.40 കോടി കൂടുതലാണ് കേരളത്തിൻ്റെ ജനസംഖ്യ.
അമേരിക്കക്ക് കഴിയാത്തത്
കേരളത്തിൽ സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞാണ് ന്യുയോർക്കിൽ ആദ്യ കൊറോണ കേസ് സ്ഥിരീകരിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ കേരളത്തിൽ രോഗ പ്പകർച്ച 300 ൽ താഴെ ആളുകളിലായി പിടിച്ചു നിർത്താനായപ്പോൾ ന്യുയോർക്കിൽ ഒരു മാസത്തിനിടയിൽ തൊണ്ണൂറായിരത്തിനടുത്ത്. അവിടെ മരണം 2373. കേരളത്തിൽ രണ്ട് . അമേരിക്കക്ക് കഴിയാത്തത് എങ്ങിനെ കേരളത്തിന്? ഏറ്റവും പ്രധാനപ്പെട്ട കാര്യം മികച്ച തയ്യാറെടുപ്പും മുൻകരുതലും ആസൂത്രണവും തന്നെ. പകരുന്നത് തടയാൻ സ്വീകരിച്ച കർശനമായ നടപടികളും..
കൂടുതൽ ടെസ്റ്റുകൾ
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വേറിട്ട് നിർത്തിയതും ഈ ഘടകങ്ങളാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തുക മാത്രമാണ് പോംവഴി എന്ന് ലോകാരോഗ്യ സംഘടന ആവർത്തിച്ച് പറയുന്നു. ഇന്ത്യയിൽ ടെസ്റ്റുകളുടെ എണ്ണത്തിൽ ഒന്നാമതാണ് കേരളം. ദേശീയ ശരാശരിയുടെ നാലിരട്ടിയിലേറെയാണ് കേരളത്തിലെ ടെസ്റ്റിൻ്റെ നിരക്ക്. വലിയ സംസ്ഥാനങ്ങളായ ഗുജറാത്തിൻ്റെ പത്തിരട്ടിയും യു.പി.യുടെ പതിനാറിരട്ടിയും മഹാരാഷ്ട്രയുടെ ആറിരട്ടിയും അധികം ടെസ്റ്റുകൾ!
ആ നയത്തിൻ്റെ ഫലപ്രാപ്തി
കോവിഡ് മരണങ്ങൾ ഇവിടങ്ങളിലെല്ലാം കേരളത്തേക്കാൾ എത്രയോ കൂടുതലും. കേരളത്തിൻ്റെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ മികവും അതിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ ഈ സർക്കാർ നടപ്പാക്കിയ ആർദ്രം മിഷൻ്റെയുമെല്ലാം നേട്ടമാണ് നാമിപ്പോൾ അനുഭവിക്കുന്നത്. "ബിസിനസ് ചെയ്യുന്നതും സേവനങ്ങൾ ലഭ്യമാക്കുന്നതുമൊന്നും സർക്കാരിൻ്റെ പണിയല്ല " എന്ന നയത്തിനെതിരായ ബദൽ നയമാണ് കേരളം നടപ്പാക്കിയത്. ആ നയത്തിൻ്റെ ഫലപ്രാപ്തിയാണിത്.
കേരളത്തിൻ്റെ വെളിച്ചം പകരാം
ഈ ബദൽ നയം രാജ്യത്തിനു മാത്രമല്ല ലോകത്തിനും മാതൃകയാവുകയാണിന്ന്. ഇതു വരെ നമുക്ക് കൊറോണയെഫലപ്രദമായി ചെറുക്കാനായി. ലോകത്തു തന്നെ ഏറ്റവും മികച്ച നിലയിൽ. ജനങ്ങളെയാകെ വിശ്വാസത്തിലെടുക്കാനും ഈ യുദ്ധത്തിൽ ഒരുമിച്ചണി നിരത്താനും കഴിഞ്ഞതിൻ്റെ കരുത്തിൽ ഇനിയും നമുക്ക് മുന്നോട്ടു പോകാം. ലോകത്തിനാകെ കേരളത്തിൻ്റെ വെളിച്ചം പകരാം ''.