'ഗുജറാത്തിനെ കണ്ട് പഠിക്ക് സോമാലിയൻ കേരളമേയെന്ന് സംഘികൾ, ഗുജറാത്ത് മാതൃകയുടെ കഥയോ'? കുറിപ്പ്!
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ രംഗത്ത് സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കേരളം. ഇന്ത്യയില്‍ തന്നെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം കേരളമാണ്. ഒരു ഘട്ടത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തിലായിരുന്നു.
നൂറ് ദിവസങ്ങള്‍ക്കിപ്പുറം കേരളത്തില്‍ ഇനിയുളളത് വെറും 16 രോഗികള്‍ മാത്രമാണ്. കേരള മോഡല്‍ വാഴ്ത്തപ്പെടുമ്പോള്‍ ഏറെ പേര് കേട്ട ഗുജറാത്ത് മോഡല്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
നൂറാം ദിവസം
ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട നൂറാം ദിവസം. ഈ നൂറ് ദിവസം തെളിയിച്ചത് ഇന്ത്യയും ഇന്ത്യക്കകത്തുള്ള കേരളവും തമ്മിലുള്ള വ്യത്യാസം കൂടിയാണ്. കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാന സർക്കാരുകളും പ്രവർത്തിച്ചതിൽ നിന്ന് എങ്ങിനെ കേരള സർക്കാർ വ്യത്യസ്തമാകുന്നു എന്നാണ്. ആ വ്യത്യാസത്തിൻ്റെ അടിസ്ഥാന കാരണമെന്ത് എന്നാണ്. പറയുന്നത് വസ്തുതകളും കണക്കുകളുമാണ്. അതിൻ്റെ മാത്രം പിൻബലത്തിലാണ്.
രോഗികളുടെ എണ്ണത്തിൽ ഒന്നാമത്
1. മാർച്ച് 24ന് ലോക്ക് ഡൗൺപ്രഖ്യാപിക്കുമ്പോൾ രാജ്യത്തെ രോഗികളുടെ എണ്ണം 536. അതിൻ്റെ അഞ്ചിലൊന്ന് ( 20%) കേരളത്തിൽ. കേരളം രോഗികളുടെ എണ്ണത്തിൽ ഒന്നാമത്. ഇന്ന് രാജ്യത്താകെ 56 342. കേരളത്തിൽ വെറും 16. അതായത് ലോക്ക് ഡൗൺ കാലത്ത് രാജ്യത്ത് നൂറിരട്ടിയിലേറെ പെരുകിയപ്പോൾ കേരളത്തിൽ അഞ്ചിലൊന്ന് കുറഞ്ഞു! അന്ന് 20 % രോഗികൾ കേരളത്തിലെങ്കിൽ ഇന്നുള്ളത് o.o 28% മാത്രം -
യഥാർത്ഥ സ്ഥിതി എത്ര ദയനീയം?
2. കേരളത്തിലെ രോഗമുക്തി നിരക്ക് 94.42%. ഇതടക്കം ദേശീയ നിരക്ക് വെറും 29. 36%. കേരളത്തിൻ്റെ മികവ് ഒഴിവാക്കിയാൽ യഥാർത്ഥ സ്ഥിതി എത്ര ദയനീയം? മരണ നിരക്ക് കേരളത്തിൽ 0.59 %. ദേശീയ നിരക്ക് 3.36 % അഞ്ചിരട്ടിയിലേറെ.രോഗമുക്തിയിലും കുറഞ്ഞ മരണ നിരക്കിലും കേരളം ആഗോള ശരാശരികളേക്കാളും മുന്നിലാണ്.കേരളത്തിൽ മരിച്ചതിൻ്റെ ഇരുപത്തിരട്ടി മലയാളികൾ രോഗബാധയാൽ വിദേശത്ത് മരിച്ചിട്ടുണ്ട്.
ഗുജറാത്ത് മാതൃകയുടെ കഥയോ?
