'സംഘികൾ മറുപടി പറഞ്ഞേ തീരൂ; ചില നുണകൾക്ക് അൽപായുസായിരിക്കും'; തുറന്നടിച്ച് എംബി രാജേഷ്
പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) ഓഹരികൾ വിൽക്കാനുളള നീക്കം കേന്ദ്ര സർക്കാർ ആരംഭിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ സിപിഎം നേതാവ് എംബി രാജേഷ് രംഗത്ത്. മുൻ എംപി കൂടിയായ രാജേഷ് ഈ നീക്കത്തെ കുറിച്ച് രണ്ട് വർഷം മുൻപ് തന്നെ ഉന്നയിച്ചിരുന്നുവെന്നും അന്ന് തന്നെ സംഘപരിവാർ പ്രൊഫൈലുകൾ ഫേസ്ബുക്കിൽ തെറി വിളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇപ്പോൾ ബിഇഎംഎൽ ഓഹരികൾ വിൽക്കാനുളള താൽപര്യ പത്രം കേന്ദ്ര സർക്കാർ ക്ഷണിച്ചിരിക്കുകയാണ്. തങ്ങളുടെ ചങ്ങാതിമാരായ കോർപ്പറേറ്റ് ബകൻമാരുടെ ആർത്തി ശമിപ്പിക്കാൻ ആണ് ഈ പൊന്മുട്ടയിടുന്ന താറാവിനെ കേന്ദ്ര കൊല്ലുന്നതെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തുന്നു.
ചില നുണകൾക്ക് അൽപായുസായിരിക്കും
എംബി രാജേഷിന്റെ കുറിപ്പ് വായിക്കാം: ''സംഘികൾ മറുപടി പറഞ്ഞേ തീരൂ. ചില നുണകൾക്ക് അൽപായുസായിരിക്കും. വേഗം പൊളിയും. പ്രചരിപ്പിച്ച നുണ മറക്കും മുമ്പ് സത്യം തെളിയും. രാജ്യത്തിൻ്റെ അഭിമാനമായ BEML എന്ന പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനം കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള മോദി സർക്കാരിൻ്റെ നീക്കം രണ്ട് മൂന്ന് വർഷം മുമ്പ് ഞാൻ ആദ്യമായി ഉന്നയിച്ചപ്പോൾ ഞാൻ നുണ പറയുന്നു എന്നാരോപിച്ച് സംഘപരിവാർ പ്രൊഫൈലുകൾ എന്നെ എഫ് ബി യിൽ തെറി വിളിച്ചതിന് കണക്കില്ല.
BEML വിൽക്കാനുള്ള താൽപര്യ പത്രം
സർക്കാർ അങ്ങിനെ ആലോചിച്ചിട്ടേയില്ല. കമ്മികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നായിരുന്നു തെറി വിളി സംഘികളുടെ വാദം. എന്നാൽ BEML വിൽക്കാനുള്ള താൽപര്യ പത്രം ഇന്നലെ കേന്ദ്ര സർക്കാർ ക്ഷണിച്ചിരിക്കുന്നു. താൽപര്യപത്രമെന്നാൽ കോർപ്പറേറ്റുകൾക്കുള്ള ക്ഷണപത്രമെന്നർത്ഥം.എം പിയായിരിക്കേ BEML ലെ ഉന്നത വൃത്തങ്ങളിൽ നിന്ന് കിട്ടിയ ആധികാരിക വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞാനാണ് അന്ന് ഈ നീക്കം ആദ്യമായി പുറത്തു കൊണ്ടുവന്നത്.
അണികൾ തെറി വിളിച്ചു
ആദ്യം കേന്ദ്രം മൗനം പാലിച്ചു. അണികൾ തെറി വിളിച്ചു. പിന്നീട് കേന്ദ്രം തന്നെ ഇത് സമ്മതിച്ചു. അണികൾ വിൽപ്പനക്ക് ന്യായം നിരത്താൻ പാഴ്ശ്രമം നടത്തി. ഞാൻ പാർലിമെൻ്റിലും പല തവണ ഈ പ്രശ്നം ആവർത്തിച്ച് ഉന്നയിച്ചു. ( ചില പ്രസംഗങ്ങളുടെ വീഡിയോ ഇതോടൊപ്പം ) തുടർന്ന് BEML തൊഴിലാളികൾ സമരരംഗത്ത് വന്നു. ഒടുവിൽ കേന്ദ്ര സർക്കാർ തൽക്കാലം പിൻമാറി. കർണാടകയിലും തമിഴ് നാട്ടിലുമുള്ള തൊഴിലാളികൾ അന്ന് പ്രത്യേക ബസ് പിടിച്ച് പാലക്കാട്ട് വന്ന് എന്നെ ആഹ്ലാദം അറിയിച്ചതും മധുരം സമ്മാനിച്ചതും ഇവിടെ പങ്കുവെച്ചിരുന്നത് ഓർക്കുമല്ലോ.
അവരെ വിശ്വസിക്കാൻ പറ്റില്ല
അന്നേ അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിൽപ്പന നീക്കവുമായി മോദി സർക്കാർ വീണ്ടും വരുമെന്ന് . അവരെ വിശ്വസിക്കാൻ പറ്റില്ലെന്ന്. ഇന്നലെ അത് സത്യമായി. എന്തിനാണ് 56000 കോടി രുപയുടെ ഈ മഹാ സ്ഥാപനത്തിൻ്റെ 74% ഓഹരിയും മാനേജ്മെൻ്റ് നിയന്ത്രണാധികാരത്തോടെ വിൽക്കുന്നത്? നഷ്ടമുള്ളതു കൊണ്ടാണോ? അല്ലേയല്ല.
പൊൻ മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് എന്തിനാണ്?
എന്നും ലാഭത്തിൽ മാത്രം പ്രവർത്തിച്ച, ഡിവിഡൻ്റായും നികുതിയായും ആയിരക്കണക്കിന് കോടി രൂപ ഖജനാവിലേക്ക് നൽകിയ പൊൻ മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് എന്തിനാണ്? തങ്ങളുടെ ചങ്ങാതിമാരായ കോർപ്പറേറ്റ് ബകൻമാരുടെ ആർത്തി ശമിപ്പിക്കാൻ. ആകെ 4000 ഏക്രയിലധികം ഭൂമി രാജ്യത്തെ പ്രധാന നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിലുണ്ട്. പാലക്കാട് മാത്രം കേരളം നിസ്സാരമായ പാട്ടത്തുകക്ക് 375 ഏക്ര ഭൂമിയാണ് കൈമാറിയത്.
നിങ്ങൾക്ക് ലജ്ജ തോന്നുമോ?
625 ഏക്ര വേറെ കൈമാറാൻ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഇതൊന്നും കോർപ്പറേറ്റുകൾക്ക് കയ്യടക്കാനല്ല. പൊതുമേഖലാ സ്ഥാപനമെന്ന നിലക്ക് കൊടുത്തതാണ്. തെറി വിളിച്ചവരേ പറയു. എന്തുണ്ട് മറുപടി? വിൽക്കുന്നില്ലെന്ന് നുണ പറഞ്ഞവരേ നിങ്ങൾക്ക് ലജ്ജ തോന്നുമോ? രാജ്യസ്നേഹ കള്ളനാട്യക്കാരേ പൊതു സ്വത്ത് മുതലാളിക്ക് അടിയറ വെക്കുന്ന നിങ്ങളല്ലേ രാജ്യദ്രോഹികൾ?''