' അജിത് പവാര്‍ വിശുദ്ധനായി, ഇരുളിന്‍റെ മറവിൽ നടന്ന ' ഡീൽ' എന്തായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലായോ?
തിരുവനന്തപുരം: അജിത് പവാറിനെതിരായ 70,000 കോടിയുടെ അഴിമതി കേസില്‍ അന്വേഷണം അവസാനിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി മുന്‍ എംപി എംബി രാജേഷ്. മഹാരാഷ്ട്രയില്‍ പാതിരാത്രിയിൽ ഇരുളിന്റെ മറവിൽ നടന്ന ഡീല്‍ എന്തായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലായില്ലേയെന്ന് രാജേഷ് ചോദിച്ചു. അജിത്തിനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് അന്വേഷണസംഘം കേസ് അവസാനിപ്പിച്ചത്. എംബി രാജേഷിന്‍റെ പോസ്റ്റ് വായിക്കാം
എഴുപതിനായിരം കോടിയുടെ അഴിമതിക്കേസ് 48 മണിക്കൂർ കൊണ്ട് ആവിയായി. അജിത് പവാർ വിശുദ്ധനായി! പാതിരാത്രിയിൽ ഇരുളിന്റെ മറവിൽ നടന്ന ' ഡീൽ' എന്തായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലായോ? ഇരുട്ടിവെളുക്കും മുൻപ് ചൗക്കീ ദാർ അസാധാരണമായി, പ്രത്യേക അധികാരം ഉപയോഗിച്ച് അധികാരം പിടിക്കാൻ കൊടുത്ത ഉറപ്പ് എന്താണെന്ന് തിരിച്ചറിയാത്ത ഭക്തർ ഇനിയും ബാക്കിയുണ്ടോ?
ബി.ജെ.പി.മഹാരാഷ്ട്രയിൽ പാതിരാത്രി സർക്കാരുണ്ടാക്കിയതിനെക്കുറിച്ചുള്ള ടിവി ചർച്ചയിൽ എന്നോടൊപ്പമുണ്ടായിരുന്ന BJP നേതാവിന്റെ ഗീർവാണം ഇങ്ങനെ." ഒരു അഴിമതിക്കാരനേയും സംരക്ഷിക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും". അതെ നിയമം അതിന്റെ വഴിക്ക് തിരിഞ്ഞു നോക്കാതെ പോകും. BJP അവർക്ക് തോന്നിയ വഴിക്കും പോകും. അവർ അഴിമതിക്കാരുടെ കേസുകളും മുതലാളിമാരുടെ കോടികളുടെ വായ്പകളും എഴുതിതള്ളും.
ഭീകരപ്രവർത്തനത്തിന് പണമെത്തിക്കുന്നവരിൽ നിന്ന് ഒരു നാണവുമില്ലാതെ പണം വാങ്ങി രാജ്യസ്നേഹത്തെക്കുറിച്ച് പുരപ്പുറത്തു കയറി നിന്ന് പ്രസംഗിക്കും. എന്നിട്ട് ഒരു നാണവുമില്ലാതെ എല്ലാം ന്യായീകരിക്കും. മറ്റുള്ളവരെയെല്ലാം തെറി വിളിക്കും.അജിത് പവാറിനെ വിശുദ്ധനാക്കിയ അമിത് ഷായുടെ 'ചാണക തന്ത്രത്തെ ' നാണമൊട്ടുമില്ലാതെ ന്യായീകരിക്കുന്ന ഫ്രോഡുകളുടെ, ആർഷ ഭാരത തെറിക്കൂട്ടത്തിന്റെ ഘോഷയാത്ര ഇതിന് താഴെ ഉടൻ തുടങ്ങുന്നതായിരിക്കും.