3. ഗുജറാത്ത് മാതൃകയുടെ കഥയോ? അവിടെ ആദ്യത്തെ കേസ് കേരളത്തിൽ സ്ഥിരീകരിച്ച് 48 ദിവസത്തിനുശേഷം മാർച്ച് 19ന്. ഇന്ന് ഗുജറാത്ത് 7013 രോഗികളുമായി ഇന്ത്യയിൽ രണ്ടാമത്. അവിടെ മരണം 425. മരണ നിരക്കോ? കേരളത്തിൻ്റെ പത്തിരട്ടി. രോഗമുക്തി നിരക്ക് കേരളത്തിൻ്റെ ഏതാണ്ട് നാലിലൊന്ന് മാത്രം. മദ്ധ്യപ്രദേശ്, യു.പി. എന്നിവയൊന്നും ഗുജറാത്ത് മാതൃകയോളം വാഴ്ത്തപ്പെട്ടതല്ലാത്തതു കൊണ്ട് ആ പരാജയകഥകൾ തൽക്കാലം വിടാം.
രോഗികളുടെ എണ്ണം ഇരട്ടിയാവുന്നു
4. രാജസ്ഥാൻ, പഞ്ചാബ് അനുഭവങ്ങൾ നോക്കാം. രാജസ്ഥാനിൽ രോഗികൾ കേരളത്തിൻ്റെ ഏഴിരട്ടി. മരണനിരക്ക് അഞ്ചിരട്ടി. രോഗമുക്തി കേരളത്തിൻ്റെ പകുതിയിൽ അല്‌പം കൂടുതൽ. പഞ്ചാബിലും രോഗികൾ, മരണനിരക്ക് എന്നിവ ഇവിടുത്തേക്കാൾ വളരെ കൂടുതൽ. അവിടെ മൂന്നു ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിയാവുന്നു.പരിശോധനാ നിരക്ക് ദേശീയ ശരാശരിയായ ദശലക്ഷത്തിന് 818 നേക്കാൾ താഴെ. വെറും 754 മാത്രം. കേരളത്തിലിത് 1065.
എന്തെല്ലാം ഉപദേശത്തള്ളുകളായിരുന്നു?
ഗുജറാത്തിനെ കണ്ട് പഠിക്ക് സോമാലിയൻ കേരളമേയെന്ന് സംഘികൾ . രാജസ്ഥാൻ്റേയും പഞ്ചാബിൻ്റേയും കാലടികൾ പിന്തുടരാനും അമേരിക്കയുടെ മിറ്റിഗേഷൻ സ്ട്രാറ്റജി കോപ്പിയടിക്കാനും കോൺഗ്രസ്. എന്തെല്ലാം ഉപദേശത്തള്ളുകളായിരുന്നു? കേരളം സ്വന്തം ബദൽ വഴി സഞ്ചരിച്ചതുകൊണ്ടിപ്പോൾ കോവിഡിൻ്റെ രണ്ടാം ഘട്ടത്തേയും അതിജീവിക്കാനായി. ആ ബദൽ വഴി ഒരു ബദൽ രാഷ്ട്രീയത്തിൻ്റേതാണ്.
സുഗമമായി സഞ്ചരിക്കാനാവില്ലല്ലോ
മുതലാളിത്ത നയങ്ങളുടെ വക്താക്കളായ, ലണ്ടനിൽ നിന്നിറങ്ങുന്ന 'ദി ഇക്കോണമിസ്റ്റ് ' എന്ന വിഖ്യാത വാരികയുടെ ഏറ്റവും പുതിയ ലക്കം അതു പറയുന്നുണ്ട്. വിയത്നാമിൻ്റേയും കേരളത്തിൻ്റെയും കോവിഡ് വിരുദ്ധ പോരാട്ടത്തിലെ മികവിനെക്കുറിച്ചും അതിൻ്റെ രാഷ്ട്രീയത്തെക്കുറിച്ചും. കോവിഡിനു ശേഷം ലോകമത് കൂടുതൽ വിപുലമായും ആഴത്തിലും ചർച്ച ചെയ്യും. കോവിഡാനന്തര ലോകത്തിന് എന്തായാലും പഴയ വഴിയിലൂടെ ഏറെക്കാലം സുഗമമായി സഞ്ചരിക്കാനാവില്ലല്ലോ''.