കെ എസ് യു കുട്ടികൾ ക്ഷമിക്കണം; നിങ്ങളുടെ പേരു പോലും ഒരു എംഎൽഎ നന്നാക്കിയിരിക്കുന്നു, വിമർശനം
തിരുവനന്തപുരം: പഞ്ച് ഡയലോഗുകളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് തൃത്താല എംഎൽഎ വിടി ബൽറാം. മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിനെ വെട്ടി കമന്റിട്ട ബൽറാമിന്റെ ഇപ്പോഴത്തെ പോരാട്ടം സാഹിത്യകാരി കെ ആർ മീരയുമായിട്ടാണ്. തന്നെ പേരെടുത്ത് വിമർശിച്ച ബൽറാമിന് കെ ആർ മീര നൽകിയ മറുപടി പോസ്റ്റിനെച്ചൊല്ലി ഇരുവരും തമ്മിൽ പോര് കനത്തു.
ഇതിനിടെ ബൽറാമിനെ തള്ളിപ്പറഞ്ഞ് സ്വന്തം പാർട്ടിയിലെ ചിലരും രംഗത്തെത്തിയിരുന്നു. വിടി ബൽറാമിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംബി രാജേഷ് എംപി. എംഎൽഎയ്ക്ക് വിവേകം ഉപദേശിക്കാൻ സ്വന്തം പാർട്ടിയിൽ തന്നെ ആരുമില്ലാതാകുന്നത് കഷ്ടം തന്നെയാണ്. കെ ആർ മീരയിൽ തുടങ്ങി കണ്ണിൽ കണ്ടവരെയൊക്കെ തെറിവിളിച്ച് അർമാദിക്കുകയാണ് വി ടി ബൽറാമെന്ന് എം ബി രാജേഷ് കുറ്റപ്പെടുത്തുന്നു.
കോൺഗ്രസുകാർക്കെതിരെ കൊലവിളി പ്രസംഗം, ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്, പ്രയോഗങ്ങൾ കടന്നു പോയി
ഇരട്ടക്കൊലപാതകത്തിന് പിന്നാലെ
കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സാംസ്കാരിക നായകർ ആരും പ്രതികരിച്ചില്ലെന്ന ആരോപണത്തെ തുടർന്നാണ് വിടി ബൽറാമും കെ ആർ മീരയും തമ്മിൽ ഏറ്റമുട്ടിയത്. കെ ആർ മീരയുടെ പേര് പറഞ്ഞ് വ ഇതുവരെ പ്രതികരണമൊന്നും കണ്ടില്ലല്ലോ എന്നമട്ടിൽ വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. തരത്തിൽ പോയി ലൈക്കടിക്ക് ബാല-രാമ എന്ന് കെ ആർ മീര മറുപടിയും നല്കി.
കമന്റടിച്ച് ബൽറാം
കെ ആർ മീരയുടെ പോസ്റ്റിന് നിമിഷങ്ങൾക്കകം ബൽറാമിന്റെ കമന്റും വന്നു. കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും. എന്നാൽ തിരിച്ച് പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം എന്നും ബൽറാം കമ്റ് ചെയ്തു. ഇതിന് പിന്നാലെ വിമർശനവും പരിഹാസവുമായി ഇരുവരും തമ്മിൽ പോരാട്ടം തുടർന്നു. ഇതിനിടെ നിരവധിയാളുകൾ കെആർ മീരയേയും വിടി ബൽറാമിനേയും വിമർശിച്ചും പിന്തുണച്ചും രംഗത്തെത്തി.
വിമർശനവുമായി എംബി രാജേഷും
വിടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായാണ് എംബി രാജേഷ് രംഗത്തെത്തിയിരിക്കുന്നത്. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്ന് കെ ആർ മീരയെ തെറിവിളിക്കാൻ തന്റെ ഫേസ്ബുക്ക് വാനരസേനയോട് ആഹ്വാനം ചെയ്ത എം എൽ എ ക്ക് വിവേകം ഉപദേശിക്കാൻ സ്വന്തം പാർട്ടിയിൽ ആരുമില്ലാതെയാകുന്നത് കഷ്ടം തന്നെയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ എംബി രാജേഷ് പരിഹാസിക്കുന്നു
ഉപദേശിക്കുന്നത് നല്ലതാണ്
ബഹുമാന്യനായ ഏകെ ആന്റണി മുതൽ കെ ശങ്കരനാരായണൻ വരെ ആ പാർട്ടിയിലുള്ള പക്വമതികളായ നേതാക്കളാരെങ്കിലും ഉപദേശിക്കേണ്ടതാണ്. കെഎസ്യു നിലവാരം എന്ന് ഞാൻ പറഞ്ഞപ്പോൾ വാനരസേന എന്നെ തെറി വിളിച്ചു. കെ എസ് യു. കുട്ടികൾ ക്ഷമിക്കണം. കഥയിലെ തോണിക്കാരൻ അച്ഛന്റെ പേര് നന്നാക്കിയതു പോലെ കെ എസ് യു കുട്ടികളുടെ പേരു പോലും എം എൽ എ നന്നാക്കിയിരിക്കുന്നു.
കണ്ണിൽ കണ്ടവരെയൊക്കെ തെറിവിളിക്കുന്നു
ആദ്യം വനിതാ കൃഷി ഓഫീസർക്കെതിരെ, പിന്നെ ഏ കെ ജി, ഇതിനിടയിൽ ധനമന്ത്രി, മുഖ്യമന്ത്രി. ഇപ്പോൾ കെആർ മീരയും. കണ്ണിൽ കണ്ടവരെയൊക്കെ തെറി വിളിച്ച് അർമാദിക്കുകയാണ്. ആർക്കോ അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കുമെന്നല്ലേ ചൊല്ല്. ഇത് ലൈക്ക് കിട്ടിയാൽ ആരെയും തെറി വിളിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു. ശ്രദ്ധിക്കണം, മീരയുടെ പേരിൽ അക്ഷരത്തെറ്റ് നോക്കി നടക്കുന്നതിനിടയിൽ ഇങ്ങേരുടെ പേര് തെറിരാമൻ എന്നോ മറ്റോ ആളുകൾ എഴുതാനിടവരുത്തണ്ടയെന്ന പരിഹാസത്തോടെയാണ് എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
എം ബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ബൽറാമിനെ തള്ളി സിദ്ദിഖ്
കെ ആർ മീരയ്ക്കെതിരെ പോസ്റ്റിട്ട ബൽറാമിനെ വിമർശിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റായ ടി സിദ്ദിഖ് രംഗത്ത് വന്നിരുന്നു. ഒരു എഴുത്തുകാരിയെ നിലവാരം കുറഞ്ഞ വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിക്കുന്നത് കോൺഗ്രസ് സംസ്കാരമല്ലെന്ന് ടി സിദ്ദിഖ് ഓർമപ്പെടുത്തി. എന്നാൽ ബൽറാമിനെ ഉപദേശിക്കാൻ ഡിസിസി പ്രസിഡന്റ് വളർന്നിട്ടില്ലെന്നും മറ്റുമായി ടി സിദ്ദിഖിനെതിരെയും കനത്ത ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